Tuesday, March 19, 2013

മുഖപ്രസംഗം March 18 - 2013


മുഖപ്രസംഗം March 18 - 2013

1. ജനവികാരം ഏറ്റുവിളിക്കുന്ന നിതീഷ്  (മാധ്യമം) 
ആയിരക്കണക്കിന് അനുയായികളുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ രാജ്യതലസ്ഥാനത്ത് നടത്തിയ ‘അധികാര്‍’ റാലിക്ക് ഏറെ രാഷ്ട്രീയ, സാമൂഹികപ്രാധാന്യമുണ്ട്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്‍െറ മുന്നോടിയായി, ന്യൂദല്‍ഹിയുടെയും അതുവഴി രാജ്യത്തിന്‍െറയും ശ്രദ്ധ പിടിച്ചടക്കാനുള്ള ചാണക്യവിദ്യകളില്‍ അഗ്രഗണ്യനായ നിതീഷിന്‍െറ കേവലശ്രമമായി ഞായറാഴ്ച സംഘടിപ്പിച്ച റാലിയെ വിലയിരുത്താം. വികസനനായക പരിവേഷം നല്‍കി നരേന്ദ്രമോഡിയെ മുന്നില്‍ നിര്‍ത്തിയുള്ള കളികള്‍ക്ക് ബി.ജെ.പി കച്ചകെട്ടിയിരിക്കെ, അവര്‍ക്കും കോണ്‍ഗ്രസിനും മധ്യേ പ്രാദേശികരാഷ്ട്രീയ സമവാക്യങ്ങളില്‍ കണ്ണുവെച്ച കരുനീക്കത്തിന്‍െറ തുടക്കമായും ഇതിനെ കാണാം. ബിഹാറിന്‍െറ വികസനത്തിനു വേണ്ടി നടത്തിയ റാലിയില്‍നിന്ന് ധനവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന ബി.ജെ.പിക്കാരനായ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡിയെ മാറ്റിനിര്‍ത്തിയതു പോലും താല്‍ക്കാലികമായ സമദൂര സിദ്ധാന്തത്തിന്‍െറ ഭാഗമായി കാണുന്നവരുണ്ട്.

ജനവികാരം ഏറ്റുവിളിക്കുന്ന നിതീഷ്   
ജനവികാരം ഏറ്റുവിളിക്കുന്ന നിതീഷ്
ആയിരക്കണക്കിന് അനുയായികളുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ രാജ്യതലസ്ഥാനത്ത് നടത്തിയ ‘അധികാര്‍’ റാലിക്ക് ഏറെ രാഷ്ട്രീയ, സാമൂഹികപ്രാധാന്യമുണ്ട്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്‍െറ മുന്നോടിയായി, ന്യൂദല്‍ഹിയുടെയും അതുവഴി രാജ്യത്തിന്‍െറയും ശ്രദ്ധ പിടിച്ചടക്കാനുള്ള ചാണക്യവിദ്യകളില്‍ അഗ്രഗണ്യനായ നിതീഷിന്‍െറ കേവലശ്രമമായി ഞായറാഴ്ച സംഘടിപ്പിച്ച റാലിയെ വിലയിരുത്താം. വികസനനായക പരിവേഷം നല്‍കി നരേന്ദ്രമോഡിയെ മുന്നില്‍ നിര്‍ത്തിയുള്ള കളികള്‍ക്ക് ബി.ജെ.പി കച്ചകെട്ടിയിരിക്കെ, അവര്‍ക്കും കോണ്‍ഗ്രസിനും മധ്യേ പ്രാദേശികരാഷ്ട്രീയ സമവാക്യങ്ങളില്‍ കണ്ണുവെച്ച കരുനീക്കത്തിന്‍െറ തുടക്കമായും ഇതിനെ കാണാം. ബിഹാറിന്‍െറ വികസനത്തിനു വേണ്ടി നടത്തിയ റാലിയില്‍നിന്ന് ധനവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന ബി.ജെ.പിക്കാരനായ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡിയെ മാറ്റിനിര്‍ത്തിയതു പോലും താല്‍ക്കാലികമായ സമദൂര സിദ്ധാന്തത്തിന്‍െറ ഭാഗമായി കാണുന്നവരുണ്ട്. ഇങ്ങനെ ഇടത്തും വലത്തുമില്ലാതെ നേര്‍ക്കുനേര്‍ നീക്കമാണ് തന്‍േറതെന്നു പറയുന്ന നിതീഷ്, അതിനു ബിഹാറിന്‍െറ നാലതിരുകള്‍ കടന്നു ദേശീയരാഷ്ട്രീയ ഗതി നിര്‍ണയിക്കുവോളം വളരാന്‍ പ്രാപ്തിയുണ്ടെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുമുണ്ട്.
ഇങ്ങനെ അധികാരവ്യാപനത്തില്‍ കണ്ണുനട്ടു നടത്തിയ ശക്തിപ്രകടനമാകാം ദല്‍ഹിയില്‍ നടന്നത്. എങ്കിലും നിതീഷ്കുമാര്‍ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യവും ഇന്ത്യന്‍ രാഷ്ട്രീയ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ എന്നും സജീവപങ്കു വഹിച്ചുപോന്ന തന്‍െറ സംസ്ഥാനത്തിന്‍െറ നിലയെക്കുറിച്ച് അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകളും പ്രാധാന്യമര്‍ഹിക്കുന്നതാണ്. സര്‍വാശ്ളേഷിയായ വികസനത്തിന്‍െറ പേരുപറഞ്ഞ് ഓരോ സാമ്പത്തികപരിഷ്കരണത്തെയും പ്രധാനമന്ത്രിയും കേന്ദ്ര ഭരണകൂടവും മഹത്വവത്കരിക്കുമ്പോഴും സമൂഹത്തിന്‍െറ അടിത്തട്ടില്‍ തികഞ്ഞ പരാജയത്തിലാണ് കാര്യങ്ങള്‍ എന്ന് ബിഹാറിന്‍െറ അനുഭവം വെച്ചു നിതീഷ് സാക്ഷ്യപ്പെടുത്തുന്നു. സാമൂഹിക ഉച്ചനീചത്വങ്ങള്‍ ജാതിസംഘര്‍ഷമായും തീവ്രവാദ പൊട്ടിത്തെറികളായും നിരന്തരമായി അസ്വാസ്ഥ്യം വിതക്കുന്ന മണ്ണാണ് ബിഹാറിന്‍േറത്. നിത്യവൃത്തിക്കായി ദല്‍ഹിയടക്കമുള്ള മഹാനഗരങ്ങളിലേക്കു കുടിയേറിയ ബിഹാറികളുടെ സ്ഥിതിയും ദയനീയമാണ്. ഈ ദൈന്യാവസ്ഥക്കു പരിഹാരം കാണുന്നതിനു പകരം അതിനെതിരായ പ്രതിഷേധങ്ങളെ അതിവാദമായി അപഹസിക്കാനും അടിച്ചമര്‍ത്താനുമാണ് സംസ്ഥാന-കേന്ദ്രഭരണകൂടങ്ങള്‍ ശ്രമിച്ചുവരുന്നത്. രാജ്യത്തെ നക്സല്‍വേട്ട സജീവമായ സംസ്ഥാനങ്ങളിലൊന്നാണ് ബിഹാര്‍. ഇങ്ങനെ അധികാരികള്‍ ഇത്രകാലം കണ്ണടച്ചുപിടിച്ച, കയ്ക്കുന്ന സത്യങ്ങള്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിതന്നെ വിളിച്ചുപറയുകയാണിപ്പോള്‍.
രാജ്യത്തെ അതിപിന്നാക്ക സംസ്ഥാനങ്ങളിലൊന്നാണ് ബിഹാര്‍ എന്നു പറയുന്നതിന് 38 ജില്ലകളില്‍ 36ഉം പിന്നാക്കമാണെന്ന കേന്ദ്രത്തിന്‍െറ മേല്‍നോട്ടത്തിലുള്ള ഇന്‍റര്‍ മിനിസ്ട്രി ടാസ്ക് ഗ്രൂപ് (ഐ.എം.ടി.ജി) റിപ്പോര്‍ട്ടാണ് നിതീഷിന്‍െറ തെളിവ്. കഴിഞ്ഞ 12 വര്‍ഷമായി രാജ്യത്തെ ഏറ്റവും മോശം പ്രതിശീര്‍ഷ വരുമാനമുള്ള സംസ്ഥാനം ബിഹാറാണ്. മാനവ വിഭവശേഷി വികസനത്തിന്‍െറ മാനകങ്ങളിലെല്ലാം ബിഹാര്‍ താഴ്ത്തട്ടിലാണ്. ഈ സ്ഥിതി മാറണമെങ്കില്‍ സംസ്ഥാനത്തിന് പ്രത്യേക പദവി ലഭിക്കണമെന്നാണ് നിതീഷിന്‍െറ ആവശ്യം. ഈ പദവി ലഭിക്കുന്നതിലൂടെ സംസ്ഥാനത്തിന്‍െറ മുഴുവന്‍ പ്രശ്നവും പരിഹരിക്കാനാവുമെന്ന് അദ്ദേഹം പറയുന്നു. ഇതുവരെ 11 സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം പ്രത്യേകപദവി നല്‍കിയിരിക്കുന്നത്. 1969ല്‍ അഞ്ചാം ധനകാര്യ കമീഷനാണ് ഈ ആശയം മുന്നോട്ടുവെച്ചത്. ഇതനുസരിച്ച് ദുര്‍ഘടമായ മലമ്പ്രദേശം, കുറഞ്ഞ ജനസംഖ്യാ നിരക്ക്, ജനസംഖ്യയുടെ ഗണ്യമായ ഭാഗം പട്ടികവര്‍ഗവിഭാഗങ്ങള്‍, അയല്‍രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാന സ്ഥാനം, സാമ്പത്തികവും അടിസ്ഥാന വികസനപരവുമായ പിന്നാക്കാവസ്ഥ, സംസ്ഥാനത്തിനു താങ്ങാനാവാത്ത സാമ്പത്തികഭാരം എന്നീ ഉപാധികള്‍വെച്ച് ഇന്‍റര്‍ മിനിസ്ട്രി ഗ്രൂപ് ഒരു സംസ്ഥാനത്തിനു പ്രത്യേക പദവി നല്‍കുന്നു. ഈ പദവി ലഭിക്കുന്ന സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്ന ഫണ്ടിന്‍െറ 10 ശതമാനം വായ്പയും 90 ശതമാനം ധനസഹായവുമായിരിക്കും. ഇതര സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതാകട്ടെ, 70 ശതമാനം വായ്പയും 30 ശതമാനം സഹായവുമാണ്. പ്രത്യേക നികുതിയിളവു ലഭിക്കുന്നതിനാല്‍ നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയും. ഇതു കണ്ടുതന്നെയാണ് പ്രത്യേകപദവി എന്ന ആശയം നിതീഷ് മുന്നോട്ടുവെക്കുന്നത്.
ബിഹാറിനു മാത്രമല്ല, ഇതര പിന്നാക്കസംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി നല്‍കണമെന്ന് ആവശ്യപ്പെടുന്ന ജനതാദള്‍-യു നേതാവ് പിന്നാക്കവിഭാഗങ്ങളെയും സംസ്ഥാനങ്ങളെയും മാനിക്കാത്തവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ കേന്ദ്രഭരണത്തിലേറാനാവില്ലെന്ന് മുന്നറിയിപ്പ് നല്‍കുന്നു. അവകാശം അനുവദിച്ചു കിട്ടുന്നതുവരെ വിശ്രമരഹിതമായ പോരാട്ടം എന്ന അടിത്തട്ടിലെ അവഗണിതരുടെ മുദ്രാവാക്യം മുഖ്യമന്ത്രി ഏറ്റുപിടിച്ചിരിക്കുന്നു. മഹാനഗരങ്ങളില്‍ മാത്രമാണ് ഇന്ത്യ വളരുന്നതെന്നും എല്ലാ പ്രദേശവും ഒരേ നിലവാരത്തിലുള്ള വികസനം നേടുമ്പോള്‍ മാത്രമേ ചാഞ്ചാട്ടമില്ലാതെ ദേശീയ വളര്‍ച്ചയെ സുസ്ഥിരമാക്കാന്‍ കഴിയൂ എന്നുമുള്ള സാമൂഹികപ്രതിബദ്ധതയുടെ സാമ്പത്തിക തത്ത്വശാസ്ത്രം അദ്ദേഹം ആവര്‍ത്തിക്കുന്നു. അധികാരരാഷ്ട്രീയത്തിലെ നില്‍ക്കക്കള്ളിക്കു വേണ്ടിയാവാം, എങ്കില്‍പോലും നില്‍ക്കുന്ന തറയുടെ ചൂടറിയുന്നവര്‍ക്കേ അവിടെ സ്ഥാനമുള്ളൂ എന്ന സത്യം നിതീഷ് തിരിച്ചറിയുന്നുവെന്നു ചുരുക്കം. അധികാരമുഷ്ടികൊണ്ട് അവകാശ മുറവിളികളുടെ വായ് പൊത്തിപ്പിടിച്ചല്ല, നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് അരുനിന്നും അവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ ആവതു ചെയ്തുമാണ് ഭരണകൂടം യോഗ്യത പ്രകടിപ്പിക്കേണ്ടത്. ജനപ്രീതി തേടി അത്തരമൊരു നീക്കമാണ് നിതീഷ് നടത്തുന്നതെങ്കില്‍ അതില്‍ പ്രതീക്ഷക്കായും ചിലതുണ്ട്.

No comments:

Post a Comment