Thursday, March 14, 2013

മുഖപ്രസംഗം March 13 - 2013

മുഖപ്രസംഗം March 13 - 2013

1. ഇറ്റാലിയന്‍ നാവികര്‍ രക്ഷപ്പെട്ടതുതന്നെ  (മാധ്യമം)
2012 ഫെബ്രുവരിയില്‍ കേരളീയരായ രണ്ട് മത്സ്യത്തൊഴിലാളികളെ നടുക്കടലില്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍ പിടിയിലായ ഇറ്റാലിയന്‍ നാവികരായ ലെസ്തോറെ മാര്‍സിമിലാനോ, സാല്‍വതോറെ ഗിറോണി എന്നിവര്‍, സ്വന്തം നാട്ടിലെ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം ഉപയോഗിക്കാന്‍ ജാമ്യം അനുവദിക്കണമെന്ന അപേക്ഷ സുപ്രീംകോടതി അംഗീകരിക്കുകയും നാലാഴ്ചക്കാലത്തേക്ക് ജാമ്യം അനുവദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇറ്റലിയിലേക്ക് പോയെങ്കിലും ഇനി അവരെ തിരിച്ചയക്കാന്‍ സാധ്യമല്ലെന്ന നിലപാട് ആ രാജ്യത്തിലെ സര്‍ക്കാര്‍ കൈക്കൊണ്ടത് ഇന്ത്യയില്‍ വന്‍ വിവാദവും പ്രതിഷേധവും ഉയര്‍ത്തിയതില്‍ അദ്ഭുതമില്ല.
2. ഇറ്റാലിയന്‍ ചതിക്കഥ (മനോരമ)
ഒരു രാജ്യം മറ്റൊരു രാജ്യത്തിന്, പ്രത്യേകിച്ച് അവിടത്തെ പരമോന്നത കോടതിക്ക്, നല്‍കുന്ന ഔദ്യോഗികമായ ഉറപ്പിന് ഒരു വിലയുമില്ലേ? സുപ്രീം കോടതിയുടെ പ്രത്യേകാനുമതിയോടെ നാലാഴ്ചത്തേക്കു നാട്ടില്‍ പോയ കൊലക്കേസ് പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവികര്‍ തിരിച്ചുവരില്ലെന്ന ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ അറിയിപ്പ് ഈ ചോദ്യമാണ് ഉയര്‍ത്തുന്നത്. തിരിച്ചയയ്ക്കാമെന്ന ഉറപ്പില്‍ നാവികരുടെ മോചനം തരപ്പെടുത്തിയ ഇറ്റാലിയന്‍ ഗവണ്‍മെന്റ് നഗ്നമായ വഞ്ചനയാണു കാണിച്ചിരിക്കുന്നതെന്നു വ്യക്തം. മേലില്‍ അവരുടെ വാക്കുകള്‍ ആരെങ്കിലും വിശ്വസിക്കുമോ? 



ഇറ്റാലിയന്‍ നാവികര്‍ രക്ഷപ്പെട്ടതുതന്നെ  

ഇറ്റാലിയന്‍ നാവികര്‍ രക്ഷപ്പെട്ടതുതന്നെ
2012 ഫെബ്രുവരിയില്‍ കേരളീയരായ രണ്ട് മത്സ്യത്തൊഴിലാളികളെ നടുക്കടലില്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍ പിടിയിലായ ഇറ്റാലിയന്‍ നാവികരായ ലെസ്തോറെ മാര്‍സിമിലാനോ, സാല്‍വതോറെ ഗിറോണി എന്നിവര്‍, സ്വന്തം നാട്ടിലെ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം ഉപയോഗിക്കാന്‍ ജാമ്യം അനുവദിക്കണമെന്ന അപേക്ഷ സുപ്രീംകോടതി അംഗീകരിക്കുകയും നാലാഴ്ചക്കാലത്തേക്ക് ജാമ്യം അനുവദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇറ്റലിയിലേക്ക് പോയെങ്കിലും ഇനി അവരെ തിരിച്ചയക്കാന്‍ സാധ്യമല്ലെന്ന നിലപാട് ആ രാജ്യത്തിലെ സര്‍ക്കാര്‍ കൈക്കൊണ്ടത് ഇന്ത്യയില്‍ വന്‍ വിവാദവും പ്രതിഷേധവും ഉയര്‍ത്തിയതില്‍ അദ്ഭുതമില്ല. ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി ഇരുവരെയും മടക്കിക്കൊണ്ടുവരാമെന്ന് സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് പരമോന്നത കോടതി നാവികര്‍ക്ക് ജാമ്യം അനുവദിച്ചത് എന്ന കാരണത്താല്‍ ഇറ്റാലിയന്‍ സര്‍ക്കാറിന്‍െറ നിലപാടുമാറ്റം തികഞ്ഞ വഞ്ചനയും നയതന്ത്ര മര്യാദയുടെ നഗ്നമായ ലംഘനവുമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ക്രിസ്മസ് ആഘോഷിക്കാന്‍ രണ്ടുപേര്‍ക്കും സ്വദേശത്തേക്ക് പോവാനുള്ള അനുമതി കോടതി നല്‍കിയപ്പോള്‍ കൃത്യസമയത്ത് തിരിച്ചെത്തണമെന്ന ഉപാധിവെക്കുകയും അവരത് കണിശമായി പാലിക്കുകയും ചെയ്തിരുന്നു. ആ അനുഭവം മുന്‍നിര്‍ത്തിയാവാം സുപ്രീംകോടതി ജനാധിപത്യപരമായ അവകാശം വിനിയോഗിക്കാനുള്ള അവസരം ഇറ്റലിക്കാര്‍ക്ക് നിഷേധിക്കാതിരുന്നതെങ്കിലും ഇത്തവണ പക്ഷേ, ഇറ്റലി വാക്കുമാറി. ആ രാജ്യത്തെ ഭരണമാറ്റമായിരിക്കാം ഈ ചതിക്ക് ഹേതുവെന്ന് ധരിക്കാമെങ്കിലും രാജ്യങ്ങള്‍ തമ്മിലുള്ള കരാറുകള്‍ക്ക് ഏതെങ്കിലും രാജ്യത്തെ ഭരണമാറ്റം ബാധകമല്ലെന്നതാണ് അന്താരാഷ്ട്ര ബാധ്യതയും വഴക്കവും. ഇന്ത്യയില്‍ തടവറയില്‍ കഴിയുന്ന നാവികരുടെ മോചനം ഇറ്റലിയില്‍ ചൂടേറിയ വിവാദ ഇലക്ഷന്‍ ഇഷ്യൂ ആയിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചതാവാം നിലപാട് മാറ്റത്തിന് കാരണം. പക്ഷേ, ഒരു വാഗ്ദാനപാലനം മറ്റൊരു രാഷ്ട്രത്തിന് നല്‍കിയ ഉറപ്പിന്‍െറ ലംഘനമാവുന്നതിലെ വൈരുധ്യവും അന്താരാഷ്ട്ര മര്യാദകളുടെ ലംഘനവും അധാര്‍മികതയും ഇറ്റലിക്ക് പ്രശ്നമാവാതെ പോയതെന്തേ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു.

അതോടൊപ്പം ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികള്‍ നടുക്കടലില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളെ പിടികിട്ടിയശേഷവും കേന്ദ്രസര്‍ക്കാറിന്‍െറ നിലപാട് അങ്ങേയറ്റം ചഞ്ചലവും ഇരകളോട് അനുഭാവശൂന്യവുമായിരുന്നു എന്ന് കരുതാതിരിക്കാന്‍ വയ്യ. പ്രത്യക്ഷത്തില്‍ കുറ്റവാളികളായ തങ്ങളുടെ രണ്ട് പൗരന്മാരുടെ കാര്യത്തില്‍ ഇറ്റലിക്കുള്ള താല്‍പര്യത്തിന്‍െറയോ ഉത്കണ്ഠയുടെയോ പത്തിലൊരംശം ഇന്ത്യക്കാരായ ഇരകളുടെ കാര്യത്തില്‍ നമുക്കുണ്ടായില്ല എന്ന് ധരിക്കാന്‍ വഴിയൊരുക്കുന്നതാണ് സര്‍ക്കാറിന്‍െറയും സ്വാധീനമുള്ള ചില ശക്തികളുടെ ഇടപെടലുകള്‍. തുടക്കത്തില്‍തന്നെ, കൊല്ലപ്പെട്ട ഹതഭാഗ്യരുടെ കുടുംബങ്ങള്‍ക്ക് പണം കൊടുത്ത് കേസ് ഒത്തുതീര്‍ക്കാനും ഒതുക്കിത്തീര്‍ക്കാനും ഉന്നതര്‍ മുന്‍കൈയെടുത്ത് ശ്രമം നടന്നു. ആ പിന്‍വാതില്‍ ഓപറേഷന്‍ ഒച്ചപ്പാടായപ്പോഴാണ് കേസ് ഗൗരവത്തിലെടുക്കാന്‍ നീക്കമുണ്ടായത്. കേസ് ആദ്യം പരിഗണിച്ച കൊല്ലം ജില്ലാ കോടതിയുടെയും കേരള ഹൈകോടതിയുടെയും ഇടപെടലുകള്‍ അവര്‍ക്കതിന് അധികാരമില്ലെന്ന സുപ്രീംകോടതി വിധിയോടെ അസാധുവായ ശേഷം പ്രസ്തുത വിധിയില്‍ നിര്‍ദേശിച്ചപോലെ പ്രത്യേക ഫെഡറല്‍ കോടതി സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് യഥാസമയം ശ്രമം നടന്നില്ല. തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന്‍െറ പേരില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതും സ്വദേശത്തേക്ക് വീണ്ടും പോവാന്‍ അവസരമൊരുങ്ങുന്നതും. ഇന്ത്യക്കാരായ എത്രയോ വിചാരണത്തടവുകാര്‍ക്ക് ബന്ധുക്കളുടെ ചരമചടങ്ങില്‍ പങ്കെടുക്കാനോ ചികിത്സ തേടാനോ പോലും ജാമ്യമോ പരോളോ അനുവദിക്കാതിരിക്കെയാണ് വിദേശികളോടുള്ള ഈ ഉദാരത എന്ന കാര്യം സാമാന്യനീതി പുലരണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ദഹിക്കുന്നതല്ല. സായ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്ന ദൗര്‍ബല്യമാണോ, ചില ദോഷൈകദൃക്കുകള്‍ കാണുന്ന ഇറ്റാലിയന്‍ സ്പെഷല്‍ പരിഗണനയാണോ ഇതെന്ന് നിശ്ചയമില്ല. രണ്ടായാലും നീതിയുടെ തുലാസിന് സമതുലനം നഷ്ടമായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടാതെ വയ്യ.
തന്നെക്കണ്ട പാര്‍ലമെന്‍റ് അംഗങ്ങളോട് മറീനുകളുടെ പ്രശ്നത്തില്‍ ഇറ്റലിയുടെ നിലപാട് അസ്വീകാര്യമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞതായി വാര്‍ത്ത വന്നെങ്കിലും വൈകാതെ അദ്ദേഹത്തിന്‍െറ ഓഫിസ് അത് തിരുത്തി. പ്രശ്നം പരിശോധിക്കാമെന്ന് മാത്രമാണത്രെ മന്‍മോഹന്‍ എം.പിമാരോട് പറഞ്ഞത്. അത്രയേ അദ്ദേഹം പറഞ്ഞിരിക്കാനും ഇടയുള്ളൂ. ‘സൗമ്യനും മിതഭാഷിയുമായ’ പ്രധാനമന്ത്രിയില്‍നിന്ന് പച്ചവെള്ളംപോലുള്ള പ്രതികരണമല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാന്‍? ഇറ്റാലിയന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച സര്‍ക്കാര്‍ നയതന്ത്ര തലത്തില്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയല്ലാതെ ജനവികാരങ്ങള്‍ക്കും പ്രതിപക്ഷ സമ്മര്‍ദത്തിനും വഴങ്ങി ഉശിരുള്ള നിലപാടുകള്‍ സ്വീകരിക്കാന്‍ സാധ്യത മിക്കവാറും ഇല്ല. അന്താരാഷ്ട്ര ജലാതിര്‍ത്തിയിലായിരുന്നു സംഭവം എന്നതുകൊണ്ട് തീര്‍പ്പ് കല്‍പിക്കാന്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയോ, ഇറ്റലിയില്‍തന്നെ കേസ് വിചാരണ നടത്തുകയോ ചെയ്യുമെന്നതാണ് ഇറ്റലിയുടെ ഇത$പര്യന്തമുള്ള ശാഠ്യം. ആ ശാഠ്യത്തിന് നമ്മുടെ സര്‍ക്കാര്‍ വഴങ്ങിയാല്‍ അത് തികച്ചും സ്വാഭാവികമാണെന്നേ ഇന്നത്തെ സാഹചര്യത്തില്‍ കരുതാനാവൂ.
മാധ്യമം -13-03-13

ഇറ്റാലിയന്‍ ചതിക്കഥ 

mmonline_logoഒരു രാജ്യം മറ്റൊരു രാജ്യത്തിന്, പ്രത്യേകിച്ച് അവിടത്തെ പരമോന്നത കോടതിക്ക്, നല്‍കുന്ന ഔദ്യോഗികമായ ഉറപ്പിന് ഒരു വിലയുമില്ലേ? സുപ്രീം കോടതിയുടെ പ്രത്യേകാനുമതിയോടെ നാലാഴ്ചത്തേക്കു നാട്ടില്‍ പോയ കൊലക്കേസ് പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവികര്‍ തിരിച്ചുവരില്ലെന്ന ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ അറിയിപ്പ് ഈ ചോദ്യമാണ് ഉയര്‍ത്തുന്നത്. തിരിച്ചയയ്ക്കാമെന്ന ഉറപ്പില്‍ നാവികരുടെ മോചനം തരപ്പെടുത്തിയ ഇറ്റാലിയന്‍ ഗവണ്‍മെന്റ് നഗ്നമായ വഞ്ചനയാണു കാണിച്ചിരിക്കുന്നതെന്നു വ്യക്തം. മേലില്‍ അവരുടെ വാക്കുകള്‍ ആരെങ്കിലും വിശ്വസിക്കുമോ? 

ഒരുവര്‍ഷം മുന്‍പു കേരളത്തിന്റെ തീരക്കടലില്‍ നമ്മുടെ രണ്ടു മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച കേസിലാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നതെന്നതു സംസ്ഥാനത്തെ ജനങ്ങളെ പ്രത്യേകിച്ചും അസ്വസ്ഥരാക്കുകയാണ്. ഇന്ത്യയ്ക്കു പൊതുവില്‍ തന്നെ ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധമുണ്ട്.
എന്‍റിക ലെക്സി എന്ന ഇറ്റാലിയന്‍ ചരക്കുകപ്പലില്‍ സുരക്ഷാജോലിക്കു നിയോഗിക്കപ്പെട്ടിരുന്ന ലസ്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണു പ്രതികള്‍. ഇവരെ രക്ഷപ്പെടുത്താന്‍ ഇറ്റാലിയന്‍ വിദേശമന്ത്രി തൊട്ടുള്ളവര്‍ തുടക്കംമുതല്‍ക്കേ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു.

കോടതിയുടെ അനുവാദത്തോടെ ഇവര്‍ നാട്ടില്‍ പോകുന്നത് ഇതാദ്യമല്ല. ഇക്കഴിഞ്ഞ ഡിസംബറില്‍ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനായി നാട്ടില്‍ പോകാന്‍ അവരുടെ കേസ് അന്നു കൈകാര്യം ചെയ്തിരുന്ന കേരള ഹൈക്കോടതി അനുവദിച്ചിരുന്നു. അവര്‍ക്കു ജാമ്യം നല്‍കുന്നതിനെ കേരള സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയുണ്ടായി. എന്നാല്‍, നല്ലപിള്ള ചമഞ്ഞ് നിശ്ചിത തീയതിക്കു മുന്‍പുതന്നെ പ്രതികള്‍ തിരിച്ചെത്തി. അതിനുശേഷമാണു കേസ് സംസ്ഥാനതലത്തില്‍ കൈകാര്യം ചെയ്യേണ്ട തരത്തിലുള്ളതല്ലെന്നു പറഞ്ഞു സുപ്രീം കോടതി അതു ഡല്‍ഹിയിലേക്കു മാറ്റിയത്. തുടര്‍ന്ന് ഇറ്റലിയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു വന്നെത്തിയതോടെ വോട്ടുചെയ്യാനായി പ്രതികള്‍ വീണ്ടും നാട്ടില്‍ പോകാന്‍ അനുമതി തേടി. നാലാഴ്ചയ്ക്കു ശേഷം തിരികെയെത്തണമെന്ന നിബന്ധനയോടെ ഫെബ്രുവരി 22നു ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍, ജസ്റ്റിസ് അനില്‍ ആര്‍. ദാവെ, ജസ്റ്റിസ് വിക്രംജിത് സെന്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് അനുമതി നല്‍കുകയും ചെയ്തു.

അതനുസരിച്ചു തിരിച്ചെത്താന്‍ ഒരാഴ്ച ബാക്കിയിരിക്കേയാണ് അവര്‍ ഇനി തിരിച്ചുവരില്ലെന്ന് ഇറ്റാലിയന്‍ വിദേശമന്ത്രി ജിലിയോ ടെര്‍സി തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ചെറിയ തുക കടം വാങ്ങി, നിശ്ചിത തീയതിക്കു മുന്‍പുതന്നെ അതു തിരിച്ചടച്ചു വിശ്വസ്തത സ്ഥാപിച്ചശേഷം വന്‍തുക വാങ്ങി മുങ്ങുന്ന തട്ടിപ്പുകാരന്റെ തന്ത്രമാണ് ഇറ്റാലിയന്‍ ഗവണ്‍മെന്റ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. പ്രതികള്‍ പോകുന്നതും തിരിച്ചുവരുന്നതും ഇറ്റാലിയന്‍ റിപ്പബ്ളിക്കിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമായിരിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശവും ഇവിടെ ചവിട്ടിയരയ്ക്കപ്പെട്ടിരിക്കുന്നു.

പ്രശ്നത്തിനു നയതന്ത്രപരമായ പരിഹാരം കാണണമെന്ന തങ്ങളുടെ അഭ്യര്‍ഥനയ്ക്ക് ഇന്ത്യയില്‍ നിന്ന് അനുകൂല പ്രതികരണം ലഭിക്കാത്തതുകൊണ്ടാണു നാവികരെ തിരിച്ചയയ്ക്കാതിരിക്കാന്‍ തീരുമാനിച്ചതെന്ന് ഇറ്റലി വാദിക്കുകയാണ്. രാജ്യാന്തര തലത്തിലുള്ള കടല്‍നിയമം സംബന്ധിച്ച് ഇന്ത്യയുമായി തങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു. കുറ്റവാളികളെ കൈമാറുന്നതു സംബന്ധിച്ച് ഇന്ത്യയും ഇറ്റലിയും തമ്മിലുണ്ടായ കരാറും ഇതിന്റെ പശ്ചാത്തലത്തിലുണ്ട്. ഇന്ത്യയില്‍ തടവുശിക്ഷയ്ക്കു വിധിക്കപ്പെടുന്ന ഇറ്റലിക്കാരനു സ്വന്തം നാട്ടിലെ ജയിലില്‍ ശിക്ഷ അനുഭവിക്കാന്‍ സൌകര്യം നല്‍കുന്നതാണ് ഈ കരാര്‍. പക്ഷേ, ഇവിടെ ശിക്ഷ വിധിക്കപ്പെടുന്നതിനു മുന്‍പുതന്നെ തടവുചാടിയിരിക്കുകയാണ് ഇറ്റാലിയന്‍ നാവികര്‍. അതിനു സഹായിച്ചതാകട്ടെ, അവരുടെ ഭരണകൂടവും.

കേരളത്തില്‍ വിദേശികള്‍ ഉള്‍പ്പെടുന്ന കേസില്‍ ഇങ്ങനെ സംഭവിക്കുന്നത് ഇതാദ്യമല്ല. 1996ല്‍ കൊച്ചി തീരത്തെത്തിയ ഫ്രഞ്ച് ബോട്ടിലെ രണ്ടുപേരെ ചാരവൃത്തിയുടെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ കുറ്റപത്രം നല്‍കുകയും ചെയ്തു. എന്നാല്‍, ഫ്രാന്‍സ് ഇന്ത്യയ്ക്കു നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അവരെ ജാമ്യത്തില്‍ നാട്ടില്‍പോകാന്‍ 1998ല്‍ കോടതി അനുവദിച്ചു. അവര്‍ തിരിച്ചുവരാത്തതിനാല്‍ ഇപ്പോഴും കേസ് കോടതിയില്‍ കിടക്കുന്നു. അവരെ തിരിച്ചയയ്ക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥന ഫ്രാന്‍സ് ചെവിക്കൊള്ളുന്നുമില്ല.

ഇപ്പോള്‍ മറ്റൊരു യൂറോപ്യന്‍ രാജ്യത്തു നിന്നുകൂടി സമാനമായ വഞ്ചനയ്ക്ക് ഇരയായിരിക്കുകയാണ് ഇന്ത്യ. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ നീതിക്കുവേണ്ടി കണ്ണീരോടെ നടത്തിയ കാത്തിരിപ്പ് ഇതോടെ അനിശ്ചിതത്വത്തിലാവുകയും ചെയ്തു. നീതിയുടെ നിര്‍വഹണം നടക്കണമെങ്കില്‍ പ്രതികളെ നിയമത്തിന്റെ മുന്‍പാകെ ഹാജരാക്കുക തന്നെ വേണം. കുറ്റക്കാരെന്നു കണ്ടാല്‍ ശിക്ഷിക്കുകയും വേണം. അതിനുവേണ്ടിയുള്ള ശക്തമായ നയതന്ത്രനീക്കങ്ങളാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
മനോരമ 13-03-13

No comments:

Post a Comment