Tuesday, January 29, 2013

മുഖപ്രസംഗം January 29-01-2013

മുഖപ്രസംഗം January 29-01-2013

1. ഗാന്ധിജി ഉണ്ടായിരുന്നെങ്കില്‍?  (മാധ്യമം )

രാഷ്ട്രപിതാവിന്‍െറ ഒരു ചരമവാര്‍ഷികം കൂടി എത്തുന്നു. അദ്ദേഹത്തെ വെടിവെച്ചുകൊന്ന അതേ മതഭ്രാന്ത് വീണ്ടും ഹിംസ പടര്‍ത്തുകയും മനസ്സുകളില്‍ വിഷം നിറക്കുകയും ചെയ്യുന്നു. ഇത് പക്ഷേ, പ്രകടമായ ഗാന്ധിഹത്യയാണെങ്കില്‍ ഗാന്ധിനിന്ദയുടെ പരോക്ഷ ചിഹ്നങ്ങള്‍ ഔദ്യാഗിക നയങ്ങളുടെ രൂപത്തില്‍ രാഷ്ട്രത്തെ വരിഞ്ഞുമുറുക്കി വീണ്ടും പാരതന്ത്ര്യത്തിലേക്ക് നയിക്കുന്നതും കാണാതിരുന്നു കൂടാ. സ്വാശ്രയത്വമെന്ന ഗാന്ധിയന്‍ മന്ത്രത്തിനു പകരം വിദേശ നിക്ഷേപമെന്ന പുതിയ മുദ്രാവാക്യത്തിന്‍െറ ദംഷ്ട്രകള്‍ പുറത്തുകാണാന്‍ തുടങ്ങിയിരിക്കുന്നു. പാവങ്ങള്‍ക്കും സ്വദേശി സമ്പദ്ക്രമത്തിനും വേണ്ടി ജീവിച്ച ഗാന്ധിജിയെ കറന്‍സി നോട്ടില്‍ കുടിയിരുത്തിയ നാം കള്ളപ്പണത്തെവരെ പൂജിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഏത് സാമ്രാജ്യത്വ-കോര്‍പറേറ്റ് ഭൂതങ്ങളോട് ഗാന്ധി ‘ക്വിറ്റ് ഇന്ത്യ’ പറഞ്ഞോ അവരൊക്കെ ഇപ്പോള്‍ ആഘോഷത്തിലാണ്.

2. വിദ്യാഭ്യാസനിലവാരം ഉയര്‍ത്താന്‍ (മാത്രുഭൂമി )

വിദ്യാഭ്യാസമേഖലയില്‍ അടുത്തകാലത്തായി ഒട്ടേറെ പദ്ധതികളും പരിഷ്‌കരണങ്ങളും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കൊണ്ടുവരികയുണ്ടായി. വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനും ഈ മേഖലയില്‍ മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനും അവ കാര്യമായി പ്രയോജനപ്പെട്ടിട്ടില്ല. പദ്ധതികളുടെ പോരായ്മകള്‍, നിര്‍വഹണത്തിലെ വീഴ്ചകള്‍, രാഷ്ട്രീയതാത്പര്യങ്ങള്‍ തുടങ്ങിയവ ഇതിന് കാരണങ്ങളാണ്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ അടിസ്ഥാന സൗകര്യവികസനത്തിനും ഗുണനിലവാരം ഉയര്‍ത്തുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്ന 'രാഷ്ട്രീയ ഉശ്ചാതര്‍ ശിക്ഷാ അഭിയാന്‍' പദ്ധതി, ഈ സാഹചര്യത്തില്‍ ലക്ഷ്യം കൈവരിക്കുമോ എന്ന് കണ്ടറിയണം.

3. ഈ നാട് മരുഭൂമി ആകാതിരിക്കാന്‍  (മനോരമ )

ലോകത്തിലെ ഏറ്റവും മനോഹര സ്ഥലങ്ങളിലൊന്നായ നമ്മുടെ കേരളം അതിവേഗം മരുഭൂവല്‍ക്കരണത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം ഞെട്ടിക്കുന്നതാണ്. മഴയും നനവുമില്ലാതെ കൊടുംവരള്‍ച്ചയിലേക്കു കേരളം നീങ്ങുമ്പോള്‍ പ്രകൃതിയെക്കുറിച്ചു ഗൌരവമായി ചിന്തിക്കേണ്ട സമയമായി എന്നുതന്നെ അര്‍ഥം.



ഗാന്ധിജി ഉണ്ടായിരുന്നെങ്കില്‍  (മാധ്യമം )


ആപത്തിലേക്ക് കൈകൊട്ടി വിളിക്കല്ലേ...
രാഷ്ട്രപിതാവിന്‍െറ ഒരു ചരമവാര്‍ഷികം കൂടി എത്തുന്നു. അദ്ദേഹത്തെ വെടിവെച്ചുകൊന്ന അതേ മതഭ്രാന്ത് വീണ്ടും ഹിംസ പടര്‍ത്തുകയും മനസ്സുകളില്‍ വിഷം നിറക്കുകയും ചെയ്യുന്നു. ഇത് പക്ഷേ, പ്രകടമായ ഗാന്ധിഹത്യയാണെങ്കില്‍ ഗാന്ധിനിന്ദയുടെ പരോക്ഷ ചിഹ്നങ്ങള്‍ ഔദ്യാഗിക നയങ്ങളുടെ രൂപത്തില്‍ രാഷ്ട്രത്തെ വരിഞ്ഞുമുറുക്കി വീണ്ടും പാരതന്ത്ര്യത്തിലേക്ക് നയിക്കുന്നതും കാണാതിരുന്നു കൂടാ. സ്വാശ്രയത്വമെന്ന ഗാന്ധിയന്‍ മന്ത്രത്തിനു പകരം വിദേശ നിക്ഷേപമെന്ന പുതിയ മുദ്രാവാക്യത്തിന്‍െറ ദംഷ്ട്രകള്‍ പുറത്തുകാണാന്‍ തുടങ്ങിയിരിക്കുന്നു. പാവങ്ങള്‍ക്കും സ്വദേശി സമ്പദ്ക്രമത്തിനും വേണ്ടി ജീവിച്ച ഗാന്ധിജിയെ കറന്‍സി നോട്ടില്‍ കുടിയിരുത്തിയ നാം കള്ളപ്പണത്തെവരെ പൂജിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഏത് സാമ്രാജ്യത്വ-കോര്‍പറേറ്റ് ഭൂതങ്ങളോട് ഗാന്ധി ‘ക്വിറ്റ് ഇന്ത്യ’ പറഞ്ഞോ അവരൊക്കെ ഇപ്പോള്‍ ആഘോഷത്തിലാണ്.

നികുതിയൊഴിവിനെതിരായ പൊതു നിയമങ്ങള്‍ (ജനറല്‍ ആന്‍റി - അവോയ്ഡന്‍സ് റൂള്‍സ്) അഥവാ ‘ഗാര്‍’ 2014 ഏപ്രില്‍ ഒന്നോടെ പ്രാബല്യത്തില്‍വരുമെന്ന് 2012-13ലെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍, കഴിഞ്ഞയാഴ്ചയിതാ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നു. ‘ഗാര്‍’ പ്രാബല്യത്തില്‍ വരുന്നത് 2016ല്‍ മാത്രമായിരിക്കുമെന്ന്. വിദേശ കമ്പനികള്‍ നിക്ഷേപവുമായി വരുമ്പോള്‍ നികുതികള്‍ ഒഴിവായിക്കിട്ടാന്‍ പല തരത്തില്‍ ശ്രമിക്കാറുണ്ട്. ഇതിനെ ചെറുക്കുകയെന്നത് ധനസുരക്ഷയുടെയും രാജ്യക്ഷേമത്തിന്‍െറയും താല്‍പര്യമാണ്. ഇപ്പോള്‍ ആ നിയമം മാറ്റിവെച്ചത് ആരെയാണ് സന്തോഷിപ്പിച്ചതെന്നതിന്‍െറ തെളിവാണ് വിദേശ പ്രത്യക്ഷ നിക്ഷേപകര്‍ക്ക് മേധാവിത്വമുള്ള ഓഹരി വിപണി കുതിച്ചുയര്‍ന്നത്. നിയമം നീട്ടിവെക്കുക മാത്രമല്ല, അതില്‍ വെള്ളം ചേര്‍ത്തിട്ടുമുണ്ട്; ഇടപാടുകാരെ തിരിച്ചറിയാന്‍ സഹായിക്കുന്ന വ്യവസ്ഥ ‘ഗാറി’ല്‍നിന്ന് എടുത്തുകളയുമത്രെ. ഇതോടെ, പണം വെളുപ്പിക്കല്‍ തടയാനുള്ള ശ്രമങ്ങള്‍ ക്ഷയിക്കും; കരിമ്പണമൊഴുകുന്നത് ഏറും. ‘ഗാറി’നെ മരവിപ്പിച്ചു കിടത്തുന്ന തീരുമാനം ഇക്കൊല്ലത്തെ ബജറ്റിനുമുമ്പ് തിടുക്കത്തിലാണ് പ്രഖ്യാപിച്ചത്. ഇതേപോലെ എടുത്ത മറ്റൊരു തീരുമാനമാണ് റെയില്‍യാത്ര, ചരക്കു നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ളത്.

റെയില്‍വേ ബജറ്റിനോ പൊതു ബജറ്റിനോ കാത്തിരിക്കാനുള്ള ക്ഷമ സര്‍ക്കാറിനില്ല. ഇതുവഴി വര്‍ഷംപ്രതി 6,600 കോടി രൂപയുടെ അധിക വരുമാനമാണത്രെ പ്രതീക്ഷിക്കുന്നത്. എന്നാല്‍ , ‘ഗാര്‍’ നടപ്പില്‍വരുത്തിയാല്‍ സര്‍ക്കാറിന് ചുരുങ്ങിയത് അരലക്ഷം കോടി രൂപയെങ്കിലും കിട്ടും. വിദേശ നിക്ഷേപകര്‍ക്ക് നികുതിയൊഴിവ് തുടരാന്‍ സമ്മതം നല്‍കുന്ന സര്‍ക്കാര്‍ നാട്ടുകാരെ പിഴിയുന്നതില്‍ ഒരമാന്തവും കാട്ടുന്നില്ല.

‘സബ്സിഡി’യെ ഒരു അശ്ളീല പദമായിട്ടാണ് സര്‍ക്കാര്‍ കരുതുന്നത്. കാരണം, അത് പാവങ്ങള്‍ക്കുള്ളതാണ്. ധനക്കമ്മി കുറച്ചേ പറ്റൂ, അതിന് സബ്സിഡികള്‍ എടുത്തുകളഞ്ഞേ പറ്റൂ - ഇതാണ് വാദം. വാസ്തവത്തില്‍ സബ്സിഡികളുടെ വലിയ പങ്കും പോകുന്നത് ഭക്ഷ്യവസ്തുക്കള്‍ക്കും വളത്തിനും പെട്രോളിയത്തിനുമാണ്. ഇതെല്ലാം പാവങ്ങളെയും നാടന്‍ കര്‍ഷകരെയും സാധാരണക്കാരെയും സഹായിക്കുന്നതുമാണ്. പക്ഷേ, അടുത്ത കാലത്തായി പെട്രോളിന്‍െറ വിലനിയന്ത്രണം എടുത്തു നീക്കി; ഡീസലിന്‍െറ വില നിശ്ചയിക്കാനുള്ള അധികാരം കൂടി ഇപ്പോള്‍ ഭാഗികമായെങ്കിലും കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നു. എല്‍.പി.ജിക്കുള്ള സബ്സിഡിയും വെട്ടിക്കുറച്ചു. ഭക്ഷ്യ, വളം സബ്സിഡികള്‍ കുറക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു. മണ്ണെണ്ണ സബ്സിഡി കൂടി കുറക്കാന്‍ ഇനി കാലമേറെ വേണ്ട. പാവങ്ങള്‍ക്കുള്ള സകല ഇളവുകളും ഇങ്ങനെ സബ്സിഡിയെന്ന ചീത്തപ്പേരിട്ട് പിന്‍വലിക്കുമ്പോള്‍ മറുവശത്ത് സമ്പന്നര്‍ക്കും വന്‍ കമ്പനികള്‍ക്കും ‘വളര്‍ച്ചക്കുള്ള പ്രോത്സാഹനം’ (ഇന്‍സന്‍റിവ്) എന്ന നല്ല പേരിട്ട് കണ്ടമാനം ഇളവുകള്‍ നല്‍കുന്നു. അതിസമ്പന്നര്‍ക്ക് ചുമത്തുന്ന നികുതി ഇപ്പോഴത്തെ 30 ശതമാനത്തില്‍നിന്ന് 40 ശതമാനമാക്കി ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തികോപദേഷ്ടാവ് സി. രംഗരാജന്‍ ഈയിടെ ഒന്നു പറഞ്ഞപ്പോഴേക്കും എന്തൊരു ബഹളമാണ് നാം കേട്ടത്! വാസ്തവത്തില്‍ അങ്ങനെ ചെയ്താല്‍ സര്‍ക്കാറിന് വര്‍ഷംപ്രതി 22,000 കോടി രൂപ അധികം കിട്ടും. ഏതെങ്കിലും സാധനങ്ങള്‍ക്കുള്ള സബ്സിഡി നിലനിര്‍ത്താന്‍ ഇത് മതിയാകില്ലേ? പക്ഷേ, അത് ചെയ്യുന്നില്ല. മാത്രമോ, കഴിഞ്ഞ ബജറ്റില്‍ വന്‍കിട കമ്പനികള്‍ക്കടക്കം ‘വളര്‍ച്ചാ പ്രോത്സാഹന’മെന്ന നാട്യത്തില്‍ ‘വേണ്ടെന്നുവെച്ച വരുമാന’മെന്ന (റവന്യൂ ഫൊര്‍ഗോണ്‍) തലക്കെട്ടില്‍ നികുതിയൊഴിവുകള്‍ക്കായി നഷ്ടപ്പെടുത്തിയത് 5.29 ലക്ഷം കോടി രൂപയായിരുന്നു. 2004-05 ബജറ്റ് മുതല്‍ ‘റവന്യൂ ഫൊര്‍ഗോണ്‍’ ഗണത്തില്‍ ഇങ്ങനെ കമ്പനികള്‍ക്കനുവദിച്ച മൊത്തം തുക 27 ലക്ഷം കോടി രൂപ കവിയും. അതേസമയം, സബ്സിഡിയിനത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ വഹിക്കുന്നതും എടുത്തുകളഞ്ഞുകൊണ്ടിരിക്കുന്നതുമായ മൊത്തം ബാധ്യത 1.78 ലക്ഷം കോടിയേ വരൂ. അതെ, ഗാന്ധിസത്തെ നാം കൊന്നുകൊണ്ടിരിക്കുകയാണ്. ‘ക്വിറ്റ് ഇന്ത്യ’ മുദ്രാവാക്യവും നികുതിനിഷേധമടക്കമുള്ള സമരാഹ്വാനവും ഗാന്ധിജി ഉയര്‍ത്തിയത് ഇത്തരം സാഹചര്യത്തിലായിരുന്നു എന്നും ഓര്‍ക്കാം നമുക്ക്.
വിദ്യാഭ്യാസനിലവാരം ഉയര്‍ത്താന്‍ (മാത്രുഭൂമി )
Newspaper Edition
വിദ്യാഭ്യാസമേഖലയില്‍ അടുത്തകാലത്തായി ഒട്ടേറെ പദ്ധതികളും പരിഷ്‌കരണങ്ങളും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കൊണ്ടുവരികയുണ്ടായി. വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനും ഈ മേഖലയില്‍ മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനും അവ കാര്യമായി പ്രയോജനപ്പെട്ടിട്ടില്ല. പദ്ധതികളുടെ പോരായ്മകള്‍, നിര്‍വഹണത്തിലെ വീഴ്ചകള്‍, രാഷ്ട്രീയതാത്പര്യങ്ങള്‍ തുടങ്ങിയവ ഇതിന് കാരണങ്ങളാണ്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ അടിസ്ഥാന സൗകര്യവികസനത്തിനും ഗുണനിലവാരം ഉയര്‍ത്തുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്ന 'രാഷ്ട്രീയ ഉശ്ചാതര്‍ ശിക്ഷാ അഭിയാന്‍' പദ്ധതി, ഈ സാഹചര്യത്തില്‍ ലക്ഷ്യം കൈവരിക്കുമോ എന്ന് കണ്ടറിയണം. 'റൂസാ' എന്ന പേരില്‍ അറിയപ്പെടുന്ന ഇതിന്റെ കരട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. സര്‍വകലാശാലകള്‍, സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍ എന്നിവയാണ് ഇതിനുകീഴില്‍ വരിക. സര്‍വകലാശാലകളുടെയും കോളേജുകളുടെയും സ്വയംഭരണം ഉറപ്പാക്കലിനാണ് പദ്ധതി ഊന്നല്‍ നല്‍കിയിരിക്കുന്നത്. പദ്ധതി ചെലവിന്റെ 65 ശതമാനം കേന്ദ്രം വഹിക്കും. 35 ശതമാനം സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. പദ്ധതി ഫലപ്രദമാക്കുന്നതിനായി പല നിബന്ധനകളും നിയന്ത്രണങ്ങളും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കണമെന്നും സര്‍വകലാശാലകളുടെ സ്വയംഭരണം പൂര്‍ണാര്‍ഥത്തില്‍ ഉറപ്പാക്കണമെന്നും റൂസാ നിര്‍ദേശിക്കുന്നു.വിദ്യാഭ്യാസ മേഖലയില്‍ സ്വയംഭരണം പുതുമയല്ല. സ്വയംഭരണാവകാശമുള്ള സര്‍വകലാശാലകള്‍ വിദ്യാഭ്യാസ പരിഷ്‌കരണ നടപടികളുടെ ഭാഗമായി പലേടത്തും നിലവില്‍ വന്നിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്ത് സ്വയംഭരണ കോളേജുകളുമുണ്ട്. എന്നാല്‍ ഇവയില്‍ പലതും ലക്ഷ്യത്തിന് പ്രാധാന്യം നല്‍കിയല്ല പ്രവര്‍ത്തിക്കുന്നത്. സ്വയംഭരണമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പരാതികള്‍ സാധാരണമാണ്. അധ്യയനം, പരീക്ഷാനടത്തിപ്പ്, മൂല്യനിര്‍ണയം തുടങ്ങിയവ പല സ്ഥാപനങ്ങളിലും ആക്ഷേപങ്ങള്‍ക്കിടയാക്കുന്നു. സ്വയംഭരണാവകാശത്തിന്റെ ദുര്‍വിനിയോഗത്തെക്കുറിച്ചുള്ള പരാതികളും കുറവല്ല. ഈ സാഹചര്യത്തില്‍, റൂസാ പദ്ധതി ലക്ഷ്യം നേടണമെങ്കില്‍ ഭരണാധികാരികളുടെയും വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഏ കോപിത പരിശ്രമം വേണ്ടിവരും.

എല്ലാ സംസ്ഥാനങ്ങളിലും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപവത്കരിക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ കൗണ്‍സില്‍ നേരത്തേ നിലവിലുണ്ട്. ഗുണനിലവാരം നിശ്ചയിക്കാന്‍ അക്രഡിറ്റേഷന്‍ ഏജന്‍സി, പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ അധ്യാപകരെ വിലയിരുത്തുന്ന സമ്പ്രദായം തുടങ്ങിയവ ഏര്‍പ്പെടുത്തണമെന്നും സമിതി നിര്‍ദേശിക്കുന്നു. ഇവയെല്ലാം പ്രാവര്‍ത്തികമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ മുന്‍കൈയെടുക്കേണ്ടത് ഭരണാധികാരികള്‍ തന്നെയാണ്. സര്‍വകലാശാലകളുടെ ഭരണസമിതികളില്‍ വിദഗ്ധരെന്ന നിലയില്‍ രാഷ്ട്രീയക്കാരെ തിരുകിക്കയറ്റരുതെന്ന് പദ്ധതി നിര്‍ദേശിക്കുന്നു.സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തിലും നിയമനങ്ങളിലും മാത്രമല്ല, പാഠ്യപദ്ധതി നിശ്ചയിക്കുന്നതില്‍പോലും, രാഷ്ട്രീയ താത്പര്യങ്ങള്‍ പ്രകടമാകാറുണ്ട്. വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കാന്‍ സര്‍വകലാശാലകളും സ്ഥാപനങ്ങളും നിര്‍ബദ്ധരാകുന്നതിന് പലപ്പോഴും കാരണമാകുന്നതും രാഷ്ട്രീയ സമ്മര്‍ദങ്ങളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സര്‍വകലാശാലകളുടെയും കോഴ്‌സുകളുടെയും എണ്ണം പെരുകിയതോടെ രാജ്യത്തെങ്ങും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പൊതുവേ ക്രമമോ ദിശാബോധമോ ഇല്ലാതെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഈ സ്ഥിതിക്ക് മാറ്റം വരുത്താനും മികവിന്റെയും മൂല്യങ്ങളുടെയും കാര്യത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്താനും പുതിയ പദ്ധതി സഹായകമാകുമെങ്കില്‍ നന്ന്.
ഈ നാട് മരുഭൂമി ആകാതിരിക്കാന്‍  (മനോരമ )
malmanoramalogo
 ലോകത്തിലെ ഏറ്റവും മനോഹര സ്ഥലങ്ങളിലൊന്നായ നമ്മുടെ കേരളം അതിവേഗം മരുഭൂവല്‍ക്കരണത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം ഞെട്ടിക്കുന്നതാണ്. മഴയും നനവുമില്ലാതെ കൊടുംവരള്‍ച്ചയിലേക്കു കേരളം നീങ്ങുമ്പോള്‍ പ്രകൃതിയെക്കുറിച്ചു ഗൌരവമായി ചിന്തിക്കേണ്ട സമയമായി എന്നുതന്നെ അര്‍ഥം.

യാദൃച്ഛികമെന്നോ പ്രകൃതിയിലെ സ്വാഭാവിക മാറ്റങ്ങളെന്നോ നമ്മള്‍ ഇതുവരെ കണക്കാക്കിയിരുന്ന കാര്യങ്ങളില്‍ പലതും മരുഭൂവല്‍ക്കരണത്തിന്റെ സൂചനകളാണെന്നത് ആശങ്കാജനകമാണ്. നാട്ടില്‍ പലയിടങ്ങളിലും മയിലിനെയും രാജവെമ്പാലയെയും കാണുന്നതു മുതല്‍ വരണ്ട പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന 34 ഇനം പക്ഷികളെ കേരളത്തില്‍ ഇപ്പോള്‍ കണ്ടുതുടങ്ങിയതുവരെയുള്ള കാര്യങ്ങള്‍ ഇതിന്റെ സൂചനകളായി കണക്കാക്കപ്പെടുന്നു.

മഴയില്‍ വന്‍കുറവാണ് ഇക്കൊല്ലം അനുഭവപ്പെട്ടിരിക്കുന്നത്. കാലവര്‍ഷം 24 ശതമാനവും തുലാവര്‍ഷം 33 ശതമാനവും കുറഞ്ഞു. ഭൂഗര്‍ഭജലവും ആശങ്കാജനകമാംവിധം താണിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലത്തടാകമായ ശാസ്താംകോട്ട കായല്‍ ചരിത്രത്തിലാദ്യമായി വറ്റാന്‍ പോകുന്നു. പച്ചപ്പിന്റെ നാട് എന്നറിയപ്പെടുന്ന വയനാട്ടിലടക്കം കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും കൊടുംവരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. വരള്‍ച്ച മൂലം 222 കോടി രൂപയുടെ കൃഷിനാശം ഈ സീസണില്‍ സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. നെല്ല്, തെങ്ങ്, വാഴ, കുരുമുളക്, ഏലം തുടങ്ങി പച്ചക്കറികൃഷിയെയും കരിമ്പിനെയും വരെ വരള്‍ച്ച ബാധിച്ചതോടെ പതിനായിരക്കണക്കിനു കര്‍ഷകരും അവരുടെ കുടുംബങ്ങളുമാണു ജീവിതം വഴിമുട്ടി കണ്ണീര്‍കുടിക്കുന്നത്.

കുടിവെള്ളം പോലും കിട്ടാനില്ലാതെ നരകിക്കുന്നവരുടെ അവസ്ഥ വേറെ. കേരളത്തിലെ ഒട്ടേറെ സ്ഥലങ്ങളില്‍ കിലോമീറ്ററുകള്‍ നടന്നാണു പലരും കുടിവെള്ളം ശേഖരിക്കുന്നത്.  പാലക്കാട്ടെയും വയനാട്ടിലെയും ആദിവാസികളുടെ സ്ഥിതി ഏറെ പരിതാപകരമാണ്. കാട്ടിനുള്ളിലെ അരുവികള്‍ പോലും വറ്റിവരണ്ടപ്പോള്‍, കുഴികളില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തിനു വേണ്ടി കാട്ടുമൃഗങ്ങളോടു മല്‍സരിക്കേണ്ട അവസ്ഥയിലാണ് അവര്‍. സംസ്ഥാനത്തു പലയിടത്തെയും ശുദ്ധജലപദ്ധതികള്‍ നോക്കുകുത്തികളായി നില്‍ക്കുന്നു. കൊടുംവരള്‍ച്ച മൂലം കാട്ടുതീ ഭീഷണി നേരിടുകയാണു കേരളത്തിലെ വനങ്ങള്‍. ജലസേചനമില്ലാതെ കോടികളുടെ കൃഷി നശിക്കുമ്പോഴും കാവേരി നദീജലക്കരാര്‍ അനുസരിച്ചുള്ള വെള്ളം നേടിയെടുക്കാന്‍ കേരളം ഒന്നും ചെയ്യുന്നില്ലെന്നതു ബന്ധപ്പെട്ടവരുടെ നിസ്സംഗത തന്നെ. 44 പുഴകള്‍ ഒഴുകുന്ന ദൈവത്തിന്റെ സ്വന്തം നാടിനാണ് ഇൌ അവസ്ഥ എന്നതും നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതല്ലേ?

വളര്‍ത്തുമൃഗങ്ങളുടെയും അവസ്ഥ ശോചനീയമാണ്. വരള്‍ച്ച കാലിസമ്പത്തിനെ ബാധിച്ചതോടെ കോടികളുടെ നഷ്ടമാണ് ഈ മേഖലയില്‍ ഉണ്ടാവുക. ചൂടു നേരത്തേ ശക്തമായതിനെത്തുടര്‍ന്നു ഡിസംബറില്‍ തന്നെ പാലുല്‍പാദനം 20 ശതമാനം കുറഞ്ഞു.

കൊടുംവരള്‍ച്ചയുടെയും മരുഭൂവല്‍ക്കരണത്തിന്റെയും സൂചനകളുടെ കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നതു നമ്മള്‍തന്നെയാണ്. പശ്ചിമഘട്ടത്തിലേതടക്കമുള്ള വനങ്ങള്‍ നശിപ്പിച്ചതിനാല്‍ ചൂടുകാറ്റ് അതിര്‍ത്തി കടന്നെത്തുന്നതു വര്‍ധിച്ചിട്ടുണ്ട്. തത്വദീക്ഷയില്ലാതെ മണല്‍വാരി പുഴകള്‍ നശിപ്പിക്കുന്നതും നാടിന്റെ ജലസ്രോതസ്സുകളായ തണ്ണീര്‍ത്തടങ്ങള്‍ വിവേചനമില്ലാതെ ഇല്ലാതാക്കുന്നതും നമ്മള്‍ തന്നെ.

വെള്ളമാണു കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്ന യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂടാ. വനങ്ങളെയും പുഴകളെയും നീര്‍ത്തടങ്ങളെയും സംരക്ഷിക്കുന്നതു മുതല്‍ മഴക്കാലത്തു പുരപ്പുറത്തു വീഴുന്നതടക്കമുള്ള വെള്ളം വേനലിലേക്കു ശേഖരിച്ചുവയ്ക്കുന്നതുപോലുള്ള കാര്യങ്ങള്‍ വരെ നാമോരോരുത്തര്‍ക്കും ചെയ്യാവുന്നതാണ്. കൊടുംവരള്‍ച്ചയെ നേരിടാന്‍ സര്‍ക്കാരും മുന്‍കൂട്ടി തയാറെടുക്കണം. പുതിയ ജലഭൂപടം തയാറാക്കുന്നതുമുതല്‍ ജലവിതരണ പദ്ധതികള്‍ നടപ്പാക്കുന്നതുവരെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യേണ്ടതാണ്. വരാനിരിക്കുന്ന തലമുറകള്‍ക്കു വേണ്ടിക്കൂടി നാം സ്വീകരിക്കേണ്ട മുന്‍കരുതലാണിത്. 

No comments:

Post a Comment