Thursday, February 28, 2013

മുഖപ്രസംഗം February 28 - 2013

മുഖപ്രസംഗം February 28 - 2013


1. വിലപേശല്‍ ശേഷി നഷ്ടപ്പെട്ട കേരളം (മാധ്യമം)

ദല്‍ഹി ഭരണ സിരാകേന്ദ്രത്തില്‍ കുഞ്ചികസ്ഥാനങ്ങളിലിരിക്കുന്ന മലയാളികളായ ഉദ്യോഗസ്ഥമേധാവികളുടെ കണക്കെടുത്താല്‍ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ അസൂയപ്പെട്ടു പോകും. കേന്ദ്രഭരണത്തിന്‍െറ ഗതി നിയന്ത്രിക്കുന്നതില്‍ കേരളീയരുടെ പങ്ക് നിര്‍ണായകമാണ്. ചരിത്രത്തിലൊരിക്കലും ലഭിക്കാത്ത പ്രാതിനിധ്യമാണ് രണ്ടാം യു.പി.എ മന്ത്രിസഭയില്‍ കേരളത്തിന് ലഭിച്ചത്. പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം, പ്രവാസം, വ്യോമയാനം തുടങ്ങി മര്‍മപ്രധാനമായ വകുപ്പുകളില്‍ കേരളത്തിന് കൈയൊപ്പ് ചാര്‍ത്താന്‍ ഭാഗ്യം കൈവന്നപ്പോള്‍ എല്ലാവരും ആഹ്ളാദിച്ചു. നമുക്ക് പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താന്‍ അത് കാരണമായി. കേന്ദ്രവും കേരളവും ഭരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണികളാണെന്ന അനുകൂലാവസ്ഥ സംസ്ഥാനത്തിന്‍െറ ശിരോലിഖിതം തിരുത്തിയെഴുതാന്‍ സഹായകമാവുമെന്ന് പലരും കണക്കുകൂട്ടി. ദല്‍ഹി ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്താനും  തീരുമാനങ്ങളെടുപ്പിക്കാനും ശേഷിയുള്ള ഉഗ്രപ്രതാപികളായ മലയാളി നേതാക്കളുള്ളപ്പോള്‍ എന്തിനു കേരളം പിറകോട്ടടിക്കണം എന്ന ചോദ്യം പലവുരു ആവര്‍ത്തിക്കപ്പെട്ടു. പക്ഷേ, കേരളത്തിന്‍െറ വിലപേശല്‍ ശേഷിയെ കുറിച്ചുള്ള സകല അവകാശവാദങ്ങളും പൊള്ളയായ വീരസ്യം പറച്ചിലാണെന്നും ദല്‍ഹിയിലെ രാഷ്ട്രീയ പ്രമാണിമാരുടെ മുന്നില്‍ കേരളീയര്‍ തൃണം മാത്രമാണെന്നും സമര്‍ഥിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

2. വെള്ളം മുടങ്ങുന്ന തലസ്ഥാനം (മനോരമ)

ഒരു തലസ്ഥാനത്തിനും തിരുവനന്തപുരത്തിന്റേതു പോലൊരു ഗതികേട് ഉണ്ടാവില്ല. കുടിവെള്ളം എത്തിക്കുന്ന പൈപ്പ് ഇടയ്ക്കിടയ്ക്കു പൊട്ടുക; പൊട്ടിയ പൈപ്പ് മാറ്റിയിടാന്‍ ദിവസങ്ങളോളം എടുക്കുക; താല്‍ക്കാലികമായി വെള്ളമെത്തിക്കാനുള്ള സംവിധാനങ്ങള്‍ പരാജയപ്പെടുക; ഈ ദിവസമെല്ലാം വെള്ളമില്ലാതെ നഗരവാസികള്‍ നരകിക്കുക - ഇത് ആവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായെങ്കിലും തിങ്കളാഴ്ച പൈപ്പ് പൊട്ടിയതു കേരളത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടാണ്.





വിലപേശല്‍ ശേഷി നഷ്ടപ്പെട്ട കേരളം (മാധ്യമം)
വിലപേശല്‍ ശേഷി നഷ്ടപ്പെട്ട കേരളം
ദല്‍ഹി ഭരണ സിരാകേന്ദ്രത്തില്‍ കുഞ്ചികസ്ഥാനങ്ങളിലിരിക്കുന്ന മലയാളികളായ ഉദ്യോഗസ്ഥമേധാവികളുടെ കണക്കെടുത്താല്‍ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ അസൂയപ്പെട്ടു പോകും. കേന്ദ്രഭരണത്തിന്‍െറ ഗതി നിയന്ത്രിക്കുന്നതില്‍ കേരളീയരുടെ പങ്ക് നിര്‍ണായകമാണ്. ചരിത്രത്തിലൊരിക്കലും ലഭിക്കാത്ത പ്രാതിനിധ്യമാണ് രണ്ടാം യു.പി.എ മന്ത്രിസഭയില്‍ കേരളത്തിന് ലഭിച്ചത്. പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം, പ്രവാസം, വ്യോമയാനം തുടങ്ങി മര്‍മപ്രധാനമായ വകുപ്പുകളില്‍ കേരളത്തിന് കൈയൊപ്പ് ചാര്‍ത്താന്‍ ഭാഗ്യം കൈവന്നപ്പോള്‍ എല്ലാവരും ആഹ്ളാദിച്ചു. നമുക്ക് പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താന്‍ അത് കാരണമായി.കേന്ദ്രവും കേരളവും ഭരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണികളാണെന്ന അനുകൂലാവസ്ഥ സംസ്ഥാനത്തിന്‍െറ ശിരോലിഖിതം തിരുത്തിയെഴുതാന്‍ സഹായകമാവുമെന്ന് പലരും കണക്കുകൂട്ടി. ദല്‍ഹി ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്താനും  തീരുമാനങ്ങളെടുപ്പിക്കാനും ശേഷിയുള്ള ഉഗ്രപ്രതാപികളായ മലയാളി നേതാക്കളുള്ളപ്പോള്‍ എന്തിനു കേരളം പിറകോട്ടടിക്കണം എന്ന ചോദ്യം പലവുരു ആവര്‍ത്തിക്കപ്പെട്ടു. പക്ഷേ, കേരളത്തിന്‍െറ വിലപേശല്‍ ശേഷിയെ കുറിച്ചുള്ള സകല അവകാശവാദങ്ങളും പൊള്ളയായ വീരസ്യം പറച്ചിലാണെന്നും ദല്‍ഹിയിലെ രാഷ്ട്രീയ പ്രമാണിമാരുടെ മുന്നില്‍ കേരളീയര്‍ തൃണം മാത്രമാണെന്നും സമര്‍ഥിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞദിവസം അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ കേരളം പൂര്‍ണമായും അവഗണിക്കപ്പെട്ടുവെന്നും നിരാശമാത്രമാണ് മിച്ചമെന്നും കക്ഷിപക്ഷം മറന്ന് പരിദേവനം കൊള്ളുകയാണിപ്പോള്‍. എന്നാല്‍, സമീപ കാലത്ത് കേരളത്തിന്‍െറ ശബ്ദം ഏതെങ്കിലും രംഗത്ത് ഗൗനിക്കപ്പെട്ടിട്ടുണ്ടോ എന്ന് നിഷ്പക്ഷമായി പരിശോധിക്കുന്നത് നന്നായിരിക്കും. നമ്മുടെ വിലപേശല്‍ ശേഷി നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, ചോദിക്കാനും പറയാനും ആളില്ലാത്ത ഒരു ജനക്കൂട്ടമായി മാറിയിരിക്കുകയാണ് എന്നതല്ലേ വാസ്തവം? ഇതിന്‍െറ ഉത്തരവാദികള്‍ ആരെന്ന് കണ്ടെത്താന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. രാഷ്ട്രീയഭരണ നേതൃത്വത്തിന് ഇച്ഛാശക്തിയോ പ്രതിബദ്ധതയോ ഇല്ലെങ്കില്‍ ആര് ആരോട് എന്ത് ചോദിച്ചുവാങ്ങാന്‍? റെയില്‍വേ ബജറ്റ് ഒരു സുപ്രഭാതത്തില്‍ പൊട്ടിവീണതൊന്നുമല്ലല്ലോ?  കേരളത്തിന്‍െറ അടിയന്തര ആവശ്യങ്ങളെന്തൊക്കെയാണെന്നോ അടിസ്ഥാന വികസന കാര്യത്തില്‍ എവിടെയെത്തി നില്‍ക്കുന്നുവെന്നോ  മുന്‍ഗണന നല്‍കേണ്ടത് ഏതിലാണെന്നോ ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?  വിദഗ്ധരുടെ അഭിപ്രായം കൂടി ആരാഞ്ഞ്, ഭരണപ്രതിപക്ഷഭേദം മറന്ന് കൂട്ടായ ശ്രമം നടത്തിയിരുന്നെങ്കില്‍ ഈ ഗതികേട് വരുമായിരുന്നോ?  സംസ്ഥാനത്തിന്‍െറ പൊതുതാല്‍പര്യങ്ങള്‍ എന്തുകൊണ്ട് കൊടിയുടെ നിറം നോക്കാതെ, ഒന്നിച്ചിരുന്ന് ആലോചിച്ചുകൂടാ? ഇത്തരം വിഷയങ്ങളില്‍, ഭരണകൂടത്തിന്‍െറ അലംഭാവവും പ്രതിപക്ഷത്തിന്‍െറ നിര്‍ജീവതയും ഒരുപോലെ പ്രതിക്കൂട്ടില്‍ കയറ്റപ്പെടുന്നുണ്ട്.
നാടിനോടും നാട്ടാരോടും പ്രതിബദ്ധതയില്ലാത്ത രാഷ്ട്രീയഭരണനേതൃത്വത്തിന്‍െറ കാഴ്ചപ്പാട് മാറാത്ത കാലത്തോളം നാം വല്ലതും പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ ഇച്ഛാശക്തിയാണ് പ്രധാനം. ഗള്‍ഫ് മലയാളികളുടെ ചിരകാലാഭിലാഷമായ ‘എയര്‍ കേരള’ എന്ന സംസ്ഥാനത്തിന്‍െറ സ്വന്തം വിമാന കമ്പനിയെ കുറിച്ചുള്ള മോഹം പൊലിഞ്ഞത് കേന്ദ്രവ്യോമയാന അതോറിറ്റി ഉയര്‍ത്തുന്ന തടസ്സവാദങ്ങളില്‍ പെട്ടാണ്. പ്രവാസികളുടെ യാത്രാക്ളേശം സംബന്ധിച്ച നെടുനാളത്തെ നിലവിളിക്കു അന്ത്യമാവുമെന്ന് കരുതിയ ഒരു പദ്ധതിയാണ് ഗര്‍ഭത്തിലേ അലസിയത്. എയര്‍ ഇന്ത്യ എക്സ്പ്രസിന് അനുവദിക്കുന്ന ഇളവ് എന്തുകൊണ്ട് സമ്മര്‍ദം ചെലുത്തി സംസ്ഥാന സര്‍ക്കാറിന് വാങ്ങിയെടുക്കാന്‍ കഴിയുന്നില്ല?
ഇവിടെയാണ് നമ്മുടെ പ്രാപ്തിക്കുറവും കഴിവുകേടും അനാവൃതമാകുന്നത്. ബംഗാളികള്‍ക്കും ഗുജറാത്തികള്‍ക്കും തമിഴര്‍ക്കും നേടിയെടുക്കാന്‍ കഴിയുന്നതിന്‍െറ പത്തിലൊന്നു പോലും നമുക്ക് ലഭിക്കുന്നില്ല. പ്രബുദ്ധതയുടെയോ വിദ്യാഭ്യാസത്തിന്‍െറയോ കുറവുകൊണ്ടല്ല അത്. പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലെ ഇടുങ്ങിയ ഒരു  ഭൂപ്രദേശത്തിരുന്ന് പരസ്പരം കടിച്ചുകീറാനും അനാവശ്യവിവാദങ്ങള്‍ സൃഷ്ടിച്ച് അന്തരീക്ഷം പ്രക്ഷുബ്ധമാക്കാനുമാണ് എല്ലാവര്‍ക്കും താല്‍പര്യം. മാധ്യമങ്ങളാവട്ടെ, ഈ അപഥസഞ്ചാരത്തെ തിരുത്തുന്നതിനു പകരം നിഷേധാത്മക പ്രവണതകള്‍ക്ക് അമിത പ്രാധാന്യം നല്‍കി ജനശ്രദ്ധ തിരിച്ചുവിടുകയുമാണ്. അതിനിടയില്‍,  ജനം ഏല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായും വിസ്മരിക്കപ്പെടുന്നത് സ്വാഭാവികം. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനവിരുദ്ധമായ എല്ലാ നയപരിപാടികളുടെയും ദുരിതങ്ങള്‍ പേറാന്‍ വിധിക്കപ്പെട്ട ജനത്തിന് എന്തുകൊണ്ട് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന ചോദ്യം ഉച്ചത്തില്‍ മുഴക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
വെള്ളം മുടങ്ങുന്ന തലസ്ഥാനം (മനോരമ)
malmanoramalogo
ഒരു തലസ്ഥാനത്തിനും തിരുവനന്തപുരത്തിന്റേതു പോലൊരു ഗതികേട് ഉണ്ടാവില്ല. കുടിവെള്ളം എത്തിക്കുന്ന പൈപ്പ് ഇടയ്ക്കിടയ്ക്കു പൊട്ടുക; പൊട്ടിയ പൈപ്പ് മാറ്റിയിടാന്‍ ദിവസങ്ങളോളം എടുക്കുക; താല്‍ക്കാലികമായി വെള്ളമെത്തിക്കാനുള്ള സംവിധാനങ്ങള്‍ പരാജയപ്പെടുക; ഈ ദിവസമെല്ലാം വെള്ളമില്ലാതെ നഗരവാസികള്‍ നരകിക്കുക - ഇത് ആവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായെങ്കിലും തിങ്കളാഴ്ച പൈപ്പ് പൊട്ടിയതു കേരളത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടാണ്.


കാരണം, ദശലക്ഷക്കണക്കിനു സ്ത്രീകള്‍ ഒഴുകിയെത്തുന്ന ആറ്റുകാല്‍ പൊങ്കാലയുടെ തലേന്നായിരുന്നു സംഭവം. പൊട്ടിയത് ഒന്നല്ല, നാലിടത്ത്. പന്ത്രണ്ടു മണിക്കൂറിനുള്ളില്‍ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പില്‍ വാട്ടര്‍ അതോറിറ്റിക്കാര്‍ പണി തുടങ്ങിയെങ്കിലും നാല്‍പതാം മണിക്കൂറിലാണു പമ്പിങ് പുനരാരംഭിക്കാന്‍ സാധിച്ചത്.

രാവും പകലും പണിയെടുത്തു ജലവിതരണം പുനസ്ഥാപിച്ച വാട്ടര്‍ അതോറിറ്റിയും പൊങ്കാലദിവസം വെള്ളം മുട്ടിക്കാതെ സമാന്തര സംവിധാനമൊരുക്കിയ ജില്ലാ ഭരണകൂടവും അഭിനന്ദനം അര്‍ഹിക്കുന്നു. അടിയന്തര മന്ത്രിസഭായോഗം വിളിച്ചുകൂട്ടി സര്‍ക്കാര്‍ സംവിധാനം അപ്പാടേ തന്നെ രംഗത്തുവന്നു. അതേസമയം, അത്ര സുഖകരമല്ലാത്ത ചില ചിന്തകളും ഉയരുന്നുണ്ട്. ഒന്നര പതിറ്റാണ്ടു മുന്‍പു സ്ഥാപിച്ച നിലവാരം കുറഞ്ഞ പ്രീ സ്ട്രസ്ഡ് കോണ്‍ക്രീറ്റ് (പിഎസ്സി) പൈപ്പുകളാണ് അരുവിക്കരയില്‍ നിന്ന് ഒബ്സര്‍വേറ്ററിയിലെ പ്രധാന ടാങ്കിലേക്കു വെള്ളമെത്തിക്കാന്‍ ഉപയോഗിക്കുന്നത്.

രാജഭരണകാലത്തു സ്ഥാപിച്ച ഇരുമ്പു പൈപ്പുകള്‍ തൊട്ടപ്പുറത്ത് ഇപ്പോഴും ഭദ്രമായിരിക്കുമ്പോഴാണു കോണ്‍ക്രീറ്റ് പൈപ്പ് ഇടയ്ക്കിടെ പൊട്ടുന്നത്. 1996ല്‍ സ്ഥാപിച്ച ഈ പൈപ്പിന്റെ ആയുസ്സ് 10 വര്‍ഷമാണെന്നാണു കമ്പനിക്കാര്‍ തന്നെ പറയുന്നത്. ഒരു നഗരത്തിലേക്കു കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ 10 വര്‍ഷത്തെ ആയുസ്സ് മുന്‍കൂട്ടി കണ്ടാല്‍ മതിയോ?

വില കുറവാണെന്ന ന്യായമാണ് അന്നു പൈപ്പ് വാങ്ങിയവര്‍ക്കു പറയാനുണ്ടായിരുന്നത്. അന്നു ലോറിയില്‍ നിന്നു പൈപ്പുകള്‍ ഇറക്കുമ്പോള്‍ തന്നെ പലതും ഒടിഞ്ഞുതൂങ്ങിയതിനു സാക്ഷികളുണ്ട്. വിലകുറഞ്ഞ പൈപ്പിട്ടശേഷം, അതു നിരന്തരമായി പൊട്ടുമ്പോള്‍ ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി ചെയ്യേണ്ടിവരുന്ന ഗതികേടിനെക്കുറിച്ച് ആരും ആലോചിക്കാത്തതെന്തേ? പൈപ്പ് പൊട്ടി വെള്ളമൊഴുകി, വീടും കടയും നഷ്ടപ്പെട്ട സമീപവാസികളെക്കുറിച്ചു ചിന്തിക്കാത്തതെന്ത്? ഇവര്‍ക്കൊന്നും ഇതുവരെ ന്യായമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.

അരുവിക്കര മുതല്‍ പേരൂര്‍ക്കട വരെ 15 കിലോമീറ്ററില്‍ കോണ്‍ക്രീറ്റ് പൈപ്പ് മാറ്റി, മൈല്‍ഡ് സ്റ്റീല്‍ പൈപ്പ് സ്ഥാപിക്കാനുള്ള 33 കോടി രൂപയുടെ പദ്ധതിക്ക് ഈയിടെ തുടക്കംകുറിച്ചത് ആശ്വാസകരമാണ്. ഓരോ തവണയും പൈപ്പ് പൊട്ടുമ്പോള്‍ അതിന്റെ കാരണങ്ങളെക്കുറിച്ചു വിശദമായ അന്വേഷണങ്ങളുണ്ടാകാറുണ്ട്. പക്ഷേ, മുപ്പതും നാല്‍പതും തവണ പൈപ്പ് പൊട്ടിയിട്ടും യഥാര്‍ഥ കാരണം ഇന്നും അജ്ഞാതം. കഴിഞ്ഞ ദിവസം പേരൂര്‍ക്കട ഭാഗത്തെ വാല്‍വ് അപ്രതീക്ഷിതമായി അടഞ്ഞതാണു പൈപ്പില്‍ അമിത സമ്മര്‍ദത്തിനു കാരണമായത്.

നാലിടത്ത് ഒരുമിച്ചു പൊട്ടിയതിനും കാരണം ഈ തുരുമ്പിച്ച വാല്‍വിലെ പ്രശ്നങ്ങള്‍ തന്നെ. വാല്‍വ് താനേ അടഞ്ഞതാണോ, അതോ ആരെങ്കിലും അടച്ചതാണോ, അതോ കയ്യബദ്ധമാണോ എന്നതെല്ലാം ഇനി അന്വേഷിച്ചു കണ്ടെത്തണം. അട്ടിമറിസാധ്യത ഉള്‍പ്പെടെ അന്വേഷിക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വാല്‍വ് താനേ അടഞ്ഞതാണെന്ന നിഗമനത്തിലാണു വാട്ടര്‍ അതോറിറ്റി. വാല്‍വിന്റെ ഭാഗങ്ങള്‍ തുരുമ്പെടുത്തിട്ടുണ്ടെന്നു മാസങ്ങള്‍ക്കു മുന്‍പേ പലരും ചൂണ്ടിക്കാട്ടിയിരുന്നു. അതു മാറ്റിവയ്ക്കാനോ അറ്റകുറ്റപ്പണികള്‍ നടത്താനോ ആരും മെനക്കെട്ടില്ല. വാട്ടര്‍ അതോറിറ്റിയുടെ വാദം അംഗീകരിക്കുകയാണെങ്കില്‍ തന്നെ അറ്റകുറ്റപ്പണികള്‍ നടത്താത്തതിലെ പിഴവ് ചോദ്യമായി അവശേഷിക്കും.

കോണ്‍ക്രീറ്റ് പൈപ്പ് മാറ്റി മൈല്‍ഡ് സ്റ്റീല്‍ പൈപ്പ് സ്ഥാപിക്കുന്നതിലും പ്രശ്നങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. പേരൂര്‍ക്കട ഭാഗത്ത് ഇപ്പോഴത്തെ പുതിയ റോഡ് കുഴിച്ച് ഒന്നര കിലോമീറ്റര്‍ പൈപ്ലൈന്‍ സ്ഥാപിക്കണമെന്നാണു വാട്ടര്‍ അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു നാലുകോടി രൂപയുടെ പദ്ധതിയും തയാറാക്കിയിട്ടുണ്ട്. സമാന്തരമായി പൈപ്ലൈന്‍ റോഡ് ഉള്ളപ്പോള്‍ തന്നെ ഒരുവര്‍ഷം മുന്‍പു പണിപൂര്‍ത്തിയാക്കിയ റോഡ് കുഴിക്കണമെന്നാണു വാട്ടര്‍ അതോറിറ്റിയുടെ ആവശ്യം. ഇതിനെ എതിര്‍ത്ത മരാമത്തു വകുപ്പിന്റെ നിലപാടിനെ കുറ്റം പറയാനാവില്ല. ഈ പ്രശ്നങ്ങള്‍ക്കെല്ലാം അടിയന്തര പരിഹാരം കണ്ടെത്തേണ്ട ബാധ്യത സര്‍ക്കാരിനാണ്.

നിലവാരമില്ലാത്ത കോണ്‍ക്രീറ്റ് പൈപ്പുകള്‍ മാറ്റി എത്രയുംപെട്ടെന്നു പുതിയ ഇരുമ്പു പൈപ്പുകള്‍ സ്ഥാപിക്കണം. അതിനായി റോഡ് കുഴിക്കുന്നതിനു പകരമുള്ള മാര്‍ഗങ്ങളും ആലോചിക്കണം. തുടര്‍ച്ചയായി പൈപ്പ് പൊട്ടുന്നതിന്റെ യഥാര്‍ഥ കാരണവും കണ്ടെത്തേണ്ടതുണ്ട്. ഇതിനെല്ലാമായി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ തലസ്ഥാനവാസികളുടെ കുടിവെള്ളം ഇനിയും മുട്ടിക്കൊണ്ടേയിരിക്കും.

No comments:

Post a Comment