Wednesday, February 13, 2013

മുഖപ്രസംഗം February 12 - 2013

മുഖപ്രസംഗം February 12 - 2013

1. രണ്ടു മനുഷ്യാവകാശ റിപ്പോര്‍ട്ടുകള്‍ (മാധ്യമം) 

പീഡനത്തിന്‍െറ ആഗോളീകരണമാണ് കഴിഞ്ഞ പതിറ്റാണ്ടില്‍ ലോകം കണ്ടതെന്ന തിരിച്ചറിവ് പുതിയതല്ല. എങ്കിലും ആ തലക്കെട്ടില്‍ (ഗ്ളോബലൈസിങ് ടോര്‍ച്ചര്‍ ) അമേരിക്കയില്‍ ഇറങ്ങിയ റിപ്പോര്‍ട്ട് യു.എസ് അടക്കം 55 രാജ്യങ്ങളെ കുറ്റവാളിപ്പട്ടികയില്‍ പെടുത്തിയത് ഇതുവരെ കണ്ടിട്ടില്ലാത്ത പ്രാമാണിക വ്യക്തതയോടെയാണ്. 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കുശേഷം ആ രാജ്യം വ്യാപകമായി അതിക്രമങ്ങളും നിഷ്ഠുരതകളും അഴിച്ചുവിട്ടുവെന്നു മാത്രമല്ല വേറെ 54 രാജ്യങ്ങള്‍ അതില്‍ ആ രാജ്യത്തെ സഹായിച്ചു എന്നുകൂടിയാണ് ന്യൂയോര്‍ക്കിലെ മനുഷ്യാവകാശ സംഘടനയായ ഓപണ്‍ സൊസൈറ്റി ജസ്റ്റിസ് ഇനീഷ്യറ്റിവ് (ഒ.എസ്.ജെ.ഐ) അതിന്‍െറ 213 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്

2.  സിവില്‍ സര്‍വീസിന്റെ വിശ്വാസ്യത വീണ്ടെടുക്കണം (മാതൃഭൂമി )

സംശുദ്ധവും സുതാര്യവും കാര്യക്ഷമവുമായ ഒരു സിവില്‍ സര്‍വീസാണ് ഏതൊരു ഭരണകൂടത്തിന്റെയും മുഖമുദ്രയാകേണ്ടത്. അത് അഴിമതിരഹിതം കൂടിയാകുമ്പോഴാണ് ജനങ്ങള്‍ക്ക് സര്‍ക്കാറിലുള്ള വിശ്വാസം ബലപ്പെടുന്നത്. ഇത്തരമൊരു ഭരണസംവിധാനം ജനങ്ങളുടെ അവകാശം കൂടിയായി പരിഷ്‌കൃതസമൂഹങ്ങള്‍ അംഗീകരിച്ചിട്ടുമുണ്ട്. ഇന്ത്യയുടെ കാര്യവും വ്യത്യസ്തമല്ല. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവരാവകാശ നിയമം ഈ ദിശയിലുള്ള വിപ്ലവകരമായ ഒരു ചുവടുവെപ്പായി അംഗീകരിക്കപ്പെട്ടതും അതുകൊണ്ടാണ്.  വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ആരോപണമുള്ള സംസ്ഥാന സര്‍വീസിലെ രണ്ടായിരത്തോളം ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നു എന്ന 'മാതൃഭൂമി' വാര്‍ത്ത നമ്മുടെ സിവില്‍ സര്‍വീസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. 

3. മഹത്വത്തിലേക്കൊരു സ്ഥാനത്യാഗം (മനോരമ )

ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷ സ്ഥാനമൊഴിയുകയാണെന്നു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചത് ലോകം ആശ്ചര്യത്തോടെയാണു കേട്ടത്. കത്തോലിക്ക സഭയുടെ സമീപകാല ചരിത്രത്തിനും ഇതു പുതുമയാണ്. ഏകവും പരിശുദ്ധവും ശ്ലൈഹികവും സാര്‍വത്രികവുമായ കത്തോലിക്ക സഭയുടെ പരമോന്നത സ്ഥാനത്തുനിന്നു സ്വമനസ്സാല്‍ മാര്‍പാപ്പ പടിയിറങ്ങുന്നത് അനിതരസാധാരണമായ തീരുമാനം തന്നെ; അനാരോഗ്യംമൂലം സ്ഥാനമൊഴിയാന്‍ താന്‍ ആലോചിക്കുന്നതായി മാര്‍പാപ്പ പലവട്ടം സൂചിപ്പിച്ചിരുന്നുവെങ്കിലും. 






രണ്ടു മനുഷ്യാവകാശ റിപ്പോര്‍ട്ടുകള്‍ (മാധ്യമം) 

രണ്ടു മനുഷ്യാവകാശ റിപ്പോര്‍ട്ടുകള്‍പീഡനത്തിന്‍െറ ആഗോളീകരണമാണ് കഴിഞ്ഞ പതിറ്റാണ്ടില്‍ ലോകം കണ്ടതെന്ന തിരിച്ചറിവ് പുതിയതല്ല. എങ്കിലും ആ തലക്കെട്ടില്‍ (ഗ്ളോബലൈസിങ് ടോര്‍ച്ചര്‍ ) അമേരിക്കയില്‍ ഇറങ്ങിയ റിപ്പോര്‍ട്ട് യു.എസ് അടക്കം 55 രാജ്യങ്ങളെ കുറ്റവാളിപ്പട്ടികയില്‍ പെടുത്തിയത് ഇതുവരെ കണ്ടിട്ടില്ലാത്ത പ്രാമാണിക വ്യക്തതയോടെയാണ്. 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കുശേഷം ആ രാജ്യം വ്യാപകമായി അതിക്രമങ്ങളും നിഷ്ഠുരതകളും അഴിച്ചുവിട്ടുവെന്നു മാത്രമല്ല വേറെ 54 രാജ്യങ്ങള്‍ അതില്‍ ആ രാജ്യത്തെ സഹായിച്ചു എന്നുകൂടിയാണ് ന്യൂയോര്‍ക്കിലെ മനുഷ്യാവകാശ സംഘടനയായ ഓപണ്‍ സൊസൈറ്റി ജസ്റ്റിസ് ഇനീഷ്യറ്റിവ് (ഒ.എസ്.ജെ.ഐ) അതിന്‍െറ 213 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. സി.ഐ.എയുടെ രഹസ്യ പീഡന പദ്ധതികള്‍ക്ക് ഈ രാജ്യങ്ങള്‍ പലതരത്തില്‍ പിന്തുണ നല്‍കി.
അമേരിക്കയില്‍ നിയമവിധേയമല്ലാത്ത മര്‍ദനമുറകള്‍ ഭീകരക്കുറ്റം ആരോപിക്കപ്പെട്ടവര്‍ക്കുമേല്‍ പ്രയോഗിക്കാന്‍ ആ രാജ്യം ചെയ്തത് ചോദ്യംചെയ്യലെല്ലാം മറ്റു രാജ്യങ്ങളില്‍വെച്ചു നടത്തിക്കുകയാണ്. ഭീകരപ്രവര്‍ത്തനം നടത്തിയെന്ന് സംശയിക്കപ്പെട്ടവരെ പിടികൂടി പരമരഹസ്യമായി രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് റാഞ്ചുകയും മര്‍ദനമുറകള്‍ക്ക് വിലക്കില്ലാത്ത ഇതര രാജ്യങ്ങളിലെ അധികൃതര്‍ക്ക് കൈമാറുകയുമായിരുന്നു. അമേരിക്കയില്‍ത്തന്നെ രഹസ്യമായി നടത്തപ്പെടുന്ന ‘ഇരുണ്ട സങ്കേതങ്ങളി’ല്‍ വെച്ച് സി.ഐ.എയുടെ നേതൃത്വത്തില്‍ അനേകം പേരെ പീഡിപ്പിച്ചുവന്നത് ഇതിനു പുറമേയാണ്. പുറത്തറിഞ്ഞ 136 ഇരകള്‍ക്ക് സംഭവിച്ചതെന്ത് എന്നും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.

പീഡനങ്ങളില്‍ യു.എസുമായി സഹകരിച്ച 54 രാജ്യങ്ങളില്‍ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഈജിപ്ത്, ജോര്‍ഡന്‍ എന്നിവയുണ്ട്. രഹസ്യ മര്‍ദനപാളയങ്ങളിലാണ് ഇവിടങ്ങളില്‍ അമേരിക്കക്കുവേണ്ടി ക്രൂരതകള്‍ നടത്തിയത്. ഇരകളെ മറ്റു രാജ്യങ്ങളിലെത്തിക്കാന്‍ സ്വന്തം വ്യോമാതിര്‍ത്തി വിട്ടുകൊടുത്തതാണ് അയര്‍ലന്‍ഡ്, ഐസ്ലന്‍ഡ്, സൈപ്രസ് എന്നിവ ചെയ്ത കുറ്റം. സ്വന്തം പൗരന്മാരെപ്പോലും പിടികൂടി സിറിയയിലേക്ക് മര്‍ദിക്കാന്‍ അയച്ചുകൊടുത്ത രാജ്യമാണ് കാനഡ. ബ്രിട്ടനും ജര്‍മനിയും സ്വന്തം പൗരന്മാരെ മര്‍ദക രാഷ്ട്രങ്ങള്‍ക്കു വിട്ടുകൊടുത്തു. 15 ഇരകളെ കാബൂളിലെത്തിക്കുന്നതിന് അഫ്ഗാന്‍ അധികൃതര്‍ക്ക് കൈമാറുക വഴി ഇറാനും സി.ഐ.എയുമായി ഒത്തുകളിച്ചു. പോളണ്ട്, ലിത്വേനിയ, റുമേനിയ തുടങ്ങിയവ രഹസ്യപീഡന സങ്കേതങ്ങളുടെ നടത്തിപ്പില്‍ പങ്കെടുത്തു. പങ്കാളി രാജ്യങ്ങളില്‍ 25 എണ്ണം യൂറോപ്പിലുള്ളവയാണ്; 14 എണ്ണം ഏഷ്യന്‍ രാജ്യങ്ങളും. ഊഹിക്കാന്‍ പോലുമാകാത്ത ക്രൂരതകളാണ് ഇരകളോടു ചെയ്തത് -പലര്‍ക്കുമെതിരെ ഒരു തെളിവും ഇല്ലാതിരുന്നിട്ടും. ഇതിനെല്ലാം ഉത്തരവാദികളായ അമേരിക്കന്‍ അധികൃതര്‍ക്കും പങ്കാളിരാജ്യങ്ങളിലെ കൂട്ടുകുറ്റവാളികള്‍ക്കുമെതിരെ നടപടി വേണമെന്ന് ഒ.എസ്.ജെ.ഐക്കുവേണ്ടി അമൃത് സിങ് (ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍െറ മകളാണിവര്‍) തയാറാക്കിയ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. യു.എസ് സെനറ്റില്‍ ജോണ്‍ ബ്രെണ്ണന് പുതിയ സി.ഐ.എ മേധാവിയായി അംഗീകാരം കിട്ടരുതെന്നാഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താന്‍ തെരഞ്ഞെടുത്ത സമയമെന്ന് വിമര്‍ശമുണ്ടെങ്കിലും അതില്‍ നിരത്തിയ വസ്തുതകളും തെളിവുകളും ഖണ്ഡിക്കപ്പെട്ടിട്ടില്ല.
റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയില്ലെന്നതിലെ ആശ്വാസം ഇല്ലാതാക്കുന്നതാണ് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് രണ്ടാഴ്ച മുമ്പ് പുറത്തിറക്കിയ 655 പേജ് റിപ്പോര്‍ട്ട്. 2012ല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നിരന്തരം നടന്ന 90 രാജ്യങ്ങളുടെ കൂട്ടത്തില്‍ പ്രമുഖ സ്ഥാനം ഇന്ത്യക്കുണ്ട്. കൊളോണിയല്‍ കാലത്തെ രാജ്യദ്രോഹക്കുറ്റ വകുപ്പും രാഷ്ട്രീയ നേതൃത്വത്തിന്‍െറ ഇച്ഛാശക്തിയില്ലായ്മയും മൂലം ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിയരക്കപ്പെടുന്നു. സായുധ സേനാ പ്രത്യേകാധികാര നിയമം ജമ്മു-കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കടുത്ത പീഡനങ്ങള്‍ക്ക് സൗകര്യമാകുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട്, ആ നിയമം എടുത്തുകളയേണ്ടതാണെന്നും ആവശ്യപ്പെടുന്നു. ആഗോളശക്തിയെന്ന് നടിക്കുകയും യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിന് ശ്രമിക്കുകയും ചെയ്യുന്ന ഇന്ത്യ ആഗോളതലത്തിലെ അവകാശലംഘനങ്ങളെപ്പറ്റി മൗനം പാലിക്കുന്നതിനെയും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കുറ്റപ്പെടുത്തുന്നുണ്ട്. ഈ രണ്ടു റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശമില്ലെങ്കിലും, ഇസ്രായേലി-യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇന്ത്യയില്‍ അനുവദിക്കുന്ന അമിത സ്വാതന്ത്ര്യം ഇവിടത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഹേതുവും പ്രോത്സാഹനവുമാകുന്നുണ്ടെന്നതും വസ്തുതയാണ്. ലോകകോടതി, യൂറോപ്യന്‍ കോടതി മുതലായ സംവിധാനങ്ങള്‍ രാജ്യങ്ങള്‍ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെ നിയന്ത്രിക്കാന്‍ ഒരുപരിധിവരെ പര്യാപ്തമാകുന്നുണ്ടാവാം; എന്നാല്‍, വിവിധ രാഷ്ട്രങ്ങള്‍ ഒരു ദശകക്കാലമായി തുടര്‍ന്നുവരുന്ന അവകാശലംഘനങ്ങളുടെ വ്യാപ്തിയും കാഠിന്യവും സൂചിപ്പിക്കുന്നത് കുറെക്കൂടി ഫലപ്രദവും നീതിപൂര്‍വകവും സത്വരവുമായ ഉപാധികള്‍ ആവശ്യമുണ്ടെന്നാണ്.

സിവില്‍ സര്‍വീസിന്റെ വിശ്വാസ്യത വീണ്ടെടുക്കണം (മാതൃഭൂമി )
Newspaper Edition
സംശുദ്ധവും സുതാര്യവും കാര്യക്ഷമവുമായ ഒരു സിവില്‍ സര്‍വീസാണ് ഏതൊരു ഭരണകൂടത്തിന്റെയും മുഖമുദ്രയാകേണ്ടത്. അത് അഴിമതിരഹിതം കൂടിയാകുമ്പോഴാണ് ജനങ്ങള്‍ക്ക് സര്‍ക്കാറിലുള്ള വിശ്വാസം ബലപ്പെടുന്നത്. ഇത്തരമൊരു ഭരണസംവിധാനം ജനങ്ങളുടെ അവകാശം കൂടിയായി പരിഷ്‌കൃതസമൂഹങ്ങള്‍ അംഗീകരിച്ചിട്ടുമുണ്ട്. ഇന്ത്യയുടെ കാര്യവും വ്യത്യസ്തമല്ല. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവരാവകാശ നിയമം ഈ ദിശയിലുള്ള വിപ്ലവകരമായ ഒരു ചുവടുവെപ്പായി അംഗീകരിക്കപ്പെട്ടതും അതുകൊണ്ടാണ്. സാധാരണപൗരന്മാരുടെ ശാക്തീകരണംകൊണ്ട് ഒറ്റയടിക്ക് അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും ഇല്ലാതാകുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. എങ്കിലും ഭരണകര്‍ത്താക്കളെയും വകുപ്പ് തലവന്മാരെയും കൂടുതല്‍ ഉത്തരവാദിത്വബോധമുള്ളവരാക്കാന്‍, അവരില്‍ ജാഗ്രതാബോധം വളര്‍ത്താന്‍ വിവരാവകാശ നിയമത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് നിസ്തര്‍ക്കമാണ്.

ഈ പശ്ചാത്തലത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ആരോപണമുള്ള സംസ്ഥാന സര്‍വീസിലെ രണ്ടായിരത്തോളം ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നു എന്ന 'മാതൃഭൂമി' വാര്‍ത്ത നമ്മുടെ സിവില്‍ സര്‍വീസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. കാരണം അഖിലേന്ത്യാ സര്‍വീസില്‍പ്പെടുന്ന ഇരുപത്തഞ്ച് മുതിര്‍ന്ന ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. ഉദ്യോഗസ്ഥന്മാരുടെ പേരുകളും വെളിച്ചത്തു വന്നിട്ടുണ്ട്. സെക്രട്ടറിതലത്തിലും ഐ.ജി. തലത്തിലുമുള്ളവര്‍ അന്വേഷണം നേരിടുന്നുണ്ട്. ഇവര്‍ സര്‍ക്കാര്‍ സര്‍വീസിലെ നത്തോലികളല്ല, വമ്പന്‍സ്രാവുകള്‍ തന്നെയാണ്. സ്വാഭാവികമായും പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, വാണിജ്യനികുതി, റവന്യൂ, രജിസ്‌ട്രേഷന്‍, പൊതുമരാമത്ത്, വനം തുടങ്ങിയ സര്‍ക്കാര്‍ സര്‍വീസിലെ 'വെണ്ണപ്പാളി' വകുപ്പുകളില്‍ നിന്നാണ് ആരോപണവിധേയരില്‍ ബഹുഭൂരിപക്ഷവും എന്നും കാണാം. ദൗര്‍ഭാഗ്യവശാല്‍ നിത്യേന ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളും ഇവയാണെന്നു കാണാം.

ഇരുനൂറ് കോടിയോളം രൂപയുടെ അഴിമതി ആരോപണങ്ങളാണ് ആരോപണവിധേയരായ ഉദ്യോഗസ്ഥരില്‍ ചുമത്തിയിട്ടുള്ളത്. പാറിപ്പറക്കുന്ന പല ഉദ്യോഗസ്ഥന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിതശൈലിയും ധാരാളിത്തവും നേരില്‍ കാണുന്ന സാധാരണ ജനങ്ങള്‍ക്ക് ഇതിനേക്കാളുമെത്രയോ വ്യാപ്തിയുള്ളതാണ് അഴിമതിയുടെ ചക്രവാളമെന്ന് തികഞ്ഞ ബോധ്യമുണ്ട്. ഇതിനേക്കാളും നമ്മെ ഞെട്ടിപ്പിക്കുന്ന കാര്യം ഇത്തരം കേസുകളിലെ മെല്ലെപ്പോക്കാണ്. അന്വേഷണം അനന്തമായി നീണ്ടുപോകുന്നതിനാല്‍ 2005-ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പോലും ഇതേവരെ കോടതിയില്‍ കുറ്റപത്രം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അഞ്ഞൂറോളം പേര്‍ക്കെതിരെ മാത്രമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രാഥമികാന്വേഷണം നടക്കുന്ന കേസുകള്‍ ആയിരത്തി അഞ്ഞൂറോളം വരും. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതികള്‍ വിജിലന്‍സിന് കിട്ടിയാല്‍ അത് സംബന്ധിച്ച് പ്രത്യേക ഫയല്‍ തുറക്കണം (ഡോസ്സിയര്‍). വിജിലന്‍സ് അന്വേഷണപരിധിയില്‍ വരുന്ന ഇത്തരം കേസുകളും ധാരാളമുണ്ട്.

ഇന്നത്തെ രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ അടുത്ത കാല്‍നൂറ്റാണ്ട് കഴിഞ്ഞാല്‍പ്പോലും നിലവിലുള്ള കേസുകളുടെ വിചാരണ കോടതി മുമ്പാകെ എത്തിക്കാനാകില്ല. ആരോപണവിധേയരായ ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും അതിനുള്ളില്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞുപോകും. എന്നാല്‍, 'വിജിലന്‍സ് കേസ്' എന്ന വാള്‍ തലയ്ക്കുമുകളില്‍ തൂങ്ങിക്കിടക്കുന്ന കാലത്തോളം അവര്‍ക്കാര്‍ക്കും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ലഭിക്കുകയുമില്ല. അന്വേഷണത്തിനും വിചാരണയ്ക്കും ശേഷം കുറ്റവിമുക്തരാക്കപ്പെടുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് സല്‍ക്കീര്‍ത്തി നാശത്തിനു പുറമേ റിട്ടയര്‍മെന്റ് ജീവിതം അവര്‍ക്കര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ കിട്ടാതെ കഷ്ടപ്പെടേണ്ടതായും വരും. തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നതില്‍ തര്‍ക്കമില്ല. അതേസമയം, തെറ്റ് ചെയ്യാത്തവര്‍ പീഡിപ്പിക്കപ്പെടാനും പാടില്ല. ഇതുറപ്പാക്കേണ്ടത് സിവില്‍ സര്‍വീസിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. ഉദ്യോഗസ്ഥവൃന്ദത്തിന്റെ ആത്മവീര്യം വളര്‍ത്തുകയും ചെയ്യും.
കേസുകളുടെ എണ്ണം പെരുകുന്നതനുസരിച്ച് അത് പരിശോധിക്കാനും അന്വേഷണം നടത്താനും ആവശ്യമായ ഉദ്യോഗസ്ഥന്മാരെ വിജിലന്‍സ് വകുപ്പില്‍ നിയോഗിക്കുക എന്നതാണ് സര്‍ക്കാര്‍ മുന്‍ഗണനാക്രമത്തില്‍ ചെയ്യേണ്ട കാര്യം. വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ വിഭാഗം പ്രത്യേക വകുപ്പാണെങ്കിലും സംസ്ഥാന പോലീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ നിയമിക്കപ്പെടുന്നവരാണ് കാലാകാലങ്ങളില്‍ ഇവിടെ ചുമതലകള്‍ വഹിക്കുന്നത്. പലര്‍ക്കും നിശ്ചിത കാലാവധി ഇവിടെ നല്‍കുന്നില്ല. ക്രമസമാധാനവിഭാഗത്തില്‍ ജോലി ചെയ്തിരുന്നവരെ ചിലപ്പോഴെങ്കിലും ശിക്ഷണനടപടിയുടെ ഭാഗമായി വിജിലന്‍സിലേക്ക് പറഞ്ഞയയ്ക്കുന്ന രീതിയുമുണ്ട്. എങ്ങനെയെങ്കിലും ഇവിടത്തെ ദിവസങ്ങള്‍ തള്ളിനീക്കി മരുപ്പച്ചയുള്ളിടത്തേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നവരില്‍ നിന്ന് കാര്യക്ഷമമായ അന്വേഷണനടപടികള്‍ പ്രതീക്ഷിക്കാനും വയ്യ.

വിജിലന്‍സ് ഡയറക്ടറും എ.ഡി.ജി.പി.യും കഴിഞ്ഞാല്‍ വിജിലന്‍സ് ആസ്ഥാനത്ത് ഐ.ജി., ഡി.ഐ.ജി. തലത്തില്‍ ആരുമില്ല. അവിടെ ഒരു എസ്.പി.യും നാല് മേഖലകളിലായി നാല് എസ്.പി.മാരും മൂന്ന് സ്‌പെഷല്‍ സെല്ലുകളില്‍ മൂന്ന് എസ്.പി.മാരുമാണുള്ളത്. ജില്ലകളില്‍ ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് മിക്കപ്പോഴും കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഇവര്‍ക്ക് ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥരെയും പോലീസ് വകുപ്പില്‍ അവരേക്കാള്‍ വളരെ മുകളില്‍ വന്ന ഐ.ജി., ഡി.ഐ.ജി. തലത്തിലുള്ള ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്ത് വിശദാംശങ്ങള്‍ ശേഖരിക്കാന്‍ എളുപ്പമല്ല. പരിമിതികള്‍ ഒട്ടേറെയുണ്ട് താനും.
വിജിലന്‍സിനെ സ്വതന്ത്രചുമതലയുള്ള വകുപ്പാക്കി മാറ്റുക എന്നതാണ് ഇതിന് പരിഹാരം. കാര്യശേഷിയുംസത്യസന്ധരുമായ ഉദ്യോഗസ്ഥന്മാരെ ഈ വകുപ്പിലേക്ക് പ്രത്യേകം നിയോഗിക്കുകയും അവര്‍ക്ക് സ്വതന്ത്രചുമതല നല്‍കുകയും വേണം. പോലീസ് സേനയില്‍ നിന്നുതന്നെ ഇത്തരം ഉദ്യോഗസ്ഥരുടെ ഒരു പാനല്‍ തയാറാക്കി റൊട്ടേഷന്‍ വ്യവസ്ഥയില്‍ വിജിലന്‍സിലേക്ക് നിയോഗിക്കുന്നതും പരിഗണിക്കാവുന്നതാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ താഴെ തലത്തിലുള്ളവരെ ചുമതലപ്പെടുത്തുന്നത് അവസാനിപ്പിക്കുകയും വേണം.
അഴിമതിരഹിതവും കാര്യക്ഷമവുമായ ഒരു സിവില്‍ സര്‍വീസ് ഉറപ്പാക്കേണ്ടത് ജനാധിപത്യസര്‍ക്കാറിന്റെ ചുമതലയാണ്. കുറ്റാരോപിതരോടുള്ള മൃദുസമീപനം സര്‍ക്കാറിന്റെ അഴിമതിനിര്‍മാര്‍ജനത്തിലുള്ള ആത്മാര്‍ഥതയെവരെ ചോദ്യം ചെയ്യാനിടയുണ്ട്. അത്തരമൊരു സാഹചര്യം ഒഴിവാക്കപ്പെടുക തന്നെ വേണം.
മാതൃഭൂമി 12-02-13

മഹത്വത്തിലേക്കൊരു സ്ഥാനത്യാഗം (മനോരമ ) 
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇടയന്‍ സ്ഥാനത്യാഗം ചെയ്യുന്നു. 

malmanoramalogo
ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷ സ്ഥാനമൊഴിയുകയാണെന്നു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചത് ലോകം ആശ്ചര്യത്തോടെയാണു കേട്ടത്. കത്തോലിക്ക സഭയുടെ സമീപകാല ചരിത്രത്തിനും ഇതു പുതുമയാണ്. ഏകവും പരിശുദ്ധവും ശ്ലൈഹികവും സാര്‍വത്രികവുമായ കത്തോലിക്ക സഭയുടെ പരമോന്നത സ്ഥാനത്തുനിന്നു സ്വമനസ്സാല്‍ മാര്‍പാപ്പ പടിയിറങ്ങുന്നത് അനിതരസാധാരണമായ തീരുമാനം തന്നെ; അനാരോഗ്യംമൂലം സ്ഥാനമൊഴിയാന്‍ താന്‍ ആലോചിക്കുന്നതായി മാര്‍പാപ്പ പലവട്ടം സൂചിപ്പിച്ചിരുന്നുവെങ്കിലും. 

നികത്താനാവാത്ത നഷ്ടമെന്ന് ഉറപ്പിക്കുമ്പോഴും പുതിയ കാലത്തിനു വെളിച്ചം പകരുന്ന ഒരു തീരുമാനമായി മാര്‍പാപ്പയുടെ പ്രഖ്യാപനത്തെ കാണാം. 

നേതൃസ്ഥാനം ഒഴിയേണ്ട നേരമായിരിക്കുന്നു എന്ന് ഒരു മഹാനേതാവ് സ്വയം തിരിച്ചറിഞ്ഞ് പൂര്‍ണബോധ്യത്തോടെ അതു പ്രഖ്യാപിക്കുന്നതു ചരിത്രത്തില്‍തന്നെ അപൂര്‍വമാണ്. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗതീരുമാനം, മതാധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സുതാര്യവും സുദൃഢവുമായ ആത്മീയ സമീപനത്തിന്റെ തെളിവുകൂടിയാവുന്നു. 

ധാര്‍മികതയുടെ കാവലാള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആചാര്യനാണ് അദ്ദേഹം. മുന്‍ഗാമിയായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വിശുദ്ധജീവിതത്തിന്റെ തുടര്‍ച്ചയാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടേത്. രണ്ടാം ലോകമഹായുദ്ധകാലത്തു ഹിറ്റ്ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ നടന്ന പീഡനങ്ങളില്‍ പലതും നേരില്‍ കണ്ടു മുറിവേറ്റ ആ ഹൃദയത്തില്‍ ഹംഗറിയിലെ ജൂതരെ മരണക്കപ്പലില്‍ കയറ്റി അയയ്ക്കുന്നതിന്റെ സങ്കടങ്ങളുമുണ്ട്. ഈ ദുരിതങ്ങളാണ് അദ്ദേഹത്തെ ദൈവവഴിയിലേക്കു തിരിച്ചുവിട്ടത്. 1951ല്‍ വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്നു ദൈവശാസ്ത്രത്തില്‍ വൈദഗ്ധ്യം നേടുകയും ചെയ്തു. ദൈവശാസ്ത്രത്തിനും തത്വജ്ഞാനത്തിനും ചിന്തയുടെ പുതിയ വെളിച്ചം പകരുന്നതിനൊപ്പം വിശ്വാസത്തിനും സഭയുടെ ഘടനാപരമായ അടിത്തറയ്ക്കും കൂടുതല്‍ ഉറപ്പുപകരാനും അദ്ദേഹത്തിനു കഴിഞ്ഞു. 

ഒരേസമയം, യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാര്‍പാപ്പയാണ് ബനഡിക്ട് പതിനാറാമന്‍. കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കണമെന്നു നിരന്തരം ഉല്‍ബോധിപ്പിച്ച അദ്ദേഹം അതേസമയം, സഭയുടെ പ്രബോധനങ്ങള്‍ എളുപ്പത്തില്‍ യുവാക്കളിലേക്ക് എത്തിക്കാന്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കണമെന്ന പക്ഷക്കാരനുമാണ്. യുവാക്കളെ അഭിസംബോധന ചെയ്യാന്‍ ട്വിറ്ററും എസ്എംഎസും വരെ ഉപയോഗിച്ച് വത്തിക്കാന്റെ നിലപാടുകളില്‍ മാറ്റങ്ങളുണ്ടാക്കാനും സാധിച്ചു. ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്ട്രോയെ സന്ദര്‍ശിച്ചതു വിപ്ലവകരമായ നടപടിയായി വിലയിരുത്തപ്പെട്ടിരുന്നു. കമ്യൂണിസത്തിന്റെ നല്ല അംശങ്ങള്‍ സ്വീകരിക്കുന്ന വിമോചനദൈവശാസ്ത്രത്തെ അദ്ദേഹം അന്യമായി കണ്ടതുമില്ല. 
ഭാരത കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ എഴുതപ്പെട്ടു കഴിഞ്ഞ പേരാണ് ബനഡിക്ട് പതിനാറാമന്റേത്. ഭാരതസഭയിലെ ആദ്യവിശുദ്ധയായി സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയെ നാമകരണം ചെയ്തത് അദ്ദേഹമാണ്. സിറോ മലബാര്‍ സഭയിലും സിറോ മലങ്കര സഭയിലും രണ്ടു കര്‍ദിനാള്‍മാരെ വാഴിച്ചുകൊണ്ട് കേരളസഭയ്ക്കു വത്തിക്കാനില്‍ ഉചിതമായ പ്രാതിനിധ്യവും നല്‍കി. 

ലോകത്തെക്കുറിച്ചു വിശാലവും സുവ്യക്തവുമായ കാഴ് ചപ്പാടുകള്‍ ചരിത്രത്തിനു സമ്മാനിച്ചാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്യുന്നത്.

മനോരമ 12-02-13

No comments:

Post a Comment