Tuesday, February 5, 2013

മുഖപ്രസംഗം February 05 - 2013


മുഖപ്രസംഗം February 05 - 2013

1.   നിയമത്തിന്‍െറ മാനഭംഗം (മാധ്യമം )
ഡിസംബര്‍ 16ന് ദല്‍ഹിയില്‍ നടന്ന കൂട്ടമാനഭംഗം ഉയര്‍ത്തിയ ജനരോഷം മാനിച്ച് കേന്ദ്രസര്‍ക്കാര്‍ ശിക്ഷാ നിയമഭേദഗതി നിര്‍ദേശിക്കാന്‍ കമ്മിറ്റിയെ വെക്കുകയും കമ്മിറ്റിയുടെ ശിപാര്‍ശകള്‍ പരിഗണിച്ച് ഓര്‍ഡിനന്‍സ് തയാറാക്കി രാഷ്ട്രപതിയുടെ ഒപ്പുവാങ്ങുകയും ചെയ്തിരിക്കുന്നു. വെറും ഒന്നര മാസമാണ് ഇതിനെല്ലാംകൂടി എടുത്തത് എന്ന വസ്തുത സര്‍ക്കാര്‍ ഈ വിഷയത്തിന് കല്‍പിച്ച അടിയന്തര പ്രാധാന്യം സൂചിപ്പിക്കുന്നു.

 2.   സൗജന്യ മരുന്നുകള്‍: നിയന്ത്രണം വേണം   (മാതൃഭൂമി)
സര്‍ക്കാര്‍മെഡിക്കല്‍ കോളേജുകള്‍ വഴി സൗജന്യമായി വിതരണം ചെയ്യുന്ന ജനറിക് മരുന്നുകള്‍ സ്വകാര്യലോബി കൈയടക്കുന്നുവെന്ന റിപ്പോര്‍ട്ട് അധികൃതരുടെ അടിയന്തരശ്രദ്ധ പതിയേണ്ട ഒന്നാണ്. മരുന്നുനിര്‍മാണ, വിതരണ മേഖലകളില്‍ പല ദുഷ്പ്രവണതകളും വ്യാപകമായിക്കൊണ്ടിരിക്കുന്നു എന്നതിന് മറ്റൊരു തെളിവാണിത്. കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നതു കാരണം അര്‍ഹരായ രോഗികളില്‍ പലര്‍ക്കും മരുന്നു കിട്ടാത്ത സ്ഥിതിയാണ്.


3. പോസ്റ്റ്മോര്‍ട്ടം 24 മണിക്കൂറും വേണം (മനോരമ )
 അവയവമാറ്റ ശസ്ത്രക്രിയ ആധുനിക വൈദ്യശാസ്ത്രത്തിന്റെ നേട്ടം എന്നതിനെക്കാള്‍ അതിലെ ജീവകാരുണ്യപരമായ വശം കൊണ്ടാണ് ഏറ്റവും മഹത്തരമാകുന്നത്. ഇന്ത്യയില്‍ അവയവമാറ്റ നിയമം പ്രാബല്യത്തിലായി രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇൌ രംഗത്തു കാര്യമായ മുന്നേറ്റം നടത്താന്‍ കേരളത്തിന് അടുത്ത കാലംവരെ കഴിഞ്ഞിരുന്നില്ല. മൃതദേഹങ്ങളില്‍ നിന്നുള്ള അവയവദാനം പ്രോല്‍സാഹിപ്പിക്കാന്‍ 'മൃതസഞ്ജീവനി എന്ന പേരിലൊരു പദ്ധതിക്കു കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കുകയുണ്ടായി.


നിയമത്തിന്‍െറ മാനഭംഗം  (മാധ്യമം)
കാലം മാറിയിട്ടും മാറാതെ ബി.ജെ.പിഡിസംബര്‍ 16ന് ദല്‍ഹിയില്‍ നടന്ന കൂട്ടമാനഭംഗം ഉയര്‍ത്തിയ ജനരോഷം മാനിച്ച് കേന്ദ്രസര്‍ക്കാര്‍ ശിക്ഷാ നിയമഭേദഗതി നിര്‍ദേശിക്കാന്‍ കമ്മിറ്റിയെ വെക്കുകയും കമ്മിറ്റിയുടെ ശിപാര്‍ശകള്‍ പരിഗണിച്ച് ഓര്‍ഡിനന്‍സ് തയാറാക്കി രാഷ്ട്രപതിയുടെ ഒപ്പുവാങ്ങുകയും ചെയ്തിരിക്കുന്നു. വെറും ഒന്നര മാസമാണ് ഇതിനെല്ലാംകൂടി എടുത്തത് എന്ന വസ്തുത സര്‍ക്കാര്‍ ഈ വിഷയത്തിന് കല്‍പിച്ച അടിയന്തര പ്രാധാന്യം സൂചിപ്പിക്കുന്നു. അതേസമയം, പാര്‍ലമെന്‍റ് സമ്മേളിക്കുന്നതിന് വെറും മൂന്നാഴ്ച മുമ്പ് ഇത്ര തിടുക്കമെന്തിനായിരുന്നു എന്ന് വ്യക്തമല്ല. പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച്, സ്ഥിരം സമിതിക്കു മുമ്പാകെവെച്ച്, പൊതുജനങ്ങളുടെ അഭിപ്രായനിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച്, കുറേക്കൂടി മെച്ചപ്പെട്ട രീതിയില്‍ നിയമമുണ്ടാക്കാമായിരുന്നു. ഇപ്പോഴാകട്ടെ ഓര്‍ഡിനന്‍സ് പാര്‍ലമെന്‍റില്‍ അംഗീകാരത്തിന് വെക്കുമ്പോള്‍ വിശദമായ ചര്‍ച്ചയൊന്നും നടക്കാനിടയില്ല. വര്‍മാ കമ്മിറ്റി വിവിധ വശങ്ങള്‍ പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത് എന്ന് വാദിക്കാം. എന്നാല്‍, ആ റിപ്പോര്‍ട്ടും സര്‍ക്കാര്‍ ഇപ്പോള്‍ തിരക്കിട്ട് ഉണ്ടാക്കിയ ഓര്‍ഡിനന്‍സും തമ്മില്‍ വലിയ അന്തരമുണ്ട് എന്നിടത്താണ് പ്രശ്നം.
ഓര്‍ഡിനന്‍സിലെ വകുപ്പുകളെപ്പറ്റി വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അവ കൂടുതല്‍ വിശദമായ പഠനവും ചര്‍ച്ചയും ആവശ്യപ്പെടുന്നു. വര്‍മ കമ്മിറ്റി ചൂണ്ടിക്കാട്ടിയപോലെ, നിയമം ഇല്ലാത്തതല്ല മാനഭംഗക്കുറ്റങ്ങള്‍ വര്‍ധിക്കാന്‍ കാരണം. പൊലീസും നീതിന്യായ വകുപ്പുമടക്കമുള്ള ഭരണകൂട ഘടകങ്ങള്‍ നിയമം നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്നതാണ് മുഖ്യപ്രശ്നം. ഇതിനുപുറമെ ഭരണകൂടത്തിന്‍െറ ഉപകരണങ്ങള്‍ തന്നെ കുറ്റവാളികളാകുമ്പോള്‍ അവര്‍ ഒന്നുകില്‍ കേസില്‍നിന്ന് രക്ഷപ്പെടുന്നു, അല്ലെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കുന്നതിന് നിയമംതന്നെ തടസ്സം നില്‍ക്കുന്നു. അതുകൊണ്ട് വ്യക്തിഗത കുറ്റകൃത്യങ്ങളെയെന്നപോലെ സംഘടിത കുറ്റങ്ങളെയും സ്ഥാപനവത്കൃത കുറ്റങ്ങളെയുംകൂടി നിയമത്തിനു കീഴില്‍ കൊണ്ടുവരേണ്ടതുണ്ട്. എന്നാല്‍, ഇപ്പോഴത്തെ ഓര്‍ഡിനന്‍സില്‍ മരണശിക്ഷ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും സൈനികരും അര്‍ധസൈനികരും കലാപകാരികളുമൊക്കെ നടത്തുന്ന ആസൂത്രിത കൂട്ടമാനഭംഗം അറിഞ്ഞതായിപ്പോലും അത് ഭാവിക്കുന്നില്ല. ഓര്‍ഡിനന്‍സിലെ ഏറ്റവും വലിയ പിഴവും ഇതാണ്. അത് തിടുക്കത്തില്‍, ഒട്ടും സുതാര്യതയില്ലാതെ, ചുട്ടെടുത്തതുതന്നെ ഇക്കാരണത്താല്‍ സംശയാസ്പദമാകുന്നു -സര്‍ക്കാറിന്‍െറ ആത്മാര്‍ഥതയെ സംശയിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു.
സൈനികര്‍ കുറ്റം ചെയ്താല്‍ മേലുദ്യോഗസ്ഥരെക്കൂടി അതിന് ഉത്തരവാദികളായി ഗണിക്കുംവിധം ഇന്ത്യന്‍ ശിക്ഷാനിയമത്തിലും, ജഡ്ജിയും മജിസ്ട്രേറ്റും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ലാതാക്കുംവിധം ക്രിമിനല്‍ ചട്ടങ്ങളിലും, സൈനികര്‍ മാനഭംഗം നടത്തിയാല്‍ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മുന്‍കൂര്‍ അനുവാദം വേണ്ടതില്ലെന്ന രീതിയില്‍ സൈനിക നിയമത്തിലും ഭേദഗതി വേണമെന്ന് വര്‍മ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. സായുധസേനാ പ്രത്യേകാധികാര നിയമത്തില്‍ (അഫ്സ്പ) മാറ്റം വരുത്തി, കുറ്റവാളികളായ സൈനികരെ സാധാരണ കോടതി നടപടികള്‍ക്ക് വിധേയരാക്കണമെന്നും നിര്‍ദേശിച്ചു. ആത്മാര്‍ഥതയും യാഥാര്‍ഥ്യബോധവുമുള്ള ഈ നിര്‍ദേശങ്ങള്‍ തള്ളുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
അഫ്സ്പയും അസ്വസ്ഥപ്രദേശ നിയമവും പൊലീസ് ഭരണസംവിധാനങ്ങളും അടിമുടി മാറേണ്ടതുണ്ട്. സോണി സോറി എന്ന ഛത്തിസ്ഗഢുകാരിയെ കസ്റ്റഡിയില്‍വെച്ച് മാനഭംഗപ്പെടുത്തിയത് അങ്കിത് ഗാര്‍ഗ് എന്ന മേലുദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു. കുനന്‍ പൊഷ്പോറ എന്ന കശ്മീരി ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളെയും സൈനികര്‍ കൂട്ടമായി മാനഭംഗപ്പെടുത്തി. ഗുജറാത്തിലും മറ്റും വര്‍ഗീയ കലാപങ്ങളില്‍ സ്ത്രീകളെ കൂട്ടമായി പിച്ചിച്ചീന്തിയ സംഭവങ്ങളുണ്ട്. കശ്മീര്‍, മണിപ്പൂര്‍, ഛത്തിസ്ഗഢ് തുടങ്ങിയ സ്ഥലങ്ങളില്‍ സൈനികര്‍ അധികൃതരുടെ സമ്മതത്തോടെ (ചിലപ്പോള്‍, അവരുടെ നിര്‍ദേശപ്രകാരം) മാനഭംഗം നടത്തിയ സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇറോം ശര്‍മിളയുടെ ഉപവാസമോ ഇരകളുടെ പ്രകടനങ്ങളോ സര്‍ക്കാറിനെ ചിന്തിപ്പിച്ചിട്ടില്ലെന്നിരിക്കെ വര്‍മ കമ്മിറ്റി ശിപാര്‍ശകള്‍ പലതും അവഗണിക്കപ്പെട്ടതില്‍ അദ്ഭുതമില്ല. എന്നാല്‍, കുറ്റം ചെയ്യുന്ന സൈനികര്‍ക്ക് നിയമംതന്നെ പരിരക്ഷ നല്‍കുന്നുണ്ട്. 2004ല്‍ മാനഭംഗക്കുറ്റത്തിന് പിടിയിലായ രാഷ്ട്രീയ റൈഫിളിലെ ബാഡര്‍ പായിന്‍ കോര്‍ട്ട് മാര്‍ഷലില്‍ രക്ഷപ്പെട്ടത് ഒരു ഉദാഹരണം. 2009ല്‍ ഷോപിയാന്‍ സംഭവത്തില്‍ തെളിവ് ശേഖരിക്കാന്‍ കഴിയാതിരുന്നത് കുറ്റവാളികള്‍ സൈനികരായതുകൊണ്ടാണ്. ചില കുറ്റവാളികള്‍ക്ക് എന്തുമാവാം എന്ന് നിശ്ചയിക്കുന്ന നിയമം എന്തു നിയമമാണ്?
 സൗജന്യ മരുന്നുകള്‍: നിയന്ത്രണം വേണം  (മാത്രുഭൂമി )
Newspaper Edition
സര്‍ക്കാര്‍മെഡിക്കല്‍ കോളേജുകള്‍ വഴി സൗജന്യമായി വിതരണം ചെയ്യുന്ന ജനറിക് മരുന്നുകള്‍ സ്വകാര്യലോബി കൈയടക്കുന്നുവെന്ന റിപ്പോര്‍ട്ട് അധികൃതരുടെ അടിയന്തരശ്രദ്ധ പതിയേണ്ട ഒന്നാണ്. മരുന്നുനിര്‍മാണ, വിതരണ മേഖലകളില്‍ പല ദുഷ്പ്രവണതകളും വ്യാപകമായിക്കൊണ്ടിരിക്കുന്നു എന്നതിന് മറ്റൊരു തെളിവാണിത്. കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നതു കാരണം അര്‍ഹരായ രോഗികളില്‍ പലര്‍ക്കും മരുന്നു കിട്ടാത്ത സ്ഥിതിയാണ്. മെഡിക്കല്‍ കോളേജുകളിലും ജനറല്‍ ആസ്​പത്രികളിലും ഇത്തരം മരുന്നുകള്‍ക്ക് കടുത്തക്ഷാമം നേരിടുന്നതിനു പിന്നില്‍ സ്വകാര്യവ്യക്തികളുടെയും ഇടനിലക്കാരുടെയും കച്ചവടമാണെന്നു കരുതുന്നു. അവശ്യമരുന്നുകള്‍ വേണ്ടത്ര സ്റ്റോക്കുണ്ടെങ്കിലും വില കൂടിയ മരുന്നുകള്‍ എല്ലാ ആസ്​പത്രികളിലും പെട്ടെന്നു തീരുന്നുവെന്നതാണ് സംശയത്തിനു കാരണം. ഈ സാഹചര്യത്തില്‍, വിലകൂടിയ മരുന്നുകളുടെ സൗജന്യവിതരണത്തിന് നിയന്ത്രണവും മാനദണ്ഡവും നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍സര്‍വീസസ് കോര്‍പ്പറേഷന്‍ ആരോഗ്യസെക്രട്ടറിക്ക് കത്തു നല്‍കിയിട്ടുണ്ട്. സൗജന്യമായി കിട്ടുന്ന മരുന്നുവാങ്ങി മറിച്ചുവില്‍ക്കുന്നവരും ഇതിനു പിന്നിലുണ്ടെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കരുതുന്നു. എന്തായാലും ഇത്തരം ക്രമക്കേടുകള്‍ തടഞ്ഞേ മതിയാകൂ.

കേരളത്തില്‍ ചികിത്സച്ചെലവ് വര്‍ധിച്ചു വരികയാണ്. സാധാരണക്കാരും പാവപ്പെട്ടവരും അതുകൊണ്ട് ഏറെ വിഷമിക്കുന്നു. അവര്‍ക്കെല്ലാം ആശ്വാസമാകട്ടെ എന്നു കരുതിയാണ് സര്‍ക്കാര്‍ മെഡിക്കല്‍കോളേജുകള്‍ വഴി സൗജന്യമായി മരുന്ന് വിതരണം ചെയ്യാന്‍ തുടങ്ങിയത്. പൊതുജനാരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാറിനുള്ള ബാധ്യത നിറവേറ്റാന്‍ ഇത്തരം ആനുകൂല്യങ്ങള്‍ അനിവാര്യമാണ്. എന്നാല്‍, അവ അനര്‍ഹരും ലാഭമോഹികളും ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയാല്‍ ഈ പദ്ധതിയുടെ ലക്ഷ്യം തന്നെ തകരും. ഇപ്പോള്‍ പല സ്ഥലങ്ങളിലും വിലപിടിപ്പുള്ള ഇത്തരം മരുന്നുകള്‍ രോഗികള്‍ക്കു കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. ക്രമക്കേടുകള്‍ തടഞ്ഞാലേ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകൂ. രാജ്യത്തെ മരുന്നു നിര്‍മാണ, വിതരണ മേഖലകളില്‍ അരുതാത്തതു പലതും നടക്കുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞതും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ കേരളത്തിലും പലേടത്തും വില്‍ക്കുന്നു. വ്യാജമരുന്നുകളാണ് ഈ മേഖല നേരിടുന്ന മറ്റൊരു ഭീഷണി. മരുന്നു വാങ്ങുന്നവര്‍ക്ക് ഇവയെല്ലാം ആശയക്കുഴപ്പവും ആശങ്കയും ഉണ്ടാക്കുന്നു.

വിപണിയിലെത്തുന്ന മരുന്നുകളില്‍ ഏതാണ്ട് അഞ്ചുശതമാനത്തിന്റെ ഗുണനിലവാരമേ പരിശോധിക്കാന്‍ കഴിയുന്നുള്ളൂ. വേണ്ടത്ര പരിശോധനശാലകളും ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരും ഇല്ലാത്തതാണ് കാരണം. 20000- ത്തോളം വരുന്ന മരുന്നുകടകളില്‍ പരിശോധനയ്ക്കായി 70 ഓളം ഉദ്യോഗസ്ഥരേയുള്ളൂവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ലാബില്‍ സൗകര്യം കുറവായതിനാല്‍ പരിശോധനയ്‌ക്കെടുക്കുന്ന മരുന്നുകളുടെ ഫലം കിട്ടാന്‍ വൈകും. ഗുണനിലവാരം കുറഞ്ഞതാണെന്നറിയുമ്പോഴേക്കും ആ ബാച്ചിലെ മരുന്നുകളധികവും വിറ്റു പോകുമെന്നതാണ് ഇതിന്റെ ദുഷ്ഫലം. കൂടുതല്‍ ലാബുകള്‍ തുറക്കാനുള്ള പദ്ധതി എത്രയും വേഗം നടപ്പാക്കണം. വിവിധ തലങ്ങളില്‍ വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യണം. സാമ്പത്തികപ്രശ്‌നങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്ക് തടസ്സമാകരുത്. കേരളം വന്‍കിട ഔഷധക്കമ്പനികളുടെ പ്രധാനവിപണികളില്‍ ഒന്നാണ്. ആരോഗ്യകാര്യങ്ങളില്‍ പൊതുവെ ഏറെ ശ്രദ്ധയും ആശങ്കയുമുള്ള കേരളീയര്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതിലും മുന്നില്‍ത്തന്നെ. സ്ഥിരമായി ഒന്നിലേറെ മരുന്നുകള്‍ കഴിക്കേണ്ട രോഗികളുടെ എണ്ണവും കേരളത്തില്‍ കൂടുതലാണ്. ഈ സാഹചര്യത്തില്‍ നിന്ന് പരമാവധി മുതലെടുക്കാനാണ് പല മരുന്നുകമ്പനികളുടെയും ശ്രമം. ഈ രംഗത്ത് കടുത്ത മത്സരമുള്ളതിനാല്‍ രോഗികള്‍ ചൂഷണം ചെയ്യപ്പെടാന്‍ സാധ്യത ഏറെയുണ്ട്. കുത്തകക്കമ്പനികള്‍ പൊതുവെ മരുന്നിനെ വെറും കച്ചവടച്ചരക്ക് മാത്രമായാണ് കാണുന്നത്. ഈ രംഗത്ത് ഗുണനിലവാരവും കുറച്ചെങ്കിലും ധാര്‍മികതയും ഉറപ്പാക്കാന്‍ സര്‍ക്കാറിന്റെ ശക്തമായ ഇടപെടല്‍ ആവശ്യമാണ്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ പോരായ്മകള്‍ പരിഹരിച്ചാല്‍ത്തന്നെ സ്ഥിതി കാര്യമായി മെച്ചപ്പെടുത്താം.
മാത്രുഭൂമി 05-02-2013


പോസ്റ്റ്മോര്‍ട്ടം 24 മണിക്കൂറും വേണം (മനോരമ )
 
malmanoramalogoഅവയവമാറ്റ ശസ്ത്രക്രിയ ആധുനിക വൈദ്യശാസ്ത്രത്തിന്റെ നേട്ടം എന്നതിനെക്കാള്‍ അതിലെ ജീവകാരുണ്യപരമായ വശം കൊണ്ടാണ് ഏറ്റവും മഹത്തരമാകുന്നത്. ഇന്ത്യയില്‍ അവയവമാറ്റ നിയമം പ്രാബല്യത്തിലായി രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇൌ രംഗത്തു കാര്യമായ മുന്നേറ്റം നടത്താന്‍ കേരളത്തിന് അടുത്ത കാലംവരെ കഴിഞ്ഞിരുന്നില്ല. മൃതദേഹങ്ങളില്‍ നിന്നുള്ള അവയവദാനം പ്രോല്‍സാഹിപ്പിക്കാന്‍ 'മൃതസഞ്ജീവനി എന്ന പേരിലൊരു പദ്ധതിക്കു കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കുകയുണ്ടായി. സന്നദ്ധ സംഘടനകള്‍ വഴി കേരളത്തില്‍ ചുരുങ്ങിയ കാലംകൊണ്ടു സമാഹരിക്കപ്പെട്ട ലക്ഷക്കണക്കിന് അവയവദാന സമ്മതപത്രങ്ങള്‍ കേരളജനത ഇൌ ആശയത്തെ ഹൃദയത്തിലേറ്റിയതിനു വ്യക്തമായ തെളിവാണ്. സമ്മതപത്രം ഒപ്പിട്ടവരുടെ കാര്യത്തില്‍ തടസ്സങ്ങളില്ലെങ്കിലും അപകടമരണങ്ങളിലും മറ്റും പോസ്റ്റ്മോര്‍ട്ടത്തിനു സമയപരിധി വ്യവസ്ഥ ഉള്ളതുകൊണ്ടു പദ്ധതിക്കു പൂര്‍ണപ്രയോജനം കിട്ടാത്ത അവസ്ഥയാണിപ്പോള്‍.

വാഹനാപകടത്തിലും മറ്റും മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നതു നിയമപരമായ ബാധ്യതയാണ്. അപകടങ്ങളിലും മറ്റും മസ്തിഷ്ക മരണം സ്ഥിരീകരിച്ചവരുടെ ശരീരം വെന്റിലേറ്ററില്‍ സൂക്ഷിക്കാന്‍ കഴിയുന്ന സമയപരിധിക്കുള്ളില്‍, പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച നിയമനടപടികള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കി അവയവങ്ങള്‍ എടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മൃതസഞ്ജീവനി പദ്ധതി പൂര്‍ണമായി ഫലപ്രദമാകുകയുള്ളൂ. അവയവമാറ്റത്തിന്റെ പേരിലുള്ള നിയമപരമായ നൂലാമാലകള്‍ പല രോഗികളുടെയും ജീവന്‍ അകാലത്തില്‍ നഷ്ടപ്പെടുന്നതിനും ഇടയാക്കുന്നു. കേരളത്തില്‍ ആയിരക്കണക്കിനു രോഗികളാണു ജീവിതം നീട്ടിക്കിട്ടാന്‍ അവയവങ്ങള്‍ കാത്തിരിക്കുന്നത്.

അപകടങ്ങളില്‍ മരിച്ചവരുടെ അവയവങ്ങള്‍ വീണ്ടെടുക്കുന്നതോടൊപ്പം തന്നെ, മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുകയാണു തമിഴ്നാട്ടിലും ആന്ധ്രയിലും മറ്റും ചെയ്യുന്നത്. പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ യോഗ്യരായ ഫൊറന്‍സിക് വിദഗ്ധരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കണമെന്നും ഈ സംസ്ഥാനങ്ങളില്‍ നിയമമുണ്ട്. അവയവം വീണ്ടെടുക്കലും പോസ്റ്റ്മോര്‍ട്ടവും ഒരേസമയം നടക്കുന്നതിനാല്‍ മസ്തിഷ്ക മരണം സ്ഥിരീകരിക്കപ്പെട്ടയാളുടെ ശരീരം രണ്ടുതവണ കീറിമുറിക്കുന്നത് ഒഴിവാക്കാനാകും.

കേരളത്തില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെയാണു പോസ്റ്റ്മോര്‍ട്ടത്തിനു നിശ്ചയിച്ചിരിക്കുന്ന സമയം. വൈകിട്ടു നാലിനുശേഷം പോസ്റ്റ്മോര്‍ട്ടം അപേക്ഷകള്‍ സ്വീകരിക്കാന്‍ പാടില്ലെന്നും നിയമമുണ്ട്. ഇൌ സമയക്രമം നിലനിര്‍ത്തിക്കൊണ്ടു മൃതസഞ്ജീവനി പദ്ധതി പൂര്‍ണതോതില്‍ കേരളത്തില്‍ നടപ്പാക്കാനാവില്ലെന്നു തീര്‍ച്ച. അപകടമരണങ്ങള്‍ കൂടുതലായും ഉണ്ടാകുന്നതു രാത്രിയിലാണെന്നതിനാല്‍ പിറ്റേദിവസം മാത്രമേ ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും നടത്താന്‍ കഴിയൂ എന്ന നിബന്ധന പദ്ധതിക്കു വിലങ്ങുതടിയാവുകയാണ്. കേരളത്തിലും പോസ്റ്റ്മോര്‍ട്ടം 24 മണിക്കൂറാക്കേണ്ടിയിരിക്കുന്നു.

പകല്‍വെളിച്ചത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതാണ് അഭികാമ്യമെന്ന്, ഫൊറന്‍സിക് മെഡിസിന്റെ ആധികാരിക ഗ്രന്ഥമായ 'മോഡീസ് മെഡിക്കല്‍ ജൂറിസ്പ്രൂഡന്‍സ് ആന്‍ഡ് ടോക്സിക്കോളജിയില്‍ പറയുന്ന വാക്യത്തില്‍ മുറുകെപ്പിടിച്ചാണു കേരളത്തില്‍ രാത്രികാല പോസ്റ്റ്മോര്‍ട്ടത്തിനു വിലക്ക് ഏര്‍പ്പെടുത്തിപ്പോരുന്നത്. കേരളത്തിലെ മോര്‍ച്ചറികളില്‍ അടച്ചിട്ട മുറികളില്‍ പകല്‍നേരത്തു കൃത്രിമ വെളിച്ചത്തിലാണ് ഇപ്പോഴും പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. പകല്‍വെളിച്ചത്തില്‍ മാത്രമേ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പാടുള്ളൂ എന്ന നിയമം ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ ഒരു രാജ്യത്തും നിലവിലില്ലതാനും.

ഡോക്ടര്‍മാരുടെ കുറവും സൌകര്യങ്ങളുടെ അപര്യാപ്തതയും കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങളില്‍ 24 മണിക്കൂറും പോസ്റ്റ്മോര്‍ട്ടം നടപ്പാക്കാന്‍ തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുന്‍കൈ എടുത്തതിനെ തുടര്‍ന്നാണ് ഇൌ വിഷയത്തില്‍ അനുകൂല നടപടികള്‍ക്കു ജീവന്‍വച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ അഞ്ചു മെഡിക്കല്‍ കോളജുകളില്‍ 24 മണിക്കൂര്‍ പോസ്റ്റ്മോര്‍ട്ടം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ സമിതി രൂപീകരിക്കുകയുണ്ടായി. അവരുടെ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിക്കുമ്പോള്‍ ജീവിതം നീട്ടിക്കിട്ടാന്‍ കാത്തിരിക്കുന്ന ആയിരങ്ങളുടെ നൊമ്പരങ്ങള്‍ കൂടി തിരിച്ചറിയേണ്ടതുണ്ട്.

മനോരമ 05-02-2013

No comments:

Post a Comment