Tuesday, February 19, 2013

മുഖപ്രസംഗം February 19 - 2013

മുഖപ്രസംഗം February 19 - 2013

1. വൈദ്യുതിയും സ്വകാര്യ മേഖലയിലേക്ക്  (മാധ്യമം)

പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളയലും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കലും അടക്കം ആഗോളീകരണ-ഉദാരീകരണ രഥം എണ്ണയിട്ട കാര്യശേഷിയോടെ, ജനതാല്‍പര്യം ഒരു വിഷയമേ അല്ലാതെ, മുന്നോട്ടുപോകുമെന്നതിന്‍െറ അടുത്ത സൂചനയാണ് വൈദ്യുതി വിതരണമേഖല സ്വകാര്യവത്കരിക്കണമെന്ന കേന്ദ്ര നിര്‍ദേശം. കേന്ദ്ര വൈദ്യുതി ധനസഹായ കോര്‍പറേഷന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിനയച്ച കത്തില്‍, വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കുന്നതിനുള്ള കര്‍മപദ്ധതി 15 ദിവസത്തിനുള്ളില്‍ തയാറാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വിതരണത്തിനു പുറമെ ഉല്‍പാദനം, പ്രസരണം എന്നീ മേഖലകള്‍ മെച്ചപ്പെടുത്താന്‍ തയാറാക്കിയ സാമ്പത്തിക സഹായപദ്ധതിയുടെ വിഹിതം കേരളത്തിന് കിട്ടണമെങ്കില്‍ ഈ നിര്‍ദേശം നടപ്പാക്കണം. 

2. മറ്റൊരു 'ബൊഫോഴ്‌സ് ' (മാതൃഭൂമി)

വീണ്ടും ഒരു പ്രതിരോധ ഇടപാടുകൂടി രാജ്യത്ത് ഒച്ചപ്പാടുണ്ടാക്കുകയാണ്. ഫിബ്രവരി 21-ന് പാര്‍ലമെന്റ് ചേരാനിരിക്കേ, ഈ ഇടപാട് സഭയില്‍ ഉണ്ടാക്കാന്‍ പോകുന്ന വെടിയുംപുകയും ഊഹിക്കാവുന്നതേയുള്ളൂ. വ്യക്തിപരമായ സത്യസന്ധതയെക്കുറിച്ച് പ്രതിപക്ഷത്തിനുപോലും സംശയമില്ലാത്ത പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ കാലത്തുണ്ടാകുന്ന മൂന്നാം വിവാദമാണിതെന്നു പറയാം. അര്‍ജുന്‍ ടാങ്കിന്റെ ഘടകങ്ങള്‍ വാങ്ങിയതിനെപ്പറ്റി 2009-ലുണ്ടായ വിവാദവും 600 'ടട്ര' ട്രക്ക് വാങ്ങിയത് സംബന്ധിച്ച വിവാദവുമാണ് മുമ്പ് ഉണ്ടായവ. രണ്ട് കേസുകളും പരിസമാപ്തിയിലെത്താതെ സി.ബി.ഐ. വഴിയില്‍ നീണ്ടുകൊണ്ടിരിക്കുകയാണ്.





വൈദ്യുതിയും സ്വകാര്യ മേഖലയിലേക്ക്  (മാധ്യമം)
വൈദ്യുതിയും സ്വകാര്യ മേഖലയിലേക്ക്
പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളയലും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കലും അടക്കം ആഗോളീകരണ-ഉദാരീകരണ രഥം എണ്ണയിട്ട കാര്യശേഷിയോടെ, ജനതാല്‍പര്യം ഒരു വിഷയമേ അല്ലാതെ, മുന്നോട്ടുപോകുമെന്നതിന്‍െറ അടുത്ത സൂചനയാണ് വൈദ്യുതി വിതരണമേഖല സ്വകാര്യവത്കരിക്കണമെന്ന കേന്ദ്ര നിര്‍ദേശം. കേന്ദ്ര വൈദ്യുതി ധനസഹായ കോര്‍പറേഷന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിനയച്ച കത്തില്‍, വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കുന്നതിനുള്ള കര്‍മപദ്ധതി 15 ദിവസത്തിനുള്ളില്‍ തയാറാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വിതരണത്തിനു പുറമെ ഉല്‍പാദനം, പ്രസരണം എന്നീ മേഖലകള്‍ മെച്ചപ്പെടുത്താന്‍ തയാറാക്കിയ സാമ്പത്തിക സഹായപദ്ധതിയുടെ വിഹിതം കേരളത്തിന് കിട്ടണമെങ്കില്‍ ഈ നിര്‍ദേശം നടപ്പാക്കണം. മറ്റു രണ്ട് മേഖലകളും ക്രമേണ ‘സ്വകാര്യ’മായിക്കൊള്ളും. ജനങ്ങളും വൈദ്യുതി ബോര്‍ഡ് ജീവനക്കാരും ഉന്നയിച്ചിരുന്ന ആശങ്ക ശരിയായിരുന്നു എന്നാണ് ഇപ്പോള്‍ തെളിയുന്നത്. സാമ്പത്തിക പുനരുദ്ധാരണ പാക്കേജില്‍ ഇങ്ങനെയൊരു വ്യവസ്ഥയില്ലെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു; എന്നാല്‍, ആ പാക്കേജിന്‍െറ അടിസ്ഥാനത്തിലാണ് സ്വകാര്യവത്കരണം സംബന്ധിച്ച അന്ത്യശാസനം നല്‍കുന്നതെന്ന് ധനസഹായ കോര്‍പറേഷന്‍ അയച്ച കത്തിലുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നില്ല എന്ന് സമ്മതിച്ചാല്‍, അതിലും ഗുരുതരമായ മറ്റൊരു സാധ്യത അംഗീകരിക്കേണ്ടിവരും: ജനകീയ സര്‍ക്കാറോ ജനപ്രതിനിധികളോ അല്ല ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ തീരുമാനിക്കുന്നതെന്ന്. ജനങ്ങള്‍ ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും, അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുഗുണമല്ലെന്ന് വ്യക്തമായാലും ഒന്നോ രണ്ടോ പത്തോ ദിവസം ദേശീയ പണിമുടക്ക് നടത്തിയാലും, സ്വകാര്യവത്കരണം അനിവാര്യ സത്യമാകുന്നു എന്ന്. നമ്മെ ഭരിക്കുന്നത് നമ്മളല്ല എന്നതാണ് അടുത്തകാലത്തെ ഇത്തരം തീരുമാനങ്ങള്‍ നമ്മെ ഉണര്‍ത്തുന്നത്.
ഇത്തരം കാര്യങ്ങളില്‍ ജനതാല്‍പര്യം വിഷയമല്ല എന്ന സത്യം ഉള്‍ക്കൊണ്ടാല്‍ ഒരുപാട് അനാവശ്യ രോഷപ്രകടനങ്ങള്‍ ഒഴിവാക്കാനാവും. രോഷം ഉണ്ടാകേണ്ടത് ഇത്തരം പ്രത്യേക തീരുമാനങ്ങളോടല്ല, ഇവക്കെല്ലാം ആധാരമാകുന്ന വലതുപക്ഷ സാമ്പത്തിക നയങ്ങളോടാണ്. അവയാകട്ടെ, ഭരണപക്ഷ-പ്രതിപക്ഷ ഭേദമില്ലാതെ പലരും സമ്മതിച്ചുകൊടുത്തതും. സ്വകാര്യവത്കരണ പ്രക്രിയയുടെ തുടക്കത്തില്‍ വിവിധ ഭരണകൂടങ്ങള്‍ പറഞ്ഞുവന്ന ഒരു വാദമുണ്ടായിരുന്നു: കമ്പനികള്‍ തമ്മില്‍ കൂടുതല്‍ മത്സരങ്ങള്‍ക്ക് വഴിതുറക്കുകയും അങ്ങനെ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ മെച്ചപ്പെട്ട സാധനങ്ങളും സേവനങ്ങളും ലഭ്യമാവുകയും ചെയ്യുമെന്നായിരുന്നു അത്. രണ്ടു പതിറ്റാണ്ടിനിടക്ക് ഇത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. സ്വകാര്യവത്കരിച്ചാല്‍ കമ്പനികള്‍ തമ്മില്‍ മാത്സര്യമുണ്ടാവുകയല്ല പലപ്പോഴും സംഭവിക്കുക; അവ തമ്മില്‍ ധാരണയിലെത്തി ഉപഭോക്താക്കളെ പിഴിയുകയാണ്. മറ്റെന്ത് അനിശ്ചിതത്വമുണ്ടായാലും ഒരു കാര്യം ഉറപ്പാണ്: വില കുതിച്ചുകൊണ്ടേയിരിക്കും. കാര്യക്ഷമതയുടെ കാര്യത്തിലും പല മേഖലകളിലും സ്വകാര്യവത്കരണം വഴി മെച്ചം കണ്ടിട്ടില്ല. ചെലവുകുറഞ്ഞതും കാര്യക്ഷമവുമായിരുന്ന തപാല്‍ സംവിധാനം തകര്‍ക്കപ്പെട്ടത് ഉദാഹരണം; നമ്മുടെ പൊതുവിതരണ സംവിധാനവും പതുക്കെപ്പതുക്കെ തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
വൈദ്യുതി വിതരണരംഗത്ത് സ്വകാര്യവത്കരണത്തിലേക്ക് എടുത്തുചാടിയ രാജ്യമാണ് ബ്രിട്ടന്‍. മാര്‍ഗരറ്റ് താച്ചറുടെ കാലത്തായിരുന്നു അത്. ഇന്ന് ബ്രിട്ടന്‍െറ വൈദ്യുതി വിതരണമേഖല ഫ്രഞ്ച് പൊതുമേഖലാ സ്ഥാപനമായ ഇ.ഡി.എഫിന്‍െറ നിയന്ത്രണത്തിലാണ്. ബ്രിട്ടന്‍ സ്വകാര്യവത്കരണത്തിന്‍െറ ഭാരം പേറുന്നു; ഫ്രാന്‍സ് അവരുടെ പൊതുമേഖലാ സംരംഭത്തിന്‍െറ നേട്ടം ആഘോഷിക്കുന്നു. സ്വകാര്യവത്കരണം വഴി അധികാരം ജനങ്ങള്‍ക്ക് തിരിച്ചുനല്‍കിയെന്ന് ഘോഷിച്ചാണ് താച്ചര്‍ 1990ല്‍ പ്രധാനമന്ത്രിപദമൊഴിഞ്ഞത്. എന്നാല്‍, വൈദ്യുതി മേഖലയിലടക്കം സംഭവിച്ചത് മറിച്ചാണ്. കൂടുതല്‍ മെച്ചപ്പെട്ട സേവനദാതാവിനെ തെരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് കഴിയുമെന്ന് പ്രഖ്യാപിച്ചിടത്ത് ഇപ്പോള്‍ നടക്കുന്നതെന്തെന്ന് അവിടത്തുകാര്‍ അറിയുന്നു. വ്യത്യസ്ത രീതികളില്‍ ചൂഷണം നടത്തുന്ന കമ്പനികളില്‍ ഏതിനെ വരിക്കണം എന്നതാണ് ജനത്തിനു മുമ്പാകെയുള്ള ‘തെരഞ്ഞെടുപ്പ്’. ജനങ്ങള്‍ക്ക് അധികാരം നല്‍കുകയല്ല, അവരില്‍നിന്ന് അത് എടുത്തുകളയുകയാണ് സ്വകാര്യവത്കരണം ചെയ്തതെന്ന് പല സമൂഹങ്ങളും തിരിച്ചറിഞ്ഞു തുടങ്ങുമ്പോഴാണ് നാം ചതിക്കുഴിയിലേക്ക് ചാടിക്കൊണ്ടിരിക്കുന്നത്. സ്വകാര്യമേഖല എപ്പോഴും ചീത്തയും പൊതുമേഖല എപ്പോഴും നല്ലതും ആണെന്നല്ല. ഏതുവേണമെന്ന് തീരുമാനിക്കുന്നത് രാജ്യവാസികളുടെ പൊതുനന്മ നോക്കിയാവണം, ആ തീരുമാനം അവരുടേതുതന്നെയാവണം എന്നാണ്. വൈദ്യുതിക്കാര്യത്തില്‍ ഈ രണ്ടു മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല. ഈ തെറ്റിന് കാരണമായ അടിസ്ഥാന നയങ്ങളാണ് തിരുത്തപ്പെടേണ്ടത്.


മറ്റൊരു 'ബൊഫോഴ്‌സ് ' (മാതൃഭൂമി)
Newspaper Edition
വീണ്ടും ഒരു പ്രതിരോധ ഇടപാടുകൂടി രാജ്യത്ത് ഒച്ചപ്പാടുണ്ടാക്കുകയാണ്. ഫിബ്രവരി 21-ന് പാര്‍ലമെന്റ് ചേരാനിരിക്കേ, ഈ ഇടപാട് സഭയില്‍ ഉണ്ടാക്കാന്‍ പോകുന്ന വെടിയുംപുകയും ഊഹിക്കാവുന്നതേയുള്ളൂ. വ്യക്തിപരമായ സത്യസന്ധതയെക്കുറിച്ച് പ്രതിപക്ഷത്തിനുപോലും സംശയമില്ലാത്ത പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ കാലത്തുണ്ടാകുന്ന മൂന്നാം വിവാദമാണിതെന്നു പറയാം. അര്‍ജുന്‍ ടാങ്കിന്റെ ഘടകങ്ങള്‍ വാങ്ങിയതിനെപ്പറ്റി 2009-ലുണ്ടായ വിവാദവും 600 'ടട്ര' ട്രക്ക് വാങ്ങിയത് സംബന്ധിച്ച വിവാദവുമാണ് മുമ്പ് ഉണ്ടായവ. രണ്ട് കേസുകളും പരിസമാപ്തിയിലെത്താതെ സി.ബി.ഐ. വഴിയില്‍ നീണ്ടുകൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തുവരികെ, പ്രതിപക്ഷത്തിന് നിനച്ചിരിക്കാതെ അങ്ങനെ മറ്റൊരു 'ബൊഫോഴ്‌സ്' വീണുകിട്ടി. യഥാര്‍ഥ ബൊഫോഴ്‌സ് 22 കൊല്ലക്കാലത്തോളം രാഷ്ട്രീയാന്തരീക്ഷത്തില്‍ ചുഴിയും മലരിയും സൃഷ്ടിച്ച ശേഷം ഒരു കണ്ടെത്തലുമില്ലാതെ അവസാനിച്ചു എന്നത് ഇത്തരുണത്തില്‍ ഓര്‍ക്കണം. ഈ കാലത്തിനിടെ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സിതര സര്‍ക്കാറുകള്‍ക്കും അത് തെളിയിക്കാനായില്ല. അഗസ്ത-വെസ്റ്റ്‌ലന്‍ഡ് എന്ന് പേരുള്ള (എ.ഡബ്‌ളിയു.101 ) വി.വി.ഐ.പി.ഹെലികോപ്റ്റര്‍ ഇടപാടിലെ 'കുംഭകോണ'മാണ് ഇപ്പോഴത്തെ വിഷയം. ബൊഫോഴ്‌സ് പോലെ ഇതും പുകയായി വായുവില്‍ ലയിച്ചു ചേരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബ്രിട്ടനിലെ യിയോവില്‍ എന്ന സ്ഥലത്ത് 3,000 പേര്‍ പണിയെടുക്കുന്ന ഈ ഹെലികോപ്റ്റര്‍ കമ്പനിയുടെ മാതൃകമ്പനി 'ഫിന്‍മെക്കാനിക്ക', സോണിയാഗാന്ധി ജനിച്ച ഇറ്റലിയിലായത് ബി.ജെ.പി.ക്കും മറ്റ് പ്രതിപക്ഷകക്ഷികള്‍ക്കും ചില്ലറ മധുരമല്ല വിളമ്പിയത്. 

30 ശതമാനത്തോളം ഇറ്റാലിയന്‍ സര്‍ക്കാറിന് ഉടമസ്ഥതയുള്ള 'ഫിന്‍മെക്കാനിക്ക'യുടെ ചെയര്‍മാന്‍ ഗൈസപ്പ് ഓര്‍സിയും അഗസ്ത വെസ്റ്റ്‌ലന്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ബ്രൂണോ സ്​പാഗനോലിനിയും ഫിബ്രവരി 11-ന് അറസ്റ്റിലായത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രതിരോധ ഇടപാടുകളില്‍ കോഴ കൊടുത്തു എന്ന ആരോപണത്തിന്മേലാണ്. ഇറ്റാലിയന്‍ കോടതിയില്‍ ഇതൊരു വലിയ നിയമപ്രക്രിയ തന്നെയായിരിക്കും. എന്നാല്‍, ന്യായമായും ഇന്ത്യക്ക് താത്പര്യമുണ്ടാക്കുന്നത് ഇന്ത്യയില്‍ ഇവര്‍ നല്‍കിയ കോഴയാണ്. 3,546 കോടിരൂപയുടെ ഹെലികോപ്റ്റര്‍ വില്പന തരപ്പെടുത്താന്‍ ഇടനിലക്കാര്‍ക്ക് കമ്പനി കോഴ നല്കിയതായാണ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. തുക റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെങ്കിലും 362 കോടി എന്നാണ് കണക്കുകൂട്ടല്‍ . ഇതില്‍ ഒരു ഭാഗം ഇന്ത്യയിലെ മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗിയുടെ ബന്ധുക്കളായ മൂന്ന് ത്യാഗിമാര്‍ക്ക് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് 78 ലക്ഷം രൂപയെന്നാണ് അറിവ്. എസ്.പി. ത്യാഗി ഇത് നിഷേധിച്ചിട്ടുണ്ട്. പണം കൈമാറിയ വഴിയില്‍ ടൂണീഷ്യയിലും ചണ്ഡീഗഢിലുമുള്ള രണ്ട് സോഫ്റ്റ്‌വേര്‍ കമ്പനികളുടെ പേരും പരാമര്‍ശിക്കപ്പെടുന്നു. വ്യാജ എന്‍ജിനീയറിങ് കരാറുകളുടെ പേരിലാണത്രേ പണം കൈമാറിയത്. 

വി.വി.ഐ.പി.കള്‍ക്ക് ആധുനികശ്രേണിയില്‍ പെടുന്ന ഹെലികോപ്റ്ററുകള്‍ തേടിക്കൊണ്ടിരുന്ന ഇന്ത്യ, അഗസ്ത വെസ്റ്റ്‌ലന്‍ഡ് വാങ്ങാന്‍ തീരുമാനിച്ചു. ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ മത്സരിക്കാനുള്ള യോഗ്യതയില്ലാതിരുന്ന അഗസ്ത വെസ്റ്റ്‌ലന്‍ഡിന് അനുകൂലമായി നിബന്ധനകളില്‍ മാറ്റം വരുത്തിയത് എന്‍.ഡി.എ.യുടെ കാലത്താണെന്ന് വ്യക്തമായതോടെ ബി.ജെ.പി.യുടെ ശബ്ദം ഒട്ടൊന്ന് താണു. എന്തായാലും അതൊരു ശരിയായ തീരുമാനംതന്നെയായിരുന്നു എന്നാണ് മനസ്സിലാകുന്നത്. മൂന്ന് എന്‍ജിനുകളുള്ള മറ്റൊരു ഹെലികോപ്റ്ററും മത്സരത്തിന് ഉണ്ടായിരുന്നില്ല . അഗസ്ത വെസ്റ്റ്‌ലന്‍ഡ് വാങ്ങാന്‍ തീരുമാനിച്ചത് ഒരു 'പ്രൊഫഷണല്‍' തീരുമാനമായിരുന്നുവെന്ന് മുന്‍ വ്യോമസേനാ മേധാവി പറഞ്ഞത് വെറുതെയല്ല.

ഇനി കോഴയുടെ കാര്യം. കോഴ ആരുവാങ്ങി, എങ്ങനെ വാങ്ങി എന്നൊക്കെ അന്വേഷണത്തില്‍ തെളിയേണ്ടതുണ്ട്. ഇറ്റലിയിലെ കോടതി റിപ്പോര്‍ട്ടില്‍ നമ്മുടെ മുന്‍വ്യോമസേനാ മേധാവിയുടെ പേര് വന്നത് ഗൗരവമുള്ള വിഷയമാണ്. ഇതാദ്യമായാണ് ഒരു സേനാമേധാവിയുടെമേല്‍ ആരോപണം ഉണ്ടാകുന്നത്. അന്വേഷണം സി.ബി.ഐ.ക്ക് വിട്ടെങ്കിലും ഇതുപോലെയുള്ള നിരവധി കേസുകളില്‍ സി.ബി.ഐ.ക്ക് നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇത് സംബന്ധിച്ച് 'പത്രത്തില്‍ കണ്ടതല്ലാതെ' വിവരമൊന്നുമില്ല എന്ന നിലപാട് പ്രതിരോധമന്ത്രാലയം സ്വീകരിച്ചിരിക്കുന്നത് സി.ബി.ഐ.യെ വിഷമത്തിലാക്കിയിട്ടുണ്ട്. ക്രിമിനല്‍ കേസ് പോലും രജിസ്റ്റര്‍ ചെയ്യാനുള്ള കോപ്പുകള്‍ അവര്‍ക്ക് ലഭിച്ചിട്ടില്ല. ഏതായാലും ഇറ്റലിയിലെ കോടതിറിപ്പോര്‍ട്ട് വെച്ച് ഇന്ത്യയില്‍ നടപടിയെടുക്കാനും പറ്റില്ല. ഇതിനിടെ, മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണി, 'രാജാവ് നഗ്‌നനാണ്' എന്നതുപോലെ ഒരു സത്യം വിളിച്ചുപറഞ്ഞു. ബിസിനസ്സില്‍ ധാര്‍മികത എന്നൊന്നില്ല, ബിസിനസ്സിന്റെ ഭാഗമാണ് കോഴ എന്ന്. ആഗോള ആയുധമാര്‍ക്കറ്റിന്റെ വിപണി എന്നത് ആഗോള ഇടനിലക്കാരുടെയും വിഹാരരംഗമാണ്. ഇത് ഒരു തൊഴില്‍തന്നെയായി മാറിയിട്ട് കാലമേറെയായി. ഒരു സാധനം മെച്ചപ്പെട്ടതാണെന്ന് സാധനം വാങ്ങുന്നയാളെ ബോധ്യപ്പെടുത്തുന്ന ഇടനിലക്കാരന് കമ്മീഷന്‍ നല്കുന്നത് ഇന്ന് നിലവിലുള്ള നിയമമായിക്കഴിഞ്ഞു. ഇനി ഇതിന്റെ മറുതലയ്ക്കല്‍, സര്‍ക്കാറിനുവേണ്ടി, തലപ്പത്തിരിക്കുന്ന ഒരാള്‍ സാധനം വാങ്ങുമ്പോള്‍ 'കമ്മീഷന്‍' വാങ്ങാമോ എന്നതാണ് ചോദ്യം. ഇത് അധാര്‍മികമായിത്തന്നെയാണ് ഏതായാലും ഇന്ത്യ കരുതുന്നത്. പക്ഷേ, സാധനത്തിന്റെ മേന്മകൊണ്ടാണോ വാങ്ങാന്‍ ഒരാള്‍ തീരുമാനമെടുക്കുന്നത് എന്നത് തെളിയിക്കാനാവുന്ന കാര്യമല്ല. എന്നാല്‍ കോഴ വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തെളിയിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണമെന്ന കാര്യത്തില്‍ സംശയമില്ലതന്നെ . 
ഇടനിലക്കാരേയും കോഴകളും പരമാവധി ഒഴിവാക്കാന്‍, ഇടപാട് സത്യസന്ധമല്ലെങ്കില്‍ ഇടപാട്തന്നെ റദ്ദാക്കുന്ന ഒരു വകുപ്പ് നാം ഇപ്പോള്‍ പ്രതിരോധയിടപാട് സംബന്ധിച്ച നിയമത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇതുപ്രകാരം നാം കമ്പനിയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വരെ സമയവും നല്‍കിയിരിക്കുന്നു. ഇടപാട് റദ്ദാക്കാന്‍ പ്രതിരോധമന്ത്രി മടിച്ചേക്കില്ല. പക്ഷേ, അത് ഒരു 'അന്തം വിട്ട' നടപടിയായിരിക്കും. ആരോപണമുണ്ടാകുമ്പോള്‍, അതും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍, പതറുന്നത് സ്വാഭാവികം. എങ്കിലും കൊള്ളാവുന്ന ഇനത്തിലുള്ള ഒരു ഹെലികോപ്റ്റര്‍ വേണ്ടെന്നുവെക്കുകയാവില്ല, രാജ്യത്തിന് ഹിതകരം. കോഴ തെളിയട്ടെ, കുറ്റവാളികളെ കണ്ടെത്തട്ടെ. ചെയ്തത് ശരിയെങ്കില്‍ നില്ക്കാനുള്ള ധൈര്യവും സര്‍ക്കാര്‍ കാണിക്കേണ്ടിയിരിക്കുന്നു.

No comments:

Post a Comment