Saturday, February 16, 2013

മുഖപ്രസംഗം February 15 - 2013

മുഖപ്രസംഗം February 15 - 2013

1. ഇമ്മിണി വലിയ ബോഫോഴ്സ് മാധ്യമം 
പ്രതിരോധ വകുപ്പില്‍നിന്ന് വീണ്ടുമൊരു ഗംഭീര അഴിമതി വാര്‍ത്ത. അതിവിശിഷ്ട വ്യക്തികള്‍ക്ക് പറക്കാന്‍ അത്യന്താധുനിക സൗകര്യങ്ങളുള്ള ഹെലികോപ്ടര്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനിയായ ‘ഫിന്‍മെകാനിക’യുമായുണ്ടാക്കിയ ഇടപാടിലാണ് 362 കോടി രൂപയുടെ കോഴയിടപാട് പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ അതിവിശിഷ്ട വ്യക്തികള്‍ക്ക് പറക്കാന്‍ വേണ്ടിയാണ് ‘എ.ഡബ്ള്യു 101’ ഇനത്തില്‍പെട്ട 12 കോപ്ടറുകള്‍ വാങ്ങാന്‍ 2010 ഫെബ്രുവരിയില്‍ കരാര്‍ ഒപ്പിട്ടത്. 3600 കോടി രൂപയാണ് കരാര്‍ തുക. ഇതിന്‍െറ 10 ശതമാനമായ 362 കോടി രൂപ വ്യോമസേനാ മുന്‍ മേധാവി എസ്.പി. ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈക്കൂലി നല്‍കിയതായ വാര്‍ത്തയാണ് പുറത്തുവന്നത്. ഇടപാട് തെളിഞ്ഞതോടെ ഫിന്‍മെകാനികയുടെ മേധാവിയായിരുന്ന ജിയുസെപ്പി ഒര്‍സിയെ ഇറ്റാലിയന്‍ ഭരണകൂടം അറസ്റ്റ് ചെയ്തു. ഇത് വന്‍ വിവാദമായതോടെ ഇന്ത്യയില്‍ ഇടപാടിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കരാര്‍ മരവിപ്പിച്ചതായി പ്രതിരോധമന്ത്രി എ.കെ. ആന്‍റണി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴ ഇടപാട് തെളിഞ്ഞാല്‍ കരാര്‍ സമ്പൂര്‍ണമായി റദ്ദാക്കുമെന്നും അദ്ദേഹം പറയുന്നു.

2. ആദ്യം തുറക്കേണ്ടത് വികസന മുഖം  (മനോരമ )

ബംഗാള്‍ മുതല്‍ ആന്ധ്രാപ്രദേശ് വരെ ആദിവാസി മേഖലകളില്‍ കേന്ദ്രീകരിച്ചിരുന്ന പ്രസ്ഥാനമാണു മാവോയിസ്റ്റുകള്‍ . അവരിപ്പോള്‍ കേരള, കര്‍ണാടക, തമിഴ്നാട് അതിര്‍ത്തികളുടെ സംഗമകേന്ദ്രങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചതായി സംശയിക്കപ്പെടുന്നു. ചില മലയാളികള്‍ കൂടി ഉള്‍പ്പെടുന്ന ഈ സംഘം കേരള - കര്‍ണാടക അതിര്‍ത്തിയിലെ ചില പൊലീസ് സ്റ്റേഷനുകളില്‍ ആക്രമണം നടത്തിയേക്കുമെന്നു പോലും രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിരിക്കുകയാണ്.  ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിലുണ്ടായ മാവോയിസ്റ്റ് ആക്രമണങ്ങളുടെ തുടര്‍ച്ചയാവാം ഇതെന്ന് അധികൃതര്‍ സംശയിക്കുന്നു. കേരളത്തില്‍ നക്സല്‍പ്രസ്ഥാനം സജീവമായതു കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളിലാണ്. 1968ല്‍ തലശേരി പൊലീസ് സ്റ്റേഷനും പുല്‍പ്പള്ളി പൊലീസ് ക്യാംപും ഒരുവര്‍ഷത്തിനു ശേഷം കുറ്റ്യാടി പൊലീസ് സ്റ്റേഷനും ആക്രമിക്കപ്പെട്ടു. പിന്നീട് ഒറ്റപ്പെട്ട ആക്രമണങ്ങളും കൊലപാതകങ്ങളും ഉണ്ടായെങ്കിലും കേരളത്തില്‍ പ്രസ്ഥാനം ക്രമേണ ദുര്‍ബലമാവുകയാണു ചെയ്തത്.

3. തുറമുഖത്തെ പ്രശ്‌നങ്ങള്‍:  സ്ഥിരം സംവിധാനം വേണം  (മാത്രുഭൂമി )

കൊച്ചി തുറമുഖത്തെയും വല്ലാര്‍പാടത്തെയും കണ്ടെയ്‌നര്‍ ട്രെയ്‌ലര്‍ ജീവനക്കാര്‍ 11 ദിവസമായി തുടര്‍ന്നുവന്ന പണിമുടക്ക് അവസാനിച്ചത് ആശ്വാസകരമാണ്. തൊഴിലാളികളുടെ ബാറ്റാ നിരക്ക് പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. വല്ലാര്‍പാടം ടെര്‍മിനലില്‍ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. ട്രെയ്‌ലര്‍ തൊഴിലാളി മേഖലയിലെ മുഴുവന്‍ ട്രേഡ് യൂണിയന്‍ സംഘടനകളും സമരരംഗത്തുണ്ടായിരുന്നു.
ഇമ്മിണി വലിയ ബോഫോഴ്സ് (മാധ്യമം )
ഇമ്മിണി വലിയ ബോഫോഴ്സ്പ്രതിരോധ വകുപ്പില്‍നിന്ന് വീണ്ടുമൊരു ഗംഭീര അഴിമതി വാര്‍ത്ത. അതിവിശിഷ്ട വ്യക്തികള്‍ക്ക് പറക്കാന്‍ അത്യന്താധുനിക സൗകര്യങ്ങളുള്ള ഹെലികോപ്ടര്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനിയായ ‘ഫിന്‍മെകാനിക’യുമായുണ്ടാക്കിയ ഇടപാടിലാണ് 362 കോടി രൂപയുടെ കോഴയിടപാട് പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ അതിവിശിഷ്ട വ്യക്തികള്‍ക്ക് പറക്കാന്‍ വേണ്ടിയാണ് ‘എ.ഡബ്ള്യു 101’ ഇനത്തില്‍പെട്ട 12 കോപ്ടറുകള്‍ വാങ്ങാന്‍ 2010 ഫെബ്രുവരിയില്‍ കരാര്‍ ഒപ്പിട്ടത്. 3600 കോടി രൂപയാണ് കരാര്‍ തുക. ഇതിന്‍െറ 10 ശതമാനമായ 362 കോടി രൂപ വ്യോമസേനാ മുന്‍ മേധാവി എസ്.പി. ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈക്കൂലി നല്‍കിയതായ വാര്‍ത്തയാണ് പുറത്തുവന്നത്. ഇടപാട് തെളിഞ്ഞതോടെ ഫിന്‍മെകാനികയുടെ മേധാവിയായിരുന്ന ജിയുസെപ്പി ഒര്‍സിയെ ഇറ്റാലിയന്‍ ഭരണകൂടം അറസ്റ്റ് ചെയ്തു. ഇത് വന്‍ വിവാദമായതോടെ ഇന്ത്യയില്‍ ഇടപാടിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കരാര്‍ മരവിപ്പിച്ചതായി പ്രതിരോധമന്ത്രി എ.കെ. ആന്‍റണി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴ ഇടപാട് തെളിഞ്ഞാല്‍ കരാര്‍ സമ്പൂര്‍ണമായി റദ്ദാക്കുമെന്നും അദ്ദേഹം പറയുന്നു.
പ്രതിരോധരംഗത്തെ അഴിമതികളുമായി ബന്ധപ്പെട്ട് ഇത് ആദ്യ വാര്‍ത്തയല്ല. ഇന്ത്യാ ചരിത്രത്തിലെതന്നെ ഏറ്റവും പ്രമാദമായ അഴിമതിക്കഥയായ ബോഫോഴ്സ് അഴിമതിയും പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു (പക്ഷേ, അത് വെറും 64 കോടിയുടേതായിരുന്നു). കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ് ലിമിറ്റഡും രാജ്യത്തെ ആയുധക്കമ്പനികളും തമ്മില്‍ കരാറുകള്‍ രൂപപ്പെടുത്തുന്നതില്‍ നടന്ന വന്‍ അഴിമതികളുടെ  കഥകള്‍ രണ്ടാഴ്ച മുമ്പാണ് പുറത്തുവന്നത്. അതിലെ ഇടനിലക്കാരി സുബി മല്ലി അറസ്റ്റ് ചെയ്യപ്പെട്ടുവെന്നല്ലാതെ വന്‍ തോക്കുകളെ ഇനിയും പിടികൂടിയിട്ടില്ല. പ്രതിരോധ വകുപ്പിന്‍െറ കീഴിലുള്ള ഭൂമി മറിച്ചുവിറ്റതും മുറിച്ചുവിറ്റതുമായ അഴിമതികളുടെ ഒരു പരമ്പര തന്നെയുണ്ട്. എന്തിനധികം, കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷികളായ ധീര ജവാന്മാരുടെ മൃതദേഹം അവരുടെ വീട്ടിലെത്തിക്കാന്‍ ശവപ്പെട്ടി വാങ്ങിയതില്‍ വരെ ലക്ഷങ്ങളുടെ കമീഷന്‍ അടിച്ചുമാറ്റിയവരാണ് പ്രതിരോധ മന്ത്രാലയത്തിലെ മാന്യന്മാര്‍.
പതിവുപോലെ, അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വകുപ്പുമന്ത്രി എ.കെ. ആന്‍റണി പ്രഖ്യാപിച്ചിരിക്കുന്നു. പാര്‍ലമെന്‍റ് സമ്മേളനം അടുത്തതുകൊണ്ടാവണം, അസാധാരണമായ വേഗത്തില്‍ സി.ബി.ഐ അന്വേഷണവും പ്രഖ്യാപിക്കപ്പെട്ടു.  എ.കെ. ആന്‍റണിയുടെ സത്യസന്ധതയില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം കാണില്ല. എന്നാല്‍, അഴിമതിയുടെയും തീവെട്ടിക്കൊള്ളയുടെയും വിളനിലമായ പ്രതിരോധ വകുപ്പില്‍ അദ്ദേഹത്തിന്‍െറ സാത്വിക നിലപാടുകള്‍കൊണ്ട് കാര്യമില്ല എന്നതാണ് സത്യം. ഇപ്പോള്‍തന്നെ, കോപ്ടര്‍ അഴിമതി പുറത്തായത് ഇന്ത്യയില്‍നിന്നല്ല, ഇറ്റലിയില്‍നിന്നാണെന്ന്  മനസ്സിലാക്കണം. കോഴ കൈപ്പറ്റിയവര്‍ക്കെതിരെ ഇറ്റലി നിയമനടപടി സ്വീകരിച്ചപ്പോഴാണ് ഇത്രയും ഭീമമായ അഴിമതിയെപ്പറ്റി  ഇന്ത്യക്കാര്‍ അറിയുന്നതുതന്നെ.
എന്തുകൊണ്ട് പ്രതിരോധ വകുപ്പ് എപ്പോഴും അഴിമതിയുടെ അറപ്പുളവാക്കുന്ന കഥകള്‍ കേള്‍പ്പിച്ചുകൊണ്ടേയിരിക്കുന്നു? പ്രതിരോധം, രഹസ്യാന്വേഷണം തുടങ്ങിയ മേഖലകള്‍ ആര്‍ക്കും പ്രവേശമില്ലാത്ത വിശുദ്ധ തൊഴുത്തായാണ് ഇന്ത്യയില്‍ കരുതപ്പെട്ടുപോരുന്നത്. പ്രതിരോധ ബജറ്റിന്‍െറ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്‍റിനുപോലും അവകാശമില്ലാത്ത വിചിത്ര രാജ്യമാണ് നമ്മുടേത്. വികസിത ജനാധിപത്യ രാജ്യങ്ങളിലൊന്നും ഈ പതിവില്ല.  ചാരസംഘടനയായ സി.ഐ.എയുടെ രേഖകള്‍പോലും 10 വര്‍ഷത്തെ ഇടവേളകളില്‍ പ്രസിദ്ധീകരിക്കണമെന്നതാണ് അമേരിക്കന്‍ നിയമം. ലൈബ്രറി ഓഫ് കോണ്‍ഗ്രസിലെ അലമാരയില്‍ ആളുകള്‍ക്ക് വായിക്കാന്‍ പാകത്തില്‍ അത് സൂക്ഷിച്ചുകൊള്ളണം. നോക്കൂ, ഏറ്റവും അപകടകരമായ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്ന സി.ഐ.എയിലാണ് ഇത്. എന്നാല്‍, നമ്മുടെ നാട്ടില്‍ പ്രതിരോധ രഹസ്യം പോകട്ടെ, ആ വകുപ്പുമായി ബന്ധപ്പെട്ട ഒരു വിവരവും ഇടപാടും ആളുകള്‍ അന്വേഷിക്കാന്‍ പാടില്ല എന്നതാണ് നടപ്പ്. ആരെങ്കിലും അതേക്കുറിച്ച് ചോദിച്ചാല്‍ എല്ലാവരും ചേര്‍ന്ന് അവനെ രാജ്യദ്രോഹിയാക്കിക്കളയും. ഇറ്റാലിയന്‍ കോപ്ടര്‍ വാങ്ങുന്ന വിഷയത്തില്‍, വില കൂടുതലായതിനാല്‍ ധനമന്ത്രാലയം പ്രസ്തുത ഇടപാടിനെ ശക്തമായി എതിര്‍ത്തതാണ്. ഇതേ കാരണത്താല്‍ അമേരിക്കപോലും വാങ്ങാതിരുന്ന കോപ്ടറുകളാണിത്! എന്നാല്‍, സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും വ്യോമസേനയും നിര്‍ബന്ധം പിടിച്ചാണ് കരാര്‍ തീരുമാനമാക്കുന്നത്. അതായത്, സൈന്യത്തിന്‍െറ നിര്‍ബന്ധങ്ങളും വാശികളുമാണ് പലപ്പോഴും പ്രതിരോധ വകുപ്പില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.  അഫ്സ്പ നിയമം പിന്‍വലിക്കുന്ന കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. അതിനാല്‍ രാജ്യസ്നേഹവീരന്മാരുടെ അഴിമതി ഇനിയും സഹിക്കുകയല്ലാതെ നമുക്ക് നിവൃത്തിയില്ല.
മാധ്യമം 15-02-13


ആദ്യം തുറക്കേണ്ടത് വികസന മുഖം  (മനോരമ )
മാവോയിസ്റ്റ് സ്വാധീനം അയലത്തെത്തുമ്പോള്‍  
malmanoramalogo
ബംഗാള്‍ മുതല്‍ ആന്ധ്രാപ്രദേശ് വരെ ആദിവാസി മേഖലകളില്‍ കേന്ദ്രീകരിച്ചിരുന്ന പ്രസ്ഥാനമാണു മാവോയിസ്റ്റുകള്‍ . അവരിപ്പോള്‍ കേരള, കര്‍ണാടക, തമിഴ്നാട് അതിര്‍ത്തികളുടെ സംഗമകേന്ദ്രങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചതായി സംശയിക്കപ്പെടുന്നു. ചില മലയാളികള്‍ കൂടി ഉള്‍പ്പെടുന്ന ഈ സംഘം കേരള - കര്‍ണാടക അതിര്‍ത്തിയിലെ ചില പൊലീസ് സ്റ്റേഷനുകളില്‍ ആക്രമണം നടത്തിയേക്കുമെന്നു പോലും രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിരിക്കുകയാണ്.

ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിലുണ്ടായ മാവോയിസ്റ്റ് ആക്രമണങ്ങളുടെ തുടര്‍ച്ചയാവാം ഇതെന്ന് അധികൃതര്‍ സംശയിക്കുന്നു. കേരളത്തില്‍ നക്സല്‍പ്രസ്ഥാനം സജീവമായതു കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളിലാണ്. 1968ല്‍ തലശേരി പൊലീസ് സ്റ്റേഷനും പുല്‍പ്പള്ളി പൊലീസ് ക്യാംപും ഒരുവര്‍ഷത്തിനു ശേഷം കുറ്റ്യാടി പൊലീസ് സ്റ്റേഷനും ആക്രമിക്കപ്പെട്ടു. പിന്നീട് ഒറ്റപ്പെട്ട ആക്രമണങ്ങളും കൊലപാതകങ്ങളും ഉണ്ടായെങ്കിലും കേരളത്തില്‍ പ്രസ്ഥാനം ക്രമേണ ദുര്‍ബലമാവുകയാണു ചെയ്തത്.

എന്നാല്‍, ഏതാനും വര്‍ഷങ്ങളായി ബംഗാള്‍, ഒഡീഷ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ പിന്നാക്കമേഖലകളില്‍  മാവോയിസ്റ്റുകള്‍ ആധുനിക ആയുധങ്ങള്‍ സംഘടിപ്പിച്ചു പരിശീലനം നടത്തിവരികയാണ്. ഗറില ആക്രമണതന്ത്രങ്ങളില്‍ അവര്‍ മാറ്റംവരുത്തിയെന്നു മാത്രമല്ല, സുരക്ഷാസേനകളെ നേരിടുന്നതില്‍ പരിശീലനം നേടുകയും ചെയ്തു. ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും തട്ടിക്കൊണ്ടുപോയി സ്വന്തം നേതാക്കളുടെ മോചനത്തിനായി വിലപേശുന്ന മാവോയിസ്റ്റുകള്‍ സുരക്ഷാസേനകളുടെ നേരെ ഒളിയാക്രമണങ്ങള്‍ നടത്തി കനത്ത ആള്‍നാശവും വരുത്തിയിട്ടുണ്ട്.

ഭൂരഹിതരായ ആദിവാസികളെയും ചെറുകിട കര്‍ഷകരെയും ചൂഷണംചെയ്യുന്ന സാമൂഹിക വ്യവസ്ഥിതിക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തെ കാണേണ്ടതുണ്ടെന്നാണു പല സാമ്പത്തിക - സാമൂഹിക ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നത്. അതേസമയം കേരളത്തിലാവട്ടെ, കാലാകാലങ്ങളിലുണ്ടായ ഭൂപരിഷ്കരണ നടപടികളും സാമൂഹികക്ഷേമ പദ്ധതികളും ഇത്തരമൊരു പ്രതിഷേധം അപ്രസക്തമാക്കിയിട്ടുമുണ്ട്. രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തരഭീഷണിയായാണു മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ ഭരണകൂടങ്ങള്‍ കാണുന്നത്.

സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കി ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനോടൊപ്പം പിന്നാക്കമേഖലകളില്‍ നക്സല്‍ സ്വാധീനം ചെറുക്കാന്‍ ഈ പ്രദേശങ്ങളുടെ വികസനത്തിനും ആദിവാസികളുടെയും ഗോത്രവര്‍ഗക്കാരുടെയും ക്ഷേമത്തിനും പ്രത്യേകമായ ഊന്നല്‍നല്‍കേണ്ടതുമുണ്ട്. കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും കോടിക്കണക്കിനു രൂപ ചെലവഴിച്ചിട്ടും അവരെ മുഖ്യധാരയില്‍ കൊണ്ടുവരാനോ വികസനത്തിന്റെ നേട്ടങ്ങള്‍ വേണ്ടവിധം അവരില്‍ എത്തിക്കാനോ കഴിഞ്ഞില്ലെന്നതു വന്‍വീഴ്ചയാണ്.

അഴിമതിയും കെടുകാര്യസ്ഥതയുമാണു കാരണങ്ങള്‍. അവഗണിക്കപ്പെട്ടുപോയ ജനസമൂഹങ്ങളിലേക്കു വികസനത്തിന്റെ സല്‍ഫലങ്ങള്‍ എത്തിക്കുകയും അതുവഴി അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരികയും ചെയ്യാന്‍ സമഗ്ര നയപരിപാടികള്‍ ആവിഷ്കരിച്ചേ തീരൂ. അതോടൊപ്പം, സുരക്ഷാകാര്യങ്ങളില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കാനും സര്‍ക്കാരുകള്‍ക്കു കഴിയണം.
മനോരമ 15-02-13


തുറമുഖത്തെ പ്രശ്‌നങ്ങള്‍: സ്ഥിരം സംവിധാനം വേണം  (മാത്രുഭൂമി )

Newspaper Edition
കൊച്ചി തുറമുഖത്തെയും വല്ലാര്‍പാടത്തെയും കണ്ടെയ്‌നര്‍ ട്രെയ്‌ലര്‍ ജീവനക്കാര്‍ 11 ദിവസമായി തുടര്‍ന്നുവന്ന പണിമുടക്ക് അവസാനിച്ചത് ആശ്വാസകരമാണ്. തൊഴിലാളികളുടെ ബാറ്റാ നിരക്ക് പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. വല്ലാര്‍പാടം ടെര്‍മിനലില്‍ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. ട്രെയ്‌ലര്‍ തൊഴിലാളി മേഖലയിലെ മുഴുവന്‍ ട്രേഡ് യൂണിയന്‍ സംഘടനകളും സമരരംഗത്തുണ്ടായിരുന്നു. സമരം ഒത്തുതീര്‍ക്കുന്നതിന് ജില്ലാകളക്ടറും തൊഴില്‍വകുപ്പ് മന്ത്രിയും നേരത്തേ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. തുറമുഖം പോലുള്ള തൊഴില്‍ മേഖലകളില്‍ ചരക്കുനീക്കം തടസ്സപ്പെടുംവിധം സമരം ഉണ്ടാകുന്നത് ദൂരവ്യാപകമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നുറപ്പാണ്.സമരത്തെത്തുടര്‍ന്ന് ചരക്കുനീക്കം സ്തംഭിച്ചതിനാല്‍ 7200 ടി.ഇ.യു. കണ്ടെയ്‌നറുകളാണ് വല്ലാര്‍പാടം ടെര്‍മിനലില്‍ കെട്ടിക്കിടക്കുന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ചരക്കുകളാണ് കണ്ടെയ്‌നറുകളിലുള്ളത്. സംസ്ഥാനത്തെ വ്യവസായമേഖലയിലേക്കും വിപണിയിലേക്കും പോകേണ്ട ചരക്കുകളാണിത്. ഇവ വേണ്ടസമയത്ത് ലഭിക്കാത്തതിനാല്‍, വ്യവസായ-തൊഴില്‍ മേഖലകളിലും സ്തംഭനമുണ്ടായി.
കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട തൊഴില്‍ മേഖലകളും മരവിച്ചു. കയര്‍, സംസ്‌കരിച്ച കശുവണ്ടി, റബ്ബര്‍, സമുദ്രോത്പന്നങ്ങള്‍ തുടങ്ങിയവ കയറ്റി അയയ്ക്കുവാന്‍ കഴിയാതെ വ്യവസായസമൂഹം വലഞ്ഞു.കോടിക്കണക്കിന് രൂപയുടെ ചരക്കുകളാണ്, വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുവാന്‍ കഴിയാതെ, തുറമുഖത്തും അനുബന്ധ ഗോഡൗണുകളിലും വ്യവസായ സ്ഥാപനങ്ങളിലുമായി കെട്ടിക്കിടക്കുന്നത്.കൊല്ലം, ആലപ്പുഴ മേഖലയില്‍ നിന്നുള്ള ചരക്കുകള്‍ തൂത്തുക്കുടി തുറമുഖം വഴി കയറ്റി അയയ്ക്കുകയും ചെയ്തു. ഫലത്തില്‍ ട്രെയ്‌ലര്‍ സമരം വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനത്തിന്റെ താളം തെറ്റിച്ചു. വല്ലാര്‍പാടത്തെയും കൊച്ചിയെയും ആശ്രയിച്ച് കയറ്റിറക്കുമതി നടത്തുന്ന വ്യവസായ സമൂഹം ആശങ്കയിലാണിപ്പോള്‍. ഒന്നിനുപിറകെ മറ്റൊന്നായി പ്രശ്‌നങ്ങളെ നേരിടുന്ന വല്ലാര്‍പാടം ടെര്‍മിനല്‍, ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ല.കബോട്ടാഷ് നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കുകയും ഇതിനനുസരിച്ച് വല്ലാര്‍പാടം ടെര്‍മിനലിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടുവരികയും ചെയ്ത ഘട്ടത്തിലാണ് ട്രെയ്‌ലര്‍ തൊഴിലാളി സമരമുണ്ടായത്. കുറേക്കാലമായി കൊച്ചി തുറമുഖത്തെയോ വല്ലാര്‍പാടം ടെര്‍മിനലിലെയോ ജീവനക്കാര്‍ പണിമുടക്ക് സമരം നടത്തിയിട്ടില്ല. എന്നാല്‍, തുറമുഖത്തിന്റെ അനുബന്ധ മേഖലകളില്‍ നിര്‍ണായക ഘട്ടങ്ങളില്‍ പലപ്പോഴും പണിമുടക്ക് ഉണ്ടാകുന്നു.
തൊഴില്‍ മേഖലകളില്‍ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍, പ്രശ്‌നപരിഹാരത്തിന് കഴിയുംവേഗം ഫലപ്രദമായി ഇടപെടാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.വിദേശ, അയല്‍ തുറമുഖങ്ങളുമായി മത്സരിച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന വല്ലാര്‍പാടം അന്താരാഷ്ട്ര ടെര്‍മിനലില്‍ പ്രശ്‌നം ദിവസങ്ങള്‍ നീണ്ടിട്ടും രാഷ്ട്രീയ നേതൃത്വത്തിന്റെ അടിയന്തര ശ്രദ്ധ ഉണ്ടായില്ലെന്നതും പോരായ്മയായി. അന്താരാഷ്ട്ര ടെര്‍മിനലുകളിലെ ജോലികള്‍ ഒരു മണിക്കൂര്‍ തടസ്സപ്പെട്ടാല്‍ പോലും പല കുഴപ്പങ്ങളുമുണ്ടാകും.തൊഴില്‍ പ്രശ്‌നങ്ങള്‍ അതത് സമയത്ത് പരിഹരിച്ച് ചരക്കുനീക്കം സുഗമമാക്കാനുള്ള സ്ഥിരം സംവിധാനം കൊച്ചി തുറമുഖത്തും വല്ലാര്‍പാടം ടെര്‍മിനലിലും ഉണ്ടാകണം. താഴെത്തട്ടില്‍ പ്രശ്‌നം പരിഹരിക്കുവാന്‍ കഴിയാതെ വന്നാല്‍, അടിയന്തരമായി ഇടപെടാന്‍ സര്‍ക്കാറിനു കഴിയണം.വല്ലാര്‍പാടം ടെര്‍മിനലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേരളത്തിന്റെ സമ്പദ്ഘടനയെത്തന്നെ ബാധിക്കും.പണിമുടക്ക് സമരങ്ങള്‍ തുറമുഖത്തു മാത്രമല്ല, അനുബന്ധ തൊഴില്‍ മേഖലകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ഇനിയെങ്കിലും കൂടുതല്‍ ജാഗ്രത, ബന്ധപ്പെട്ട എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ആശിക്കാം.
മാതൃഭൂമി 15-02-13

No comments:

Post a Comment