Saturday, February 16, 2013

മുഖപ്രസംഗം February 14 - 2013

മുഖപ്രസംഗം February 14 - 2013

1. പോപ്പിന്‍െറ സ്ഥാനത്യാഗം (മാധ്യമം )
ആഗോള കത്തോലിക്ക സഭയുടെ പരമാധികാരി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗ പ്രഖ്യാപന വാര്‍ത്ത 120കോടി കത്തോലിക്ക വിശ്വാസികള്‍ മാത്രമല്ല, ലോകമൊന്നടങ്കം അമ്പരപ്പോടെ ശ്രവിച്ചത് അതൊരു അപൂര്‍വ സംഭവമായത് കൊണ്ടാണ്. ഇതിനുമുമ്പ് 1415ല്‍ ഗ്രിഗറി പന്ത്രണ്ടാമന്‍ ആത്മീയാചാര്യ സ്ഥാനം സ്വയം ഒഴിഞ്ഞതിനു ശേഷമുള്ള സംഭവമാണിത്. യഥാര്‍ഥത്തില്‍ അന്നത്തേത് സ്ഥാനത്യാഗമായിരുന്നില്ലെന്നും കരാര്‍ പ്രകാരമുള്ള രാജി മാത്രമായിരുന്നുവെന്നുമാണ് ചരിത്രം രേഖപ്പെടുത്തുന്നത്. അനാരോഗ്യവും ലളിത ജീവിതത്തോടുള്ള ആഭിമുഖ്യവും കാരണം മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനു മാസങ്ങള്‍ക്കുശേഷം 1294ല്‍ സ്ഥാനത്യാഗം ചെയ്ത സെലസ്റ്റിന്‍ അഞ്ചാമന്‍െറ പാതയാണ് ബനഡിക്ട് പതിനാറാമന്‍ അനുധാവനം ചെയ്തതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

2. ഭീഷണിയുയര്‍ത്തുന്ന ട്രെയ്ലര്‍ സമരം (മനോരമ)

കണ്ടെയ്നര്‍ ട്രെയ്ലര്‍ തൊഴിലാളികള്‍ പത്തുദിവസമായി നടത്തുന്ന പണിമുടക്ക് കൊച്ചി തുറമുഖത്തെയും വല്ലാര്‍പാടം ടെര്‍മിനലിനെയും വന്‍ പ്രതിസന്ധിയിലേക്കു തള്ളിവിട്ടിരിക്കുകയാണ്. കയറ്റുമതി - ഇറക്കുമതി വ്യവസായ മേഖലയെയും സമരം വളരെ ബാധിച്ചുകഴിഞ്ഞു. ഏഴായിരത്തോളം ഇറക്കുമതി കണ്ടെയ്നറുകളും മൂവായിരത്തോളം കയറ്റുമതി കണ്ടെയ്നറുകളും തുറമുഖത്തു കെട്ടിക്കിടക്കുകയാണ്.



പോപ്പിന്‍െറ സ്ഥാനത്യാഗം (മാധ്യമം )
പോപ്പിന്‍െറ സ്ഥാനത്യാഗംആഗോള കത്തോലിക്ക സഭയുടെ പരമാധികാരി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗ പ്രഖ്യാപന വാര്‍ത്ത 120കോടി കത്തോലിക്ക വിശ്വാസികള്‍ മാത്രമല്ല, ലോകമൊന്നടങ്കം അമ്പരപ്പോടെ ശ്രവിച്ചത് അതൊരു അപൂര്‍വ സംഭവമായത് കൊണ്ടാണ്. ഇതിനുമുമ്പ് 1415ല്‍ ഗ്രിഗറി പന്ത്രണ്ടാമന്‍ ആത്മീയാചാര്യ സ്ഥാനം സ്വയം ഒഴിഞ്ഞതിനു ശേഷമുള്ള സംഭവമാണിത്. യഥാര്‍ഥത്തില്‍ അന്നത്തേത് സ്ഥാനത്യാഗമായിരുന്നില്ലെന്നും കരാര്‍ പ്രകാരമുള്ള രാജി മാത്രമായിരുന്നുവെന്നുമാണ് ചരിത്രം രേഖപ്പെടുത്തുന്നത്. അനാരോഗ്യവും ലളിത ജീവിതത്തോടുള്ള ആഭിമുഖ്യവും കാരണം മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനു മാസങ്ങള്‍ക്കുശേഷം 1294ല്‍ സ്ഥാനത്യാഗം ചെയ്ത സെലസ്റ്റിന്‍ അഞ്ചാമന്‍െറ പാതയാണ് ബനഡിക്ട് പതിനാറാമന്‍ അനുധാവനം ചെയ്തതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ, വിശുദ്ധവും നിര്‍മലവുമായ മന$സാക്ഷിയുടെ സ്വാര്‍ഥലേശമില്ലാത്ത തീരുമാനമായാണ് കത്തോലിക്ക വിശ്വാസിസമൂഹം അതിനെ വിശേഷിപ്പിക്കുന്നത്. സംശയത്തിന് അശേഷം ഇടംനല്‍കാത്ത വിധം തന്‍െറ തീരുമാനത്തിന്‍െറ പ്രേരകമെന്തെന്ന് സ്ഥാനത്യാഗ പ്രഖ്യാപനത്തില്‍ പോപ് വിശദീകരിക്കുന്നുണ്ട്: പ്രായാധിക്യംമൂലം സഭാ തലവന്‍െറ കര്‍ത്തവ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാന്‍ കഴിയുന്നില്ല. വിശ്വാസ സംരക്ഷണത്തിനു നേതൃത്വം നല്‍കാന്‍ മന$ശക്തിക്കൊപ്പം ശാരീരിക ആരോഗ്യവും അത്യാവശ്യമാണ്. എന്നാല്‍, ആ ദൗത്യം തൃപ്തികരമായി നിറവേറ്റാന്‍ കഴിയാതെ വന്നിരിക്കയാണ്. 85കാരനായ മാര്‍പാപ്പയുടെ ആരോഗ്യാവസ്ഥ തൃപ്തികരമായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മൂന്നുമാസം മുമ്പ് ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നുവത്രെ. അദ്ദേഹത്തിന്‍െറ മുന്‍ഗാമി ജോണ്‍ പോള്‍ രണ്ടാമന്‍ പാര്‍ക്കിന്‍സണ്‍സ് അടക്കം എണ്ണമറ്റ രോഗപീഡകളില്‍പെട്ട് ശാരീരികമായും മാനസികമായും അവശതയിലായിരുന്നിട്ടും രാജിസാധ്യതയെ കുറിച്ച് ചിന്തിച്ചിരുന്നില്ല. അതാണ് ബനഡിക്ട് പതിനാറാമന്‍െറ തീരുമാനത്തെ വ്യതിരിക്തമാക്കുന്നത്. ഈ മാസം 28ന്  സഭയുടെ പരമാധികാര പദവിയില്‍നിന്ന് വിരമിക്കുന്നതോടെ, സ്വാഭാവികമായും പുതിയ ഇടയനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കും. ഈസ്റ്ററിനു മുമ്പ് പുതിയ പാപ്പ സ്ഥാനമേല്‍ക്കുമെന്നാണ്് റോമില്‍നിന്നുള്ള വര്‍ത്തമാനം.
ജര്‍മന്‍ പൗരനായ കര്‍ദിനാള്‍ ജോസഫ് റാറ്റ്സിങ്ങര്‍ 2005 ഏപ്രില്‍ 19ന് കത്തോലിക്ക സഭയുടെ പരമാധികാരിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സഭയുടെ ആഭ്യന്തര ഘടനയിലും ആഗോള കാഴ്ചപ്പാടിലും ചില മാറ്റങ്ങള്‍ പ്രതീക്ഷിച്ചവര്‍ ഉണ്ടായിരുന്നു. ജര്‍മനി കടന്നുപോയ സംഭവബഹുലമായ ഒരു കാലഘട്ടത്തോടൊപ്പമാണ് അദ്ദേഹം നടന്നുനീങ്ങിയിരുന്നത്. ഹിറ്റ്ലറുടെ യുവസൈന്യത്തില്‍ ജോലി ചെയ്യേണ്ടിവന്നതും ഹംഗറിയിലെ യഹൂദരെ മരണക്കപ്പലില്‍ കയറ്റി കൊണ്ടുപോകുന്നത് മൂകസാക്ഷിയായി കാണേണ്ടിവന്നതും അദ്ദേഹത്തിന്‍െറ വിചാരഗതിയില്‍ മാറ്റങ്ങളുണ്ടാക്കിയെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, അദ്ദേഹത്തിന്‍െറ ജീവിത, ദൈവശാസ്ത്ര കാഴ്ചപ്പാടുകള്‍ കാര്‍ക്കശ്യം നിറഞ്ഞതും പഴഞ്ചനുമാണെന്നതിനാല്‍ പല ഭാഗത്തുനിന്നും എതിര്‍പ്പുയര്‍ന്നതില്‍ അദ്ഭുതപ്പെടാനില്ല. യാഥാസ്ഥിതികനായ പുരോഗമനവാദി എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും കത്തോലിക്ക സഭ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ അദ്ദേഹം കടുത്ത യാഥാസ്ഥിതികന്‍ തന്നെയായിരുന്നു. പരമ്പരാഗതമൂല്യങ്ങളില്‍  വിട്ടുവീഴ്ച ചെയ്യാന്‍ അദ്ദേഹം സന്നദ്ധനായിരുന്നില്ല. വിവാദങ്ങളില്‍നിന്ന് മുക്തമായിരുന്നില്ല അദ്ദേഹത്തിന്‍െറ കഴിഞ്ഞ എട്ടുവര്‍ഷക്കാലം. കത്തോലിക്ക സഭയുടെ നവീകരണ പ്രവണതകളെ മുഴുവന്‍ അംഗീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.  കത്തോലിക്ക പുരോഹിതരുടെ സ്വഭാവവ്യതിചലനത്തെ കുറിച്ച് ഉത്കണ്ഠാകുലനായിരുന്നു. എന്നാല്‍,  കര്‍ക്കശമായ അച്ചടക്കത്തിലൂടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ കഴിഞ്ഞതുമില്ല. കൃത്രിമ ഗര്‍ഭധാരണത്തെ അംഗീകരിച്ചിരുന്നില്ല അദ്ദേഹം; അതുപോലെ, ഗര്‍ഭനിരോധ മാര്‍ഗങ്ങളെയും. സ്ത്രീകള്‍ വൈദികരാകുന്നതിനോടും അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു.വിവാഹേതര ബന്ധങ്ങള്‍ക്കെതിരെ അദ്ദേഹം ശക്തമായ നിലപാട് എടുത്തപ്പോള്‍ പടിഞ്ഞാറന്‍ ജീവിതരീതിയും കത്തോലിക്ക വിശ്വാസവും തമ്മിലുള്ള അകല്‍ച്ച കൂടിയതേയുള്ളൂ. നാഗരികതകളുടെ സംഘട്ടനങ്ങളെ കുറിച്ചുള്ള തെറ്റായ സിദ്ധാന്തങ്ങള്‍ മതാന്തര സംവാദങ്ങളുടെ പ്രസക്തി വര്‍ധിപ്പിച്ച ഒരു ഘട്ടത്തില്‍ ഇസ്ലാം മതത്തെ കുറിച്ച് അദ്ദേഹം നടത്തിയ ചില അഭിപ്രായപ്രകടനങ്ങള്‍ വിവാദമായത് സ്വാഭാവികം. ക്യൂബയില്‍ കമ്യൂണിസം പരാജയപ്പെട്ടുവെന്നും പുതിയ വ്യവസ്ഥിതിയുടെ സൃഷ്ടിപ്പിനായി കത്തോലിക്ക സഭ മുന്നിട്ടിറങ്ങണമെന്നും ആ രാജ്യം സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹം നടത്തിയപ്രഖ്യാപനം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.
ദ്രുതഗതിയില്‍ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് നാമമാത്രമോ ദുര്‍ബലനോ ആയ ഒരു ആത്മീയാചാര്യനല്ല കത്തോലിക്ക സഭയുടെ അമരത്തിരിക്കേണ്ടത് എന്ന തിരിച്ചറിവിന്‍െറ അടിസ്ഥാനത്തില്‍ കൂടുതല്‍ ഊര്‍ജസ്വലനായ മറ്റൊരാള്‍ക്ക് വേണ്ടി വഴിമാറിക്കൊടുത്തത് നല്ലൊരു മാതൃകയാണ്. സഭയുടെ നഷ്ടപ്പെട്ട വിശ്വാസ്യതയും ആധികാരികതയും തിരിച്ചുപിടിക്കാന്‍ പ്രാപ്തിയും നൈപുണിയുമുള്ള അമരക്കാരനെയാണ് കാലം തേടുന്നത്. ജോണ്‍ പോള്‍ രണ്ടാമനുമായി താരതമ്യം ചെയ്യുന്ന ചരിത്രവിദ്യാര്‍ഥിയുടെ മുന്നില്‍ ബനഡിക്ട് പതിനാറാമന്‍െറ കാലഘട്ടം അമ്പരപ്പിക്കുന്ന കുറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടാവാം. ഒരുവേള കത്തോലിക്ക രാജ്യങ്ങള്‍ വത്തിക്കാനിലേക്കാണ് ആത്മീയവും ജീവിതദര്‍ശനപരവുമായ ദിശാബോധത്തിനായി ഉറ്റുനോക്കിയിരുന്നത്. പല കാരണങ്ങളാല്‍ കൈമോശംവന്ന ആ ധാര്‍മികാധികാരം വീണ്ടെടുക്കാനോ നവീകരണത്തിന്‍െറ പുതുപാത തേടാനോ സമീപകാലത്ത് സക്രിയമായ നീക്കങ്ങള്‍ ഉണ്ടായില്ല എന്നത് വലിയൊരു വിഭാഗത്തെ നിരാശപ്പെടുത്തുന്നുണ്ട്.
പുതിയ നൂറ്റാണ്ടിന്‍െറ വെല്ലുവിളികളെ ധീരമായി അഭിമുഖീകരിക്കാന്‍ പ്രാപ്തനായ പുതിയൊരു ഇടയനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ ആരംഭിച്ചിരിക്കെ കാതലായ മാറ്റം പ്രതീക്ഷിക്കാമോ എന്നതാണ് പ്രസക്തമായ ചോദ്യം. യൂറോപ്പിന് പുറത്തുനിന്ന് ഒരാത്മീയാചാര്യനെ കത്തോലിക്കാ സഭക്ക് എന്തുകൊണ്ട് കണ്ടെത്തിക്കൂടാ എന്ന ചോദ്യം വ്യാപകമായി ഉയരുന്നുണ്ട്. 42 ശതമാനം കത്തോലിക്ക വിശ്വാസികള്‍ അധിവസിക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് പുതിയൊരു അമരക്കാരന്‍ വരുകയാണെങ്കില്‍ അത് വത്തിക്കാന്‍െറ ചരിത്രത്തില്‍ നാഴികക്കല്ലാവും.
മാധ്യമം 14-02-13


ഭീഷണിയുയര്‍ത്തുന്ന ട്രെയ്ലര്‍ സമരം (മനോരമ)

malmanoramalogoകണ്ടെയ്നര്‍ ട്രെയ്ലര്‍ തൊഴിലാളികള്‍ പത്തുദിവസമായി നടത്തുന്ന പണിമുടക്ക് കൊച്ചി തുറമുഖത്തെയും വല്ലാര്‍പാടം ടെര്‍മിനലിനെയും വന്‍ പ്രതിസന്ധിയിലേക്കു തള്ളിവിട്ടിരിക്കുകയാണ്. കയറ്റുമതി - ഇറക്കുമതി വ്യവസായ മേഖലയെയും സമരം വളരെ ബാധിച്ചുകഴിഞ്ഞു. ഏഴായിരത്തോളം ഇറക്കുമതി കണ്ടെയ്നറുകളും മൂവായിരത്തോളം കയറ്റുമതി കണ്ടെയ്നറുകളും തുറമുഖത്തു കെട്ടിക്കിടക്കുകയാണ്.

സമരകാലത്തെ നഷ്ടം നികത്താന്‍ വല്ലാര്‍പാടം - കൊളംബോ പാതയിലെ ഫീഡര്‍ വെസലുകള്‍ ഇവിടെ നിന്നുള്ള ഒാരോ കണ്ടെയ്നറിനും 100 ഡോളര്‍ സര്‍ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചതോടെ കോടികളുടെ അധികച്ചെലവാണു കയറ്റുമതി വ്യവസായികള്‍ നേരിടേണ്ടിവരിക. വല്ലാര്‍പാടം ഒഴിവാക്കി തൂത്തുക്കുടി ഉള്‍പ്പെടെയുള്ള തുറമുഖങ്ങളിലൂടെ ചരക്ക് അയയ്ക്കാനും വ്യവസായികളില്‍ പലരും ആലോചന തുടങ്ങിക്കഴിഞ്ഞു. കശുവണ്ടി വ്യവസായികള്‍ ഈ ദിശയിലുള്ള തീരുമാനത്തിലേക്കു നീങ്ങുകയാണ്. ഫലത്തില്‍, വല്ലാര്‍പാടം ടെര്‍മിനലിനും കൊച്ചി തുറമുഖത്തിനും ദൂരവ്യാപകമായ തിരിച്ചടിയാണു നേരിടേണ്ടിവരിക.

ആയിരത്തി ഇരുന്നൂറോളം ട്രെയ്ലര്‍ ലോറികളാണു സര്‍വീസ് നിര്‍ത്തിയത്. സമരരംഗത്തുള്ളതു പതിനൊന്നു യൂണിയനുകളിലെ രണ്ടായിരത്തോളം തൊഴിലാളികള്‍. വേതന പരിഷ്കരണം സംബന്ധിച്ചു ട്രെയ്ലര്‍ ഉടമകളും തൊഴിലാളികളും ധാരണയിലെത്തിയെങ്കിലും ഉടമകള്‍ പിന്മാറിയതു മൂലമാണു സമരം ചെയ്യേണ്ടിവന്നതെന്ന നിലപാടിലാണു പണിമുടക്കിനു നേതൃത്വംനല്‍കുന്ന ട്രേഡ് യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. ട്രെയ്ലര്‍ ലോറി വാടകയുടെ 11% ഡ്രൈവര്‍ക്കും 5.5% ക്ളീനര്‍ക്കും ബത്തയായി നല്‍കണമെന്നാണു തൊഴിലാളികളുടെ ആവശ്യം. നിലവില്‍, ഇതു യഥാക്രമം എട്ടും നാലും ശതമാനം വീതമാണ്. എന്നാല്‍, തൊഴിലാളികള്‍ ആവശ്യപ്പെടുന്ന തോതിലുള്ള ബത്ത വര്‍ധന അംഗീകരിക്കാനാവില്ലെന്നാണു ട്രെയ്ലര്‍ ഉടമകളുടെ നിലപാട്. ഡീസല്‍ വില കൂടുന്നതിനനുസരിച്ചാണു വാടക ഉയരുന്നതെന്നും ഇതിനനുസരിച്ചു ബത്ത വര്‍ധിപ്പിക്കണമെന്ന ആവശ്യം അന്യായമാണെന്നും ഉടമകള്‍ വിശദീകരിക്കുന്നു. മാത്രമല്ല, വാടക വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായും ബത്ത വര്‍ധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍,
തങ്ങളുടെ ആവശ്യം ആദ്യം അംഗീകരിച്ച ഉടമകള്‍ പിന്നീടു പിന്മാറിയതാണു സമരകാരണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണു തൊഴിലാളി യൂണിയനുകള്‍. ട്രെയ്ലര്‍ തൊഴിലാളികള്‍ക്കു വിശ്രമ സൌകര്യവും ട്രെയ്ലറുകള്‍ക്കു പാര്‍ക്കിങ് സൌകര്യവും ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തില്‍ രണ്ടുവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.

രാജ്യാന്തര തലത്തില്‍ കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണു സമരമെന്നു വല്ലാര്‍പാടം ടെര്‍മിനല്‍ ഒാപ്പറേറ്റര്‍മാരായ ഡിപി വേള്‍ഡ് ചൂണ്ടിക്കാട്ടുന്നു. കബോട്ടാഷ് നിയമത്തില്‍ ഇളവുലഭിച്ചതിനെ തുടര്‍ന്നു കണ്ടെയ്നര്‍ നീക്കത്തില്‍ വളര്‍ച്ച പ്രതീക്ഷിച്ചിരിക്കേയാണു സമരം വന്നത്. അതോടെ അനുകൂല സാഹചര്യം തകിടംമറിഞ്ഞതായി അവര്‍ കരുതുന്നു. അയല്‍സംസ്ഥാന ടെര്‍മിനലുകളും കൊളംബോ ഉള്‍പ്പെടെയുള്ള വിദേശ തുറമുഖങ്ങളുമാണ് ഇതില്‍നിന്നു നേട്ടമെടുക്കുക.

കശുവണ്ടി സീസണ്‍ തുടങ്ങിയ സമയത്തെ പണിമുടക്ക് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു തിരിച്ചടിയായി. കയര്‍, സമുദ്രോല്‍പന്ന മേഖലകളെയും സമരം കാര്യമായി ബാധിച്ചിരിക്കുന്നു. ശീതീകരിച്ച കണ്ടെയ്നറുകള്‍ സൂക്ഷിക്കാന്‍ വളരെ ഉയര്‍ന്ന ചെലവാണു വരിക. സമരം അനിശ്ചിതമായി നീളുന്നതു വ്യാപാരം അവതാളത്തിലാക്കുമെന്നും വിദേശ വിപണിയില്‍ നമ്മുടെ കമ്പനികള്‍ക്കുള്ള വിശ്വാസ്യതയെ ബാധിക്കുമെന്നും വ്യവസായി സമൂഹം പറയുന്നു. പ്ളൈവുഡ് അടക്കമുള്ള മേഖലകളിലും സമരം വരുംദിനങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കും.

സംസ്ഥാനത്തെ പ്രധാന വാണിജ്യ, വ്യവസായ കേന്ദ്രങ്ങളിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കം കൊച്ചി തുറമുഖം വഴിയാണു നടക്കുന്നത്. ജില്ലാ കലക്ടറും ലേബര്‍ കമ്മിഷണറും തൊഴില്‍ മന്ത്രിയും ഇടപെട്ടിട്ടും സമരം അവസാനിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായേ തീരൂ.
മനോരമ 14-02-13

No comments:

Post a Comment