Wednesday, February 27, 2013

മുഖപ്രസംഗം February 27 - 2013


1. റെയില്‍വേയുടെ കുതിപ്പും കിതപ്പും (മാധ്യമം )

പൊതുബജറ്റില്‍നിന്ന് വേര്‍പെടുത്തി റെയില്‍വേക്ക് പ്രത്യേക ബജറ്റ് അവതരണമെന്ന സമ്പ്രദായം 1920കളില്‍ ബ്രിട്ടീഷിന്ത്യയില്‍ ആരംഭിച്ചതാണ്. അന്ന് പൊതുഗതാഗതത്തിന്‍െറ 75ഉം ചരക്കുനീക്കത്തിന്‍െറ 90ഉം ശതമാനം തീവണ്ടി വഴിയായിരുന്നതുകൊണ്ട് അങ്ങനെ വേണ്ടിവന്നതാവാം. ഇന്ന് പക്ഷേ, യഥാക്രമം ഇരുപതും നാല്‍പതും ശതമാനമായി തീവണ്ടി ഗതാഗതവും ചരക്കുനീക്കവും ചുരുങ്ങിയിരിക്കെ, പൊതുബജറ്റിന്‍െറ നാലു ശതമാനം മാത്രം വരുന്ന റെയില്‍വേക്ക് പ്രത്യേക ബജറ്റ് അവതരണത്തിന്‍െറ പ്രസക്തി ചോദ്യംചെയ്യപ്പെടുന്നുണ്ട്. അതെന്തായാലും 17 സംവത്സരങ്ങള്‍ക്കുശേഷം കോണ്‍ഗ്രസുകാരനായ ഒരു റെയില്‍വേ മന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകതയോടെ പവന്‍കുമാര്‍ ബന്‍സല്‍ പാര്‍ലമെന്‍റില്‍ കഴിഞ്ഞദിവസം കൊണ്ടുവന്ന റെയില്‍വേ ബജറ്റ് പ്രത്യാശയേക്കാള്‍ ആശങ്കക്കും സന്തോഷത്തേക്കാള്‍ ദു$ഖത്തിനും വകനല്‍കുന്നതാണ്.


2. റെയില്‍വേ വികസനത്തിന് ചുവപ്പുകൊടി (മാത്രുഭൂമി )

കേരളത്തിന് എന്തുപറ്റി? പരുക്കന്‍ സാമ്പത്തിക യാഥാര്‍ഥ്യങ്ങളില്‍നിന്നുകൊണ്ട് മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റിലൂടെ കണ്ണോടിക്കുന്നവര്‍ ഈ ചോദ്യം ഉന്നയിച്ചുപോകുക സ്വാഭാവികം. അത്ഭുതങ്ങള്‍ ഒന്നുമില്ല. ലോക്‌സഭാതിരഞ്ഞെടുപ്പ് അരികിലെത്തിയിട്ടും ജനപ്രിയ പദ്ധതികള്‍ പേരിനുപോലും കാണാനില്ല. കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന സംസ്ഥാനസര്‍ക്കാരും എട്ട് കേന്ദ്രമന്ത്രിമാരും ഉണ്ടായിട്ടും കേരളം ക്രൂരമായി അവഗണിക്കപ്പെടുന്നു.

3. എല്ലാ പ്രതീക്ഷയും ട്രാക്കിലായില്ല  മനോരമ 

റയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അവതരിപ്പിച്ച കന്നി ബജറ്റ് പുതിയ ദിശാബോധം ഉള്‍ക്കൊള്ളുകയും ആധുനിക സങ്കേതിക വിദ്യയ്ക്കു പരമാവധി ഊന്നല്‍നല്‍കുകയും ചെയ്യുന്നു. യാത്രാനിരക്കു കൂട്ടിയിട്ടില്ലെങ്കിലും ചരക്കുകൂലി വര്‍ധിപ്പിച്ചിട്ടുണ്ട്. ഒപ്പം റയില്‍വേയിലെ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ സൂചനകളും ബജറ്റില്‍ അടങ്ങിയിരിക്കുന്നു. മുന്‍ റയില്‍മന്ത്രിമാരില്‍ പലരും പ്രകടിപ്പിച്ച പ്രാദേശിക സങ്കുചിതത്വം ഇത്തവണ കാണാനില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, കേരളത്തോടു കുറച്ചുകൂടി അനുഭാവപൂര്‍വമായ സമീപനം ഉണ്ടാവേണ്ടിയിരുന്നു എന്ന അഭിപ്രായവും നിലനില്‍ക്കുന്നു.




റെയില്‍വേയുടെ കുതിപ്പും കിതപ്പും (മാധ്യമം )

റെയില്‍വേയുടെ കുതിപ്പും കിതപ്പും
പൊതുബജറ്റില്‍നിന്ന് വേര്‍പെടുത്തി റെയില്‍വേക്ക് പ്രത്യേക ബജറ്റ് അവതരണമെന്ന സമ്പ്രദായം 1920കളില്‍ ബ്രിട്ടീഷിന്ത്യയില്‍ ആരംഭിച്ചതാണ്. അന്ന് പൊതുഗതാഗതത്തിന്‍െറ 75ഉം ചരക്കുനീക്കത്തിന്‍െറ 90ഉം ശതമാനം തീവണ്ടി വഴിയായിരുന്നതുകൊണ്ട് അങ്ങനെ വേണ്ടിവന്നതാവാം. ഇന്ന് പക്ഷേ, യഥാക്രമം ഇരുപതും നാല്‍പതും ശതമാനമായി തീവണ്ടി ഗതാഗതവും ചരക്കുനീക്കവും ചുരുങ്ങിയിരിക്കെ, പൊതുബജറ്റിന്‍െറ നാലു ശതമാനം മാത്രം വരുന്ന റെയില്‍വേക്ക് പ്രത്യേക ബജറ്റ് അവതരണത്തിന്‍െറ പ്രസക്തി ചോദ്യംചെയ്യപ്പെടുന്നുണ്ട്. അതെന്തായാലും 17 സംവത്സരങ്ങള്‍ക്കുശേഷം കോണ്‍ഗ്രസുകാരനായ ഒരു റെയില്‍വേ മന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകതയോടെ പവന്‍കുമാര്‍ ബന്‍സല്‍ പാര്‍ലമെന്‍റില്‍ കഴിഞ്ഞദിവസം കൊണ്ടുവന്ന റെയില്‍വേ ബജറ്റ് പ്രത്യാശയേക്കാള്‍ ആശങ്കക്കും സന്തോഷത്തേക്കാള്‍ ദു$ഖത്തിനും വകനല്‍കുന്നതാണ്. മന്ത്രിതന്നെ വ്യക്തമാക്കിയപോലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കിതച്ചോടുകയാണ് ഇന്ത്യന്‍ റെയില്‍വേ. 24,600 കോടി രൂപയാണ് നടപ്പുവര്‍ഷത്തില്‍ റെയില്‍വേയുടെ പ്രവര്‍ത്തനനഷ്ടം. ചെലവുകള്‍ വര്‍ധിച്ചുവരുന്നു. വികസനവും നവീകരണവും വഴിമുട്ടുന്നു. അടുത്ത നാലു വര്‍ഷത്തിനിടെ 95,000 കോടിയുടെ വിഭവസമാഹാരം വേണം റെയില്‍വേക്ക് പുതുജീവന്‍ നല്‍കാന്‍. അതിന് കണ്ടെത്തിയ വഴികളിലൊന്ന് ഇപ്പോള്‍ മറ്റെല്ലാ മേഖലകളിലും മന്‍മോഹന്‍ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വകാര്യവത്കരണം തന്നെ. മന്ത്രി ബന്‍സല്‍ റെയില്‍വേയുടെ ആധുനികീകരണത്തിന് പ്രഖ്യാപിച്ച പദ്ധതികളിലധികവും പി.പി.പി അടിസ്ഥാനത്തിലാണ്; അഥവാ പൊതുസ്വകാര്യ പങ്കാളിത്തത്തില്‍. സ്വാഭാവികമായും സ്വകാര്യ നിക്ഷേപത്തെ ആകര്‍ഷിക്കാന്‍ ലാഭം ഓഫര്‍ ചെയ്തേ മതിയാവൂ. ഇപ്പോള്‍ നഷ്ടത്തിലോടുന്ന റെയില്‍വേയെ, ലാഭവിഹിതം സ്വകാര്യ പങ്കാളികള്‍ക്ക് നല്‍കുന്ന സ്ഥിതിയിലെത്തിക്കണമെങ്കില്‍ യാത്ര, ചരക്കുകൂലികള്‍ വര്‍ധിപ്പിക്കുകയല്ലാതെ മറ്റു പോംവഴികളുണ്ടാവില്ല. നേര്‍ക്കുനേരെ ടിക്കറ്റ് നിരക്ക് കൂട്ടാന്‍ വയ്യെങ്കില്‍ സര്‍ചാര്‍ജ് എന്ന പേരില്‍ കനത്ത സാമ്പത്തികബാധ്യത ഉപഭോക്താക്കളില്‍ കെട്ടിയേല്‍പിക്കുമെന്ന് തീര്‍ച്ച. വൈദ്യുതി നിരക്ക് കൂടക്കൂടെ കൂട്ടാന്‍ റെഗുലേറ്ററി കമീഷനെ ഏര്‍പ്പെടുത്തിയപോലെ റെയില്‍വേ നിരക്ക് വര്‍ധനയും നിര്‍ദിഷ്ട റെയില്‍വേ താരിഫ് അതോറിറ്റിയെ ഏല്‍പിക്കാനാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ തീവണ്ടി യാത്രക്കൂലി കുത്തനെ കൂട്ടി 6600 കോടി സമാഹരിക്കാന്‍ നടപടിയെടുത്തതുകൊണ്ടാവണം പുതിയ ബജറ്റില്‍ തല്‍ക്കാലം യാത്രക്കൂലി കൂട്ടാന്‍ നിര്‍ദേശമില്ല. എന്നാല്‍, തത്കാല്‍, റിസര്‍വേഷന്‍, കാന്‍സലേഷന്‍ എന്നിവയുടെയൊക്കെ നിരക്ക് കൂട്ടിയിരിക്കുന്നു. ചരക്കുകൂലി അഞ്ചു ശതമാനം വര്‍ധിപ്പിച്ചിട്ടുമുണ്ട്. അവശ്യസാധനങ്ങളുടെയടക്കം വില ഇനിയും വര്‍ധിക്കുകയാണ് അതിന്‍െറ അനിവാര്യഫലം.
67 പുതിയ എക്സ്പ്രസ്, 26 പാസഞ്ചര്‍ തീവണ്ടികളാണ് ബജറ്റിലെ ആശ്വാസകരമായ വാഗ്ദാനങ്ങള്‍. 57 വണ്ടികള്‍ നീട്ടിയിട്ടുമുണ്ട്. സുരക്ഷിതമായ യാത്രയാണ് ബജറ്റിലെ മുഖ്യപരിഗണനകളിലൊന്ന് എന്ന് വ്യക്തമാക്കിയ മന്ത്രി പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ 10,797 ലെവല്‍ക്രോസുകള്‍ എടുത്തുകളയാന്‍ പരിപാടിയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. 201314 വര്‍ഷത്തില്‍, പൊളിഞ്ഞുവീഴാറായ 17 പാലങ്ങള്‍ പുനര്‍നിര്‍മിക്കും. ഏറെ പ്രതിഷേധം ക്ഷണിച്ചുവരുന്ന സ്ത്രീസുരക്ഷക്കായി സ്ത്രീകളുടെ നാല് കമ്പനി റെയില്‍വേ സുരക്ഷാ സേന ഏര്‍പ്പെടുത്തും. മേലില്‍ ആര്‍.പി.എഫില്‍ 10 ശതമാനം സ്ത്രീകള്‍ക്കായി സംവരണവും ചെയ്യും. തീവണ്ടികളില്‍ ബയോടോയ്ലറ്റുകള്‍ ഏര്‍പ്പെടുത്തും. ഭക്ഷണമേന്മ പരിശോധിക്കാന്‍ ലാബുകള്‍ സ്ഥാപിക്കും. വൈഫൈ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. സ്റ്റേഷനുകളില്‍ ലിഫ്റ്റുകളും എസ്കലേറ്ററുകളും സ്ഥാപിക്കും എന്നു തുടങ്ങി കുറേയേറെ വാഗ്ദാനങ്ങളും ബജറ്റിലുണ്ട്. പക്ഷേ, മുന്‍ ബജറ്റുകളില്‍ ചെയ്ത എത്ര വാഗ്ദാനങ്ങള്‍ പാലിക്കാനായി എന്നാലോചിക്കുമ്പോഴാണ് സന്തോഷിക്കാന്‍ ഏറെ വകയില്ലാതിരിക്കുന്നത്.
വകുപ്പുമന്ത്രി ആര്യാടന്‍ മുഹമ്മദ് മുന്‍കൂര്‍ ജാമ്യമെടുത്തപോലെ, കേരളത്തിന് പതിവുനൈരാശ്യം തന്നെയാണ് ഈ ബജറ്റും സമ്മാനിക്കുന്നത്. ആഴ്ചയില്‍ ഒരു ദിവസം ഓടുന്ന രണ്ട് എക്സ്പ്രസ് വണ്ടികളും മൂന്നു പാസഞ്ചറുകളുമാണ് കേരളത്തിന്‍െറ വിഹിതം. റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചിട്ടും കാര്യമൊന്നുമില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന സര്‍വീസുകള്‍ മുഴുവന്‍ ഇതുവരെ ആരംഭിക്കാതിരിക്കാന്‍ കാരണവും അതാവാം. പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം എന്നീ അടിയന്തരാവശ്യങ്ങള്‍ക്ക് ബജറ്റില്‍ കാര്യമായൊന്നുമില്ല. വയനാട് ജില്ലയെ റെയില്‍വേ ഭൂപടത്തില്‍ ഉള്‍പ്പെടുത്താനുള്ള നിലമ്പൂര്‍നഞ്ചന്‍കോട് റെയില്‍വേ നിര്‍ദേശം ഇത്തവണയും വനരോദനമായി കലാശിച്ചു. 550 കോടി ചെലവില്‍ പാലക്കാട്ടെ കഞ്ചിക്കോട്ട് നിര്‍മിക്കുമെന്ന് ഉറപ്പുനല്‍കപ്പെട്ട കോച്ച് ഫാക്ടറിക്ക് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത് വെറും 56.64 കോടി. അതേസമയം, ഒപ്പം പ്രഖ്യാപിക്കപ്പെട്ട റായ്ബറേലിയിലെ കോച്ച് ഫാക്ടറി പണി പൂര്‍ത്തിയായി പ്രവര്‍ത്തനക്ഷമമായി. 100 ശതമാനം യു.പി.എ പക്ഷത്തുള്ളവര്‍ സംസ്ഥാനം ഭരിക്കുമ്പോഴാണ് ഈ കളിപ്പീര് എന്നോര്‍ക്കണം. കേരളത്തിലെ ജനങ്ങള്‍ ആരോടെന്ത് പറയാന്‍
റെയില്‍വേ വികസനത്തിന് ചുവപ്പുകൊടി (മാത്രുഭൂമി )
Newspaper Edition
കേരളത്തിന് എന്തുപറ്റി? പരുക്കന്‍ സാമ്പത്തിക യാഥാര്‍ഥ്യങ്ങളില്‍നിന്നുകൊണ്ട് മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റിലൂടെ കണ്ണോടിക്കുന്നവര്‍ ഈ ചോദ്യം ഉന്നയിച്ചുപോകുക സ്വാഭാവികം. അത്ഭുതങ്ങള്‍ ഒന്നുമില്ല. ലോക്‌സഭാതിരഞ്ഞെടുപ്പ് അരികിലെത്തിയിട്ടും ജനപ്രിയ പദ്ധതികള്‍ പേരിനുപോലും കാണാനില്ല. കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന സംസ്ഥാനസര്‍ക്കാരും എട്ട് കേന്ദ്രമന്ത്രിമാരും ഉണ്ടായിട്ടും കേരളം ക്രൂരമായി അവഗണിക്കപ്പെടുന്നു.


രാജ്യത്തെ ഒന്നായി കാണാനുള്ള സൗമനസ്യം റെയില്‍വേ മന്ത്രിമാര്‍ക്ക് നഷ്ടപ്പെട്ടിട്ട് വര്‍ഷങ്ങളായെന്ന വസ്തുതയോട് ജനങ്ങള്‍ പൊരുത്തപ്പെട്ടുകഴിഞ്ഞു. നിതീഷ്‌കുമാര്‍ മന്ത്രിയായപ്പോള്‍ ബിഹാറിനോടായിരുന്നു കൂറ്. ലാലുപ്രസാദ് യാദവ് വന്നപ്പോള്‍ അത് പരിധിവിട്ടു. മമതാബാനര്‍ജിയുടെ കാലത്ത് വികസനമെല്ലാം ബംഗാള്‍ കേന്ദ്രീകരിച്ചായി. ഇപ്പോള്‍ ഇതാ, 16 വര്‍ഷത്തിനുശേഷം കോണ്‍ഗ്രസ്സിന്റെ സ്വന്തംമന്ത്രി ഭരണം കൈയാളുമ്പോള്‍ കോണ്‍ഗ്രസ്സിലെ വി.ഐ.പി.മാരുടെ മണ്ഡലങ്ങള്‍ ചുറ്റിപ്പറ്റിയായി 'വികസനം'. റായ്ബറേലി, അമേഠി ബജറ്റാണിത് എന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധ മുറവിളിയെ തീരെ അര്‍ഥമില്ലെന്നുപറഞ്ഞ് തള്ളാനാവില്ല. പാളംതെറ്റി ഓടിയിരുന്ന റെയില്‍വേക്ക് ആധുനികതയുടെ ദിശാബോധം നല്‍കിയത് ഇപ്പോള്‍ ബിഹാര്‍ മുഖ്യമന്ത്രിയായ നിതീഷ്‌കുമാറായിരുന്നു. 2007ല്‍, ഡോ. രാകേഷ്‌മോഹന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി റെയില്‍വേയുടെ സാമ്പത്തികാരോഗ്യം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സ്ഥിതിഗതികള്‍ ഗുരുതരമാണെന്നായിരുന്നു റിപ്പോര്‍ട്ടിന്റെ കാതല്‍. റെയില്‍വേ കമ്പനിയാക്കുക, വാണിജ്യപരമായി നിലനിര്‍ത്താന്‍ പുതിയ മുതല്‍മുടക്കുകള്‍ കൊണ്ടുവരിക എന്നീ സുപ്രധാന നിര്‍ദേശങ്ങളും സമിതി മന്നോട്ടുവെച്ചിരുന്നു. നിതീഷും പിന്നീടുവന്ന ലാലു പ്രസാദും ഇതില്‍ കാര്യമായ ശ്രദ്ധപതിപ്പിച്ചു എന്നുവേണം കരുതാന്‍. അവരുടെ കാലത്ത് കരകയറിത്തുടങ്ങിയ റെയില്‍വേ പിന്നീട് മമത വന്നതോടെ പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നു. സാമ്പത്തിക ഭദ്രത ലക്ഷ്യംവെക്കേണ്ടിടത്ത് രാഷ്ട്രീയം കടന്നുവന്നതോടെ ശനിദശ തുടങ്ങി. അതിന്റെ അന്തിമഫലമാണിപ്പോഴത്തെ ദുരന്തക്കാഴ്ചകള്‍.

രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച മുരടിച്ചുനില്‍ക്കുമ്പോള്‍ റെയില്‍വേബജറ്റിലും പരിമിതികള്‍ ഉണ്ടാവുന്നത് മനസ്സിലാക്കാം. എന്നാല്‍, 2013ലെ നഷ്ടം 24,600 കോടി കവിയുമെന്ന് ഭയപ്പെടുന്ന മന്ത്രി, ധനസമാഹരണത്തിന് ബദല്‍മാര്‍ഗങ്ങള്‍ക്കായി മതിയായ ശ്രദ്ധ കാണിക്കാത്തതിലാണ് ദുരൂഹത. പൊതു-സ്വകാര്യ പങ്കാളിത്തംവഴി ഒരുലക്ഷം കോടി രൂപയോളം സമാഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തിന്റെ ആകെ കൈമുതല്‍. ഇനിയുള്ള എല്ലാ വികസന പദ്ധതികളും സ്വകാര്യപങ്കാളിത്തത്തോടെമാത്രം എന്ന തുറന്ന പ്രഖ്യാപനമാണിതെന്ന് വ്യക്തം. ഇന്ധനവിലയില്‍ വരുന്ന വ്യതിയാനമനുസരിച്ച് ചരക്കുകൂലിയിലും മാറ്റം ഉണ്ടായിക്കൊണ്ടിരിക്കും എന്നതാണ് മറ്റൊരു നിര്‍ദേശം. ചരക്കുകൂലി അഞ്ചുശതമാനത്തോളം വര്‍ധിക്കുമെങ്കിലും യാത്രക്കൂലി കൂട്ടിയില്ലെന്നത് മാത്രമാണ് അല്പം ആശ്വാസകരം. എന്നാല്‍, ജനവരി 22ന് പുതുക്കിയ യാത്രക്കൂലിയുമായി ബന്ധപ്പെട്ട് തത്കാല്‍, റിസര്‍വേഷന്‍ എന്നിവയില്‍ വര്‍ധനയുണ്ടാവും. യാത്രാസുരക്ഷിതത്വത്തിന് കൂടുതല്‍ ഊന്നല്‍നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ള ബജറ്റില്‍, നിലവിലുള്ള ഒന്നേകാല്‍ ലക്ഷം ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുമെന്ന അറിയിപ്പുമുണ്ട്. ഇത് റെയില്‍വേയിലെ അപകടങ്ങളുടെ നിരക്ക് താഴേക്കുകൊണ്ടുവരാന്‍ സഹായിച്ചേക്കാം.

കേരളത്തിന് ബജറ്റിനോടുള്ള പ്രതികരണം എന്താണെന്ന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വാക്കുകളില്‍ തന്നെയുണ്ട് -'നിരാശാജനകം'. പുതിയ പാതകളില്ല, പദ്ധതികളില്ല, ഉള്ള പദ്ധതികളെപ്പറ്റി പ്രതീക്ഷയ്ക്ക് വകനല്‍കുന്ന പരാമര്‍ശങ്ങളുമില്ല. ആകെ അനുവദിച്ചത് മൂന്ന് പാസഞ്ചര്‍ തീവണ്ടികള്‍. പിന്നെ, രണ്ട് പ്രതിവാരവണ്ടികള്‍ നീട്ടുന്നു എന്ന പ്രഖ്യാപനം. പാലക്കാട് കോച്ച്ഫാക്ടറിക്ക് തറക്കല്ലിട്ട് ഒരുവര്‍ഷം കഴിഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ 435 ഏക്കര്‍ ഭൂമിയും കൈമാറി. ആറുമാസത്തിനകം നിര്‍മാണപ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു റെയില്‍വേമന്ത്രിയുടെ വാഗ്ദാനം. ഒന്നും സംഭവിച്ചില്ലെന്നുമാത്രമല്ല, അതിനുള്ള പണംപോലും പിന്നീടുള്ള ബജറ്റുകളില്‍ ഉള്‍ക്കൊള്ളിച്ചില്ല. പ്രാരംഭത്തില്‍ 5,000 കോടി രൂപയുടേതായിരുന്ന പദ്ധതി 500 കോടിയുടേതാക്കി വെട്ടിച്ചുരുക്കി സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നടപ്പാക്കാനായി പിന്നീടുള്ള തീരുമാനം. വളരെ വിചിത്രമായ വാദമാണ് ഇപ്പോള്‍ റെയില്‍വേ ഉന്നയിക്കുന്നത്. ആരുടെ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന് തീരുമാനിച്ചിട്ടില്ലത്രേ! പങ്കാളിയെ തേടാന്‍ സംസ്ഥാനസര്‍ക്കാറുമായി ചര്‍ച്ചചെയ്യുമെന്നാണ് ഇത്തവണ ബജറ്റിലുള്ള ഏക പരാമര്‍ശം. ഇതേ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന റായ്ബറേലിയിലെ കോച്ച്ഫാക്ടറി സര്‍ക്കാര്‍മേഖലയില്‍ത്തന്നെ നിര്‍മാണം പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്തുകഴിഞ്ഞെന്നോര്‍ക്കണം. ഇപ്പോള്‍ റായ്ബറേലിക്ക് വീണ്ടും ഒരു വന്‍ പദ്ധതി അനുവദിക്കാനുള്ള നിര്‍ദേശം ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പാലക്കാട്ടെ കോച്ച്ഫാക്ടറിക്ക് സംഭവിച്ച അതേ ദുര്‍ഗതി തന്നെയാണ് ചേര്‍ത്തലയിലെ വാഗണ്‍ അനുബന്ധഫാക്ടറിയുടെ കാര്യത്തിലും ഉണ്ടായിട്ടുള്ളത്. പഠനറിപ്പോര്‍ട്ടില്‍ ഒതുങ്ങിനില്‍ക്കുകയാണ് ഈ പദ്ധതിയും.

സംസ്ഥാനസര്‍ക്കാറും കേന്ദ്രമന്ത്രിമാരും എം.പി.മാരും വേണ്ടത്ര ഗൃഹപാഠം ചെയ്യാത്തതാണ് കേരളത്തിന് സാമാന്യനീതിപോലും നിഷേധിക്കപ്പെടാന്‍ കാരണമെന്നതില്‍ തര്‍ക്കമില്ല. കഴിഞ്ഞ ബജറ്റുകളില്‍ കേരളത്തിന് കാര്യമായി ഒന്നും കിട്ടിയില്ല. എന്നിട്ടും പുതിയ വണ്ടികള്‍, പാതകള്‍, പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, മെമു, ശബരിപാത, പാലക്കാട് കേന്ദ്രമാക്കി റെയില്‍വേ സോണ്‍ എന്നിവയില്‍ വേണ്ടത്ര പരിഗണന ലഭിക്കാവുന്നതരത്തില്‍ സമ്മര്‍ദം ചെലുത്താന്‍ നമ്മള്‍ക്ക് കഴിഞ്ഞില്ല. 2011-'12ലെ ബജറ്റില്‍ പ്രഖ്യാപിച്ച തീവണ്ടികള്‍ പോലും ഓടിത്തുടങ്ങിയിട്ടില്ല. തിരുവനന്തപുരം റെയില്‍വേസ്റ്റേഷന് അന്താരാഷ്ട്രപദവിയും എറണാകുളം, കോഴിക്കോട്, ഷൊറണൂര്‍ സ്റ്റേഷനുകള്‍ക്ക് അന്താരാഷ്ട്ര നിലവാരവും മുന്‍ ബജറ്റുകളില്‍ വാഗ്ദാനംചെയ്തിരുന്നു. തിരുവനന്തപുരം പേട്ടയില്‍ റെയില്‍വേ മെഡിക്കല്‍ കോളേജ്, നേമത്ത് ബോട്ട്‌ലിങ്പ്ലാന്റ് എന്നിങ്ങനെ നിര്‍ദേശങ്ങളുടെ പെരുമഴയായിരുന്നു മുന്‍ ബജറ്റുകളില്‍. മലയാളികളെ പ്രഖ്യാപനങ്ങള്‍കൊണ്ട് അമ്പരപ്പിക്കുകയും മറ്റ് സംസ്ഥാനക്കാര്‍ക്ക് അനര്‍ഹമായി പോലും വാരിക്കോരി കൊടുക്കുകയും ചെയ്യുന്ന സമീപനം വര്‍ഷങ്ങളായി തുടരുകയാണ് റെയില്‍വേ. നമ്മുടെ പ്രധാനാവശ്യങ്ങള്‍ തക്കസമയത്ത് റെയില്‍വേ മന്ത്രാലയത്തെ ബോധ്യപ്പെടുത്തുന്നതില്‍വരുന്ന വീഴ്ചയ്ക്ക് മറ്റാരെയെങ്കിലും കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. മറ്റ് സംസ്ഥാനങ്ങള്‍ ചെയ്യുന്നപോലെ കക്ഷിരാഷ്ട്രീയംമറന്ന് ഒന്നിച്ച് സമ്മര്‍ദം ചെലുത്തിയാലേ അര്‍ഹതപ്പെട്ടതെങ്കിലും പിടിച്ചുവാങ്ങാനാവൂ. അല്ലെങ്കില്‍, ബജറ്റ്പ്രഖ്യാപനങ്ങളിലെ ചതിക്കുഴികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.


എല്ലാ പ്രതീക്ഷയും ട്രാക്കിലായില്ല  മനോരമ 

റയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അവതരിപ്പിച്ച കന്നി ബജറ്റ് പുതിയ ദിശാബോധം ഉള്‍ക്കൊള്ളുകയും ആധുനിക സങ്കേതിക വിദ്യയ്ക്കു പരമാവധി ഊന്നല്‍നല്‍കുകയും ചെയ്യുന്നു. യാത്രാനിരക്കു കൂട്ടിയിട്ടില്ലെങ്കിലും ചരക്കുകൂലി വര്‍ധിപ്പിച്ചിട്ടുണ്ട്. ഒപ്പം റയില്‍വേയിലെ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ സൂചനകളും ബജറ്റില്‍ അടങ്ങിയിരിക്കുന്നു. മുന്‍ റയില്‍മന്ത്രിമാരില്‍ പലരും പ്രകടിപ്പിച്ച പ്രാദേശിക സങ്കുചിതത്വം ഇത്തവണ കാണാനില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, കേരളത്തോടു കുറച്ചുകൂടി അനുഭാവപൂര്‍വമായ സമീപനം ഉണ്ടാവേണ്ടിയിരുന്നു എന്ന അഭിപ്രായവും നിലനില്‍ക്കുന്നു. 

കേരളം പ്രതീക്ഷിച്ചത്രയും ദീര്‍ഘദൂര ട്രെയിനുകളോ പദ്ധതിവിഹിതമോ ബജറ്റിലില്ല. കേരളത്തിനു പദ്ധതിവിഹിതമായി ലഭിച്ചിട്ടുള്ളത് 200  കോടിരൂപ മാത്രം. കഴിഞ്ഞ വര്‍ഷം 470 കോടി രൂപയായിരുന്നു. പാത ഇരട്ടിപ്പിക്കലിനു 68 കോടിയും വൈദ്യുതീകരണത്തിന് 18.1 കോടിയുമാണ് ഇത്തവണത്തെ വിഹിതം. ഇതിനു റയില്‍വേ വിമര്‍ശിക്കപ്പെടുന്നതിനൊപ്പം തന്നെ കൂടുതല്‍ പരിഗണന നേടിയെടുക്കാന്‍ കേരളം യഥാസമയം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തുവോ എന്ന ചോദ്യവും അവശേഷിക്കുന്നു. ഇതേസമയം, പാലക്കാട്ടെ കോച്ച് ഫാക്ടറിക്കു 56 കോടി രൂപ അനുവദിച്ചതു നിര്‍മാണം വേഗത്തിലാക്കാന്‍ സഹായമാകും. ആലപ്പുഴയിലെ റോളിങ് സ്റ്റോക്ക് ഫാക്ടിക്കു ബജറ്റ് വിഹിതം കിട്ടിയതും നേട്ടമാണ്.

മുംബൈ ലോകമാന്യ തിലകില്‍ നിന്നു കൊച്ചുവേളിnയിലേക്കും വിശാഖപട്ടണത്തു നിന്നു കൊല്ലത്തേക്കുമുള്ള പ്രതിവാര എക്സ്പ്രസ് ട്രെയിനുകള്‍ മാത്രമാണ് ഇത്തവണ കേരളത്തിനു കിട്ടിയത്. പുനലൂരില്‍ നിന്നു ഗുരുവായൂരിലേക്കും ഷൊര്‍ണൂരില്‍ നിന്നു കോഴിക്കോടിനും ഒാരോ പാസഞ്ചര്‍ അനുവദിച്ചത് ഏറെ പ്രയോജനം ചെയ്യും. കച്ചേഗുഡയില്‍ നിന്നു മംഗലാപുരത്തിന് അനുവദിച്ച ട്രെയിനും കേരളത്തിനു ഗുണം ചെയ്യും. 25ല്‍പരം ട്രെയിന്‍ ചോദിച്ച കേരളത്തിന് ഇതുമാത്രം കിട്ടിയപ്പോള്‍ നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്നാടിനു പഴയതുപോലെ ധാരാളം ട്രെയിനുകള്‍ കിട്ടിയത് മലയാളികളെ ഏറെ ചിന്തിപ്പിക്കും. ആന്ധ്രയിലെ കച്ചേഗുഡയില്‍ നിന്നു കൊല്ലത്തേക്കു കിട്ടുമായിരുന്ന വണ്ടി കര്‍ണാടക സ്വന്തമാക്കുകയും ചെയ്തു. 

എറണാകുളം - കായംകുളം ഇരട്ടപ്പാത പണിയില്‍ പിറവം റോഡ് - കുറുപ്പന്തറ ഭാഗത്തെ പണി സമയബന്ധിത പട്ടികയില്‍ ഇടംനേടിയതു കേരളത്തിനു പ്രയോജനകരമാണ്. ചെങ്ങന്നൂര്‍ - തിരുവല്ല, മുളന്തുരുത്തി - പിറവം റോഡ് സെക്ഷനുകളിലെ ഇരട്ടപ്പാത പൂര്‍ത്തീകരണം, പാലക്കാട് - പൊള്ളാച്ചി പാതയിലെ മീനാക്ഷിപുരം - പാലക്കാട് ഭാഗത്തെയും കൊല്ലം - ചെങ്കോട്ട പാതയിലെ പുനലൂര്‍ - ഇടമണ്‍ ഭാഗത്തെയും ഗേജ് മാറ്റം എന്നിവ അടുത്ത വര്‍ഷം പൂര്‍ത്തിയാകുന്ന പദ്ധതികളില്‍ ഇടംനേടിയിട്ടുണ്ട്. വിവാദത്തിലുള്ള ശബരി പാതയിലെ അങ്കമാലി - കാലടി ആറു കിലോമീറ്റര്‍ പാത ഈവര്‍ഷം പൂര്‍ത്തിയാകുമെന്നും ഷൊര്‍ണൂര്‍ - മംഗലാപുരം മൂന്നാംപാതയ്ക്കു സര്‍വേ നടത്തുമെന്നും ബജറ്റിലുണ്ട്. 

പതിനേഴു വര്‍ഷത്തിനു ശേഷം ആദ്യമായി റയില്‍വേ വകുപ്പ് ഏറ്റെടുത്ത കോണ്‍ഗ്രസ് മന്ത്രി എന്ന നിലയില്‍ ബജറ്റ് ജനകീയമാക്കാനും കാലാനുസൃതമാക്കാനും ബന്‍സല്‍ ഏറെ ശ്രമിച്ചിട്ടുണ്ട്. രണ്ടാം യുപിഎ സര്‍ക്കാര്‍ അടുത്ത പൊതുതിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു കൊണ്ടുവന്ന ബജറ്റ് എന്ന പ്രാധാന്യമാണ് ഇതിനുള്ളത്. ഒരുമാസം മുന്‍പു യാത്രാനിരക്കില്‍ നടപ്പാക്കിയ വര്‍ധന ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാന്‍ മന്ത്രി ധൈര്യപ്പെട്ടിട്ടില്ല. പക്ഷേ, യാത്രക്കാരില്‍ നിന്ന് അധിക തുക ഈടാക്കാന്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചിട്ടുണ്ട്. റിസര്‍വേഷന്‍ നിരക്കിലും തത്കാല്‍ നിരക്കിലും വരുത്തിയ വര്‍ധന ഇക്കൂട്ടത്തില്‍പ്പെടുന്നു. 

റയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു കണക്കുകള്‍ നിരത്തി മന്ത്രി വ്യക്തമാക്കിയെങ്കിലും റയില്‍സുരക്ഷ, വനിതാ യാത്രക്കാരുടെ രക്ഷ, സ്റ്റേഷനുകളുടെ നവീകരണം, ഭക്ഷണ ശുചിത്വം, ടിക്കറ്റ് ബുക്കിങ് സൌകര്യം വിപുലമാക്കല്‍, ജീവനക്കാരുടെ സൌകര്യം മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കു പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. 

സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ പന്ത്രണ്ടാം പദ്ധതിയില്‍ ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപ സമാഹരണവും ബജറ്റില്‍ വിഭാവനം ചെയ്യുന്നു. ചരക്കു ഗതാഗതത്തില്‍ പുതിയ നേട്ടം കൈവരിച്ച നമ്മുടെ നാട് ചൈന, യുഎസ്, റഷ്യ എന്നിവയ്ക്കൊപ്പം 'ബില്യന്‍ സെലക്ട് ക്ളബ്ബില്‍ എത്തിയതായും മന്ത്രി പ്രഖ്യാപിച്ചു. വിഭവ സമാഹരണത്തിനായി തുറമുഖങ്ങള്‍, വ്യവസായങ്ങള്‍, ഖനികള്‍ തുടങ്ങിയവയുമായി ചേര്‍ന്നു നടപ്പാക്കുന്ന റയില്‍ പദ്ധതികളും ബജറ്റ് വിഭാവനം ചെയ്യുന്നു. 

അടുത്ത പത്തു വര്‍ഷത്തേക്കുള്ള കോര്‍പറേറ്റ് സുരക്ഷാപദ്ധതി നടപ്പാക്കാനും ബജറ്റ് ഊന്നല്‍നല്‍കുന്നു. ട്രെയിനുകളില്‍ ഗാര്‍ഡ് റൂമിലും എസി കോച്ച്, പാന്‍ട്രി കാര്‍ എന്നിവിടങ്ങളിലും അഗ്നിശമനോപകരണം നല്‍കും. സ്ത്രീകളുടെ സുരക്ഷയ്ക്കായി കൂടുതല്‍ വനിതാ പൊലീസിനെ നിയമിക്കും. ആര്‍പിഎഫില്‍ 10% വനിതകള്‍ക്കായി സംവരണം ചെയ്യും. 

ടിക്കറ്റ് വില്‍പന ലളിതമാക്കാനും ഒട്ടേറെ പരിപാടികള്‍ ബജറ്റിലുണ്ട്. ഇന്റര്‍നെറ്റ് വഴിയുള്ള റിസര്‍വേഷന്‍ 23 മണിക്കൂറാക്കുന്നതും ഇ-ടിക്കറ്റിങ് മൊബൈല്‍ ഫോണ്‍ വഴിയാക്കുന്നതും റിസര്‍വേഷന്‍ എളുപ്പമാക്കും. മാത്രമല്ല, അഴിമതി തടയുകയും ചെയ്യും. ശതാബ്ദി, രാജധാനി ട്രെയിനുകളില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഒാരോ കോച്ച് ഏര്‍പ്പെടുത്തി ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവരെയും ട്രെയിന്‍ യാത്രയിലേക്ക് ആകര്‍ഷിക്കാന്‍ മന്ത്രി ശ്രമിക്കുന്നു. 400 സ്റ്റേഷനുകളില്‍ ലിഫ്റ്റും 179 സ്റ്റേഷനുകളില്‍ എസ്കലേറ്ററും ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.
റയില്‍വേ മന്ത്രി എന്ന നിലയില്‍ ബന്‍സല്‍ അവതരിപ്പിച്ച ആദ്യബജറ്റില്‍ അദ്ഭുതങ്ങള്‍ ഒന്നുമില്ലെങ്കിലും സാധാരണക്കാരെ അദ്ദേഹം നിരാശപ്പെടുത്തുന്നില്ല.


No comments:

Post a Comment