Sunday, February 17, 2013

മുഖപ്രസംഗം February 17 - 2013

മുഖപ്രസംഗം February 17 - 2013

1. ചലച്ചിത്ര 'ചരിത്രം' മാത്രുഭൂമി 
ഇന്ത്യന്‍ സിനിമയ്ക്ക് നൂറുവയസ്സ് തികയുന്ന വര്‍ഷമാണിത്. ദാദാ സാഹേബ് ഫാല്‍കേ 1913-ല്‍ 'രാജാ ഹരിശ്ചന്ദ്രയിലൂടെ തുടക്കമിട്ട പ്രസ്ഥാനത്തെ അധികം വൈകാതെതന്നെ 1928-ല്‍ 'വിഗതകുമാര'നിലൂടെ ജെ.സി. ഡാനിയേല്‍ മലയാളക്കരയിലുമെത്തിച്ചു. എന്നാല്‍ , മലയാള സിനിമയുടെ പിതാവിനെ ചരിത്രം തിരിച്ചറിയുന്നത് പിന്നെയും പതിറ്റാണ്ടുകള്‍ വൈകി മാത്രമാണ്. വൈകിയെത്തുന്ന ഇത്തരം നീതികള്‍ സിനിമയുടെ ചരിത്രത്തിലുടനീളം നാം കണ്ടുപോരുന്നുണ്ട്. 

ചലച്ചിത്ര 'ചരിത്രം' (മാത്രുഭൂമി )

Newspaper Editionഇന്ത്യന്‍ സിനിമയ്ക്ക് നൂറുവയസ്സ് തികയുന്ന വര്‍ഷമാണിത്. ദാദാ സാഹേബ് ഫാല്‍കേ 1913-ല്‍ 'രാജാ ഹരിശ്ചന്ദ്രയിലൂടെ തുടക്കമിട്ട പ്രസ്ഥാനത്തെ അധികം വൈകാതെതന്നെ 1928-ല്‍ 'വിഗതകുമാര'നിലൂടെ ജെ.സി. ഡാനിയേല്‍ മലയാളക്കരയിലുമെത്തിച്ചു. എന്നാല്‍ , മലയാള സിനിമയുടെ പിതാവിനെ ചരിത്രം തിരിച്ചറിയുന്നത് പിന്നെയും പതിറ്റാണ്ടുകള്‍ വൈകി മാത്രമാണ്. വൈകിയെത്തുന്ന ഇത്തരം നീതികള്‍ സിനിമയുടെ ചരിത്രത്തിലുടനീളം നാം കണ്ടുപോരുന്നുണ്ട്.

സിനിമയുടെ ചരിത്രത്തെ നിര്‍ണയിച്ച പലതരം വിധിയെഴുത്തുകളുണ്ടായിട്ടുണ്ട്. അതിലൊന്നാണ് പുരസ്‌കാരങ്ങള്‍ . അച്ചടി സാഹിത്യം ആധിപത്യം പുലര്‍ത്തിയിരുന്ന കാലത്ത് ഇല്ലാതിരുന്ന മാന്യത സിനിമയ്ക്ക് ഇന്നുണ്ട്. അത് ഒരേസമയം നമ്മുടെ കമ്പോളത്തിന്റെയും പാഠ്യപദ്ധതിയുടെയും ഭാഗമാണിന്ന്. നേരത്തെ മുഖ്യധാരാ സിനിമ പുരസ്‌കാരങ്ങള്‍ക്ക് പിറകേയായിരുന്നില്ല. അവരുടെ നോട്ടം കമ്പോളം മാത്രമായിരുന്നു. സമാന്തരധാരയാകട്ടെ തുടക്കം മുതല്‍ പുരസ്‌കാരങ്ങളുടെ പട്ടികയിലിടംപിടിച്ചാണ് ചരിത്രത്തിന്റെ ഭാഗമായത്. ജനപ്രിയ അഭിരുചികളെ അവ വെല്ലുവിളിച്ചു. എന്നാല്‍, ഈ രണ്ടു ധാരകളും തമ്മിലുള്ള അതിര്‍ത്തികള്‍ ഇല്ലാതായതോടെയാണ് പുരസ്‌കാരങ്ങള്‍ക്ക് പുതിയ അര്‍ഥം സൃഷ്ടിക്കപ്പെട്ടത്. പുരസ്‌കാരങ്ങള്‍ എന്നത് ചരിത്രത്തില്‍ ഒരിടം കവര്‍ന്നെടുക്കാനുള്ള അധികാര രൂപവും പലപ്പോഴും ഏക മാനദണ്ഡവുമായി പരിഗണിക്കപ്പെട്ടു തുടങ്ങിയതോടെയാണ് അതിനുവേണ്ടിയുള്ള കിടമത്സരവും സമൂഹത്തില്‍ മുറുകിയത്. എന്നാല്‍, ഈ കാലത്തിനിടയില്‍ അര്‍ഹമായ ബഹുമതികള്‍ ഒരിക്കലും കിട്ടാതെ മണ്‍മറഞ്ഞ ചലച്ചിത്രങ്ങളുടെയും ചലച്ചിത്ര പ്രതിഭകളുടെയും നീണ്ട നിരതന്നെ ചരിത്രത്തിലുണ്ടായി. കാരണം ഓരോരോ കാലത്തിന്റെയും വിധിയെഴുത്തുകളില്‍ അതത് കാലത്തിന്റെ ഹ്രസ്വദൃഷ്ടികള്‍കൂടി കടന്നുകൂടിയിരുന്നു. പുരസ്‌കാരങ്ങള്‍ ചരിത്രത്തെ അടയാളപ്പെടുത്തുന്ന നാഴികക്കല്ലുകളായാണ് മാറേണ്ടത്. എന്നാല്‍, അംഗീകാരങ്ങള്‍ കൈയടക്കുന്നതില്‍ ചിലര്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ തുല്യരാണ് എന്ന നിലവന്നു. വിധികര്‍ത്താക്കളുടെ നോട്ടങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്. 

1954-ലാണ് കേന്ദ്ര സര്‍ക്കാര്‍ സിനിമകള്‍ക്ക് ദേശീയ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ആ വര്‍ഷം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയത് പി. ഭാസ്‌കരനും രാമുകാര്യാട്ടും ചേര്‍ന്നു സംവിധാനംചെയ്ത 'നീലക്കുയിലി'നാണ്. ഇതിനെ തുടര്‍ന്ന് 1969-ലാണ് സംസ്ഥാന സര്‍ക്കാറും ചലച്ചിത്ര പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. ആ വര്‍ഷം പി. സുബ്രഹ്മണ്യത്തിന്റെ 'കുമാരസംഭവം' സംസ്ഥാനത്ത് മികച്ച ചിത്രമായപ്പോള്‍ കേന്ദ്രത്തില്‍ അത് കെ.എസ്. സേതുമാധവന്റെ 'അടിമകള്‍ 'ക്കായിരുന്നു. പിന്നീടുള്ള ഓരോ വര്‍ഷങ്ങളുടെയും പട്ടിക പരിശോധിച്ചാലറിയാം വിധികര്‍ത്താക്കള്‍ മാറുമ്പോള്‍ എങ്ങനെ പുരസ്‌കാരങ്ങള്‍ മാറിമറിയും എന്നതിന്റെ കഥാചരിത്രം.

സിനിമയെ വായിക്കുന്നതിലും വിലയിരുത്തുന്നതിലും വര്‍ഗ വംശ ലിംഗ പ്രത്യയശാസ്ത്ര താത്പര്യങ്ങള്‍ എത്രമാത്രം പ്രധാനമാണ് എന്നത് ഇന്ന് ചലച്ചിത്ര പഠനത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ്. സാഹിത്യ സാക്ഷരതകൊണ്ടുമാത്രം വിലയിരുത്തപ്പെട്ട ചരിത്രത്തെ ദൃശ്യസാക്ഷരതയുടെ മാറിയ കാഴ്ചപ്പാടുകള്‍കൊണ്ട് പുനര്‍വായിക്കപ്പെട്ടു തുടങ്ങിയതോടെ മാത്രമാണ് നാം എന്തൊക്കെയാണ് ഇരുളിലേക്ക് തള്ളിക്കളഞ്ഞത് എന്നത് വെളിവാക്കപ്പെട്ടുവരുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചലച്ചിത്ര പുരസ്‌കാരത്തിനായി മത്സരിക്കുന്ന വര്‍ഷമാണിത് -84 സിനിമകള്‍. മുന്‍ റെക്കോഡ് 46 മാത്രമാണ്. എണ്ണമറ്റ സ്വകാര്യ/മാധ്യമ പുരസ്‌കാരങ്ങള്‍ നിലവിലുണ്ടെങ്കിലും സര്‍ക്കാര്‍ പുരസ്‌കാര പട്ടികയില്‍ ഇടം നേടാനുള്ള ആഗ്രഹവും വ്യഗ്രതയും ഇതു വ്യക്തമാക്കുന്നുണ്ട്. 

ഇന്ന് ഏത് ചലച്ചിത്ര പഠനവും സ്വാഭാവികമായി മികച്ച ചിത്രമായി പരിഗണിക്കുന്നത് അതതുകാലത്തെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ പട്ടികയില്‍ പോയി ചികഞ്ഞാണ്. അതിനു പുറത്തേക്കുചെന്ന് ചരിത്രത്തെ കീഴ്‌മേല്‍ മറിച്ച് പരിശോധിക്കാനുള്ള ബുദ്ധിപരമായ സാഹസികതയുടെ അഭാവത്തില്‍ നേരത്തെ കല്പിക്കപ്പെട്ട വിധികള്‍ ഒരിക്കലും തിരുത്തപ്പെടാതെ പോവുകയാണ് പതിവ്. വഴികാട്ടികളാകേണ്ട നാഴികക്കല്ലുകള്‍ എന്നത് വഴിതെറ്റിക്കുന്ന കല്ലുകളുമാകാം എന്ന യാഥാര്‍ഥ്യം ഇതോടെ തിരിച്ചറിയപ്പെടാതെ പോകുന്നു. എഴുതപ്പെട്ട ചരിത്രത്തെ കര്‍ക്കശമായ അപനിര്‍മാണത്തിന് വിധേയമാക്കിയേതീരൂ. ഓരോ വിധിയെഴുത്തുകളെയും സുതാര്യമായ മാനദണ്ഡങ്ങള്‍ക്ക് സമൂഹം നിര്‍ബന്ധിതമാക്കേണ്ടതുണ്ട്. എങ്കിലേ ചലച്ചിത്ര 'ചരിത്രം' ചരിത്രമാകൂ.

No comments:

Post a Comment