Wednesday, February 13, 2013

മുഖപ്രസംഗം February 13 - 2013

മുഖപ്രസംഗം February 13 - 2013

1. മലിനമാവുന്ന സാമൂഹികാന്തരീക്ഷം  (മാധ്യമം) 
കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തിന്‍െറ സാമൂഹികാന്തരീക്ഷം സ്ത്രീ പീഡനത്തെയും ലൈംഗികാതിക്രമങ്ങളെയുംകുറിച്ച ആക്രോശങ്ങളാല്‍ മലീമസവും അസഹനീയവുമായിത്തീര്‍ന്നിട്ടുണ്ടെന്ന് തുറന്നുപറയാതെ വയ്യ. അച്ചടിദൃശ്യശ്രാവ്യ മാധ്യമങ്ങളാകെ പീഡന ചര്‍ച്ചകളാല്‍ മുഖരിതമാണ്. ജനജീവിതത്തെ തന്നെ അഗാധമായി ബാധിക്കുന്ന ജീവല്‍പ്രശ്നങ്ങളും വികസനത്തിന്‍െറ മുരടിപ്പും ക്രമസമാധാനം നേരിടുന്ന വെല്ലുവിളിയും ചര്‍ച്ചചെയ്ത് പരിഹാരം കാണേണ്ട നിയമസഭാ സമ്മേളനം നിത്യേന പീഡനക്കേസുകളിലുടക്കി സ്തംഭിക്കുകയോ അലസിപ്പിരിയുകയോ ചെയ്യുന്നു.  തരക്കേടില്ലായിരുന്നു, ഈ കോലാഹലങ്ങളുടെയെല്ലാം അന്തിമ ഫലം പെണ്‍കുട്ടികളുടെ സുരക്ഷയും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളുടെ അവസാനവും ആയിരുന്നെങ്കില്‍ . കഷ്ടാല്‍ കഷ്ടം എന്നുതന്നെ പറയണം, കുരുന്നു ബാല്യങ്ങള്‍ ഉള്‍പ്പെടെ ബലിയാടുകളാവുന്ന പൈശാചിക കൃത്യങ്ങള്‍ ദിനേന പെരുകിവരുന്നതല്ലാതെ തെല്ലും കുറയുന്നില്ല. അവിഹിത ബന്ധങ്ങള്‍ക്ക് ഇരകളാവുകയോ ആക്കപ്പെടുകയോ ചെയ്യുന്ന കുമാരികുമാരന്മാരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു. തട്ടിക്കൊണ്ടുപോവുന്നതും വഴിയിലുപേക്ഷിക്കപ്പെടുന്നതും ദുരൂഹസാഹചര്യങ്ങളില്‍ മരണമടയുന്നതും സാധാരണ സംഭവങ്ങളായി മാറിയിട്ടുണ്ട്. എന്തുകൊണ്ടിങ്ങനെ എന്ന് ചോദിച്ചാല്‍ ഇങ്ങനെയാവരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ ബഹളം വെക്കുന്നവരില്‍ എത്രപേരുണ്ട് എന്ന മറുചോദ്യത്തിന് മറുപടി കാണേണ്ടതായി വരും.


2. ഇന്ത്യന്‍ ഫുട്‌ബോളിന് എന്തു പറ്റി?  (മാത്രുഭൂമി )

അഞ്ചു ദശാബ്ദങ്ങള്‍ക്കു മുമ്പ് ലോക ഫുട്‌ബോളിലെ എണ്ണപ്പെടുന്ന ശക്തിയായിരുന്നു ഇന്ത്യ. മികച്ച കളിക്കാരും ടീമുകളും നമുക്കുണ്ടായിരുന്നു. ഏതൊരു നാടും വികാസം പ്രാപിക്കുമ്പോള്‍ അവിടുത്തെ കായിക രംഗവും അതിനനുസരിച്ച് വളരാറുണ്ട്. ഫുട്‌ബോളിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഇതു നേരേ മറിച്ചാണ്. ഏറ്റവുമൊടുവില്‍ കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ പലസ്തീനിനോട് വ്യക്തമായ മാര്‍ജിനില്‍ പരാജയം വഴങ്ങി. അധിനിവേശത്തിലും യുദ്ധക്കെടുതികളിലും ഉലയുന്ന ജനതയാണ് പലസ്തീനിലേത്. വെടിയൊച്ചകള്‍ക്കു നടുവില്‍, ജീവന്‍ പണയംവെച്ച് പരിശീലനം നടത്താന്‍ നിര്‍ബന്ധിതമായിട്ടും അവരുടെ ഫുട്‌ബോള്‍ ആവേശത്തിന് കോട്ടം തട്ടിയിട്ടില്ലെന്ന് ഇന്ത്യയ്‌ക്കെതിരായ വിജയം സാക്ഷ്യപ്പെടുത്തുന്നു. ഒളിമ്പിക്‌സിന്റെ സെമിയിലെത്തിയ ആദ്യ ഏഷ്യന്‍ ടീമായ ഇന്ത്യയ്ക്ക് എന്താണ് പറ്റിയത്? അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അമരത്തിരിക്കുന്നവരാണ് ഇതിന് ഉത്തരം നല്‌കേണ്ടത്. വികസനത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഇനിയുമില്ല എന്നതാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ശാപം. നല്ല സ്റ്റേഡിയങ്ങളോ മികച്ച പരിശീലകരോ കായിക ക്ഷമതയുയര്‍ത്താനുള്ള സൗകര്യങ്ങളോ നമുക്കില്ല. കളിക്കാര്‍ക്കാകട്ടെ മുഴുവന്‍സമയവും കളിക്കാനുള്ള ശേഷിയുമില്ല. ശാസ്ത്രീയമായി കളിക്കാരുടെ സ്റ്റാമിനയും കരുത്തും കൂട്ടുന്ന മാര്‍ഗങ്ങള്‍ മറ്റു രാജ്യങ്ങള്‍ അവലംബിക്കുന്നുണ്ട്. അത്തരം മാര്‍ഗങ്ങള്‍ നമ്മളും ഉള്‍ക്കൊള്ളണം.  

3. നീതുവിന്റെ കണ്ണുകള്‍ നമ്മോടു പറയുന്നത്  (മനോരമ)

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നീതു രാധാകൃഷ്ണന്‍ എന്ന ഇരുപത്തിനാലുകാരിയുടെ മസ്തിഷ്കമരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചപ്പോള്‍ മാതാപിതാക്കള്‍ ആദ്യംചെയ്തത് അവയവദാനത്തിനു സമ്മതമറിയിക്കുകയായിരുന്നു. ആയുസ്സും കടന്നു താന്‍ മറ്റുള്ളവരില്‍ ജീവിക്കുമെന്നറിയാതെ തിങ്കളാഴ്ച നീതു മരണത്തിനു കീഴടങ്ങിയപ്പോള്‍ നമുക്കു കൈവന്നത് അവയവദാനത്തിന് ഒരു മഹനീയ മാതൃകയാണ്. അവയവദാനം എന്ന മഹാസന്ദേശത്തിന്റെ പ്രസക്തി മുന്‍പെന്നത്തെയുംകാള്‍ വര്‍ധിച്ചുവന്നപ്പോഴും അതിന് ഒരുങ്ങുന്നവര്‍ അടുത്ത കാലംവരെ കേരളത്തില്‍ കുറവായിരുന്നു. അവബോധത്തിന്റെ കുറവും പരിഷ്കൃതസമൂഹത്തിനു ഭൂഷണമല്ലാത്ത അലംഭാവവും സാമൂഹികബോധമില്ലായ്മയുമായിരുന്നു ഇതിനു കാരണം. സാങ്കേതിക നൂലാമാലകള്‍ അവയവദാനത്തെ സങ്കീര്‍ണമാക്കുകയും ചെയ്തു. ലക്ഷ്യബോധത്തോടെയുള്ള നാടുണര്‍ത്തലിനു പക്ഷേ, പ്രതിസന്ധികളെയെല്ലാം മറികടക്കാനാവും എന്നതിനു മികച്ച ഉദാഹരണമാണു മൃതദേഹങ്ങളില്‍ നിന്നുള്ള അവയവദാനം പ്രോല്‍സാഹിപ്പിക്കാന്‍ 'മൃതസഞ്ജീവനി എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കിയ പദ്ധതി. സന്നദ്ധസംഘടനകള്‍ വഴി കേരളത്തില്‍നിന്നു ചുരുങ്ങിയ കാലംകൊണ്ടു സമാഹരിക്കപ്പെട്ടതു ലക്ഷക്കണക്കിന് അവയവദാന സമ്മതപത്രങ്ങളാണ്. 




മലിനമാവുന്ന സാമൂഹികാന്തരീക്ഷം  (മാധ്യമം)
മലിനമാവുന്ന സാമൂഹികാന്തരീക്ഷം
കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തിന്‍െറ സാമൂഹികാന്തരീക്ഷം സ്ത്രീ പീഡനത്തെയും ലൈംഗികാതിക്രമങ്ങളെയുംകുറിച്ച ആക്രോശങ്ങളാല്‍ മലീമസവും അസഹനീയവുമായിത്തീര്‍ന്നിട്ടുണ്ടെന്ന് തുറന്നുപറയാതെ വയ്യ. അച്ചടിദൃശ്യശ്രാവ്യ മാധ്യമങ്ങളാകെ പീഡന ചര്‍ച്ചകളാല്‍ മുഖരിതമാണ്. ജനജീവിതത്തെ തന്നെ അഗാധമായി ബാധിക്കുന്ന ജീവല്‍പ്രശ്നങ്ങളും വികസനത്തിന്‍െറ മുരടിപ്പും ക്രമസമാധാനം നേരിടുന്ന വെല്ലുവിളിയും ചര്‍ച്ചചെയ്ത് പരിഹാരം കാണേണ്ട നിയമസഭാ സമ്മേളനം നിത്യേന പീഡനക്കേസുകളിലുടക്കി സ്തംഭിക്കുകയോ അലസിപ്പിരിയുകയോ ചെയ്യുന്നു. സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന സെമിനാറുകള്‍ , പൊതുയോഗങ്ങള്‍ , ക്യാമ്പുകള്‍ തുടങ്ങിയ പരിപാടികളിലെല്ലാം ഏറിയോ കുറഞ്ഞോ സ്ത്രീപീഡനക്കേസുകള്‍ ചര്‍ച്ചാവിഷയമാവുന്നു. തരക്കേടില്ലായിരുന്നു, ഈ കോലാഹലങ്ങളുടെയെല്ലാം അന്തിമ ഫലം പെണ്‍കുട്ടികളുടെ സുരക്ഷയും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളുടെ അവസാനവും ആയിരുന്നെങ്കില്‍ . കഷ്ടാല്‍ കഷ്ടം എന്നുതന്നെ പറയണം, കുരുന്നു ബാല്യങ്ങള്‍ ഉള്‍പ്പെടെ ബലിയാടുകളാവുന്ന പൈശാചിക കൃത്യങ്ങള്‍ ദിനേന പെരുകിവരുന്നതല്ലാതെ തെല്ലും കുറയുന്നില്ല. അവിഹിത ബന്ധങ്ങള്‍ക്ക് ഇരകളാവുകയോ ആക്കപ്പെടുകയോ ചെയ്യുന്ന കുമാരികുമാരന്മാരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു. തട്ടിക്കൊണ്ടുപോവുന്നതും വഴിയിലുപേക്ഷിക്കപ്പെടുന്നതും ദുരൂഹസാഹചര്യങ്ങളില്‍ മരണമടയുന്നതും സാധാരണ സംഭവങ്ങളായി മാറിയിട്ടുണ്ട്. എന്തുകൊണ്ടിങ്ങനെ എന്ന് ചോദിച്ചാല്‍ ഇങ്ങനെയാവരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ ബഹളം വെക്കുന്നവരില്‍ എത്രപേരുണ്ട് എന്ന മറുചോദ്യത്തിന് മറുപടി കാണേണ്ടതായി വരും.

ഒരുപാട് സംവത്സരങ്ങള്‍ പിന്നിട്ട ഐസ്ക്രീം പാര്‍ലര്‍ , സൂര്യനെല്ലി മാനഭംഗക്കേസുകളാണ് ഏറ്റവും ഒടുവില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ട രണ്ട് പ്രമാദ സംഭവങ്ങള്‍. സംഭവങ്ങള്‍ രണ്ടും യഥാസമയം കോടതികളിലെത്തിയതും വിധി വന്നിട്ടുള്ളതുമാണ്. വിധികളില്‍ തൃപ്തരല്ലാത്തവര്‍ പുനരന്വേഷണത്തിന് നിയമത്തിന്‍െറ വഴി തേടിയത് അസ്വാഭാവികമാണെന്ന് പറഞ്ഞുകൂടാ. പുനരന്വേഷണത്തിന് ഉന്നത കോടതി പച്ചക്കൊടി നാട്ടിയാല്‍ അതനുസരിച്ച് നടപടികള്‍ നീക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥവുമാണ്. എന്നാല്‍ , രണ്ടിലും കുറ്റാരോപിതരായവരില്‍ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെട്ടിരിക്കെ വെറും ഒരു സ്ത്രീപീഡനക്കേസ് എന്നതിലുപരി രാഷ്ട്രീയ മാനം സംഭവങ്ങള്‍ക്ക് കൈവന്നു. അപ്പോള്‍പോലും സദാചാര മൂല്യങ്ങള്‍ക്ക് രാഷ്ട്രീയ, സാമൂഹിക ജീവിതത്തില്‍ തകര്‍ച്ച നേരിട്ടതല്ല ഉത്കണ്ഠക്കും ആശങ്കക്കും പ്രതിഷേധത്തിനും അടിസ്ഥാനമെന്നതാണ് പച്ചയായ വസ്തുത. രാഷ്ട്രീയ പ്രതിയോഗികളെ കിട്ടുന്ന ഏത് വടികൊണ്ടും അടിക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ ഒരുഭാഗത്ത്. സ്വന്തക്കാരെ എന്ത് വിലകൊടുത്തും രക്ഷിക്കാനൊരുമ്പെട്ടവര്‍ മറുഭാഗത്തും. മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീം പാര്‍ലര്‍ കേസിന്‍െറ അന്വേഷണ റിപ്പോര്‍ട്ട് വീണ്ടും പുറത്തുവന്നതിന്‍െറ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മറ്റെന്തിലുമേറെ വൈരനിര്യാതനവും രാഷ്ട്രീയ താല്‍പര്യങ്ങളുമാണെന്ന് ന്യായമായും വിശ്വസിക്കുന്നവരാണ് ജനങ്ങളില്‍ വലിയൊരു വിഭാഗം. അതിനാല്‍ അദ്ദേഹത്തിന്‍െറ നേരെ തുടരുന്ന ആക്രമണത്തെ പ്രതിരോധിക്കാന്‍ പാര്‍ട്ടിയും സര്‍ക്കാറും പ്രതിജ്ഞാബദ്ധമാവുന്നതും സ്വാഭാവികം. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെ സൂര്യനെല്ലി കേസില്‍ യഥാസമയം പ്രതിചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ന്യായമോ അന്യായമോ ആയ കാരണങ്ങളാല്‍ വിഫലമായി. ഇപ്പോള്‍ സൂര്യനെല്ലി കേസില്‍ 35 പ്രതികളെ വെറുതെവിട്ട ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കിയതോടെ കുര്യനെ പ്രതിചേര്‍ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്. സ്വന്തം പാര്‍ട്ടിയില്‍ തന്നെ അതിന് ചുക്കാന്‍ പിടിക്കുന്നവരുണ്ടെന്നാണ് അദ്ദേഹം നല്‍കിയ സൂചന. പക്ഷേ, പിടിച്ചുനിന്നത് നേരത്തേ അദ്ദേഹത്തിനുവേണ്ടി കേസ് വാദിച്ച ബി.ജെ.പി പ്രമുഖന്‍ അരുണ്‍ ജയ്റ്റ്ലിയുടെയും പാര്‍ട്ടിയുടെയും പിന്തുണകൊണ്ടായിരുന്നു. എന്നാല്‍ ,  സംസ്ഥാന ഘടകത്തിന്‍െറ സമ്മര്‍ദത്തിന് വഴങ്ങി ബി.ജെ.പി നേതൃത്വം ഇപ്പോള്‍ പാലം വലിച്ചിരിക്കുന്നു. കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്‍െറ അന്തിമ തീരുമാനമാണ് ഇനി നിര്‍ണായകമാവുന്നത്.

അതിനിടെയാണ് സൂര്യനെല്ലി കേസില്‍ വിധിപറഞ്ഞ കേരള ഹൈകോടതി ഡിവിഷന്‍ ബെഞ്ചിലെ ജസ്റ്റിസ് ബസന്ത് ന്യായാധിപസ്ഥാനത്തുനിന്ന് വിരമിച്ചെങ്കിലും സൂര്യനെല്ലി സംഭവത്തിലെ ഇരയെ പരാമര്‍ശിച്ച് ഒരു സ്വകാര്യ ചാനലിനോട് സ്വകാര്യമായി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നതും അദ്ദേഹത്തിന് കുരുക്കായിത്തീര്‍ന്നിരിക്കുന്നതും. കോടതി വിധിയില്‍ പറഞ്ഞ കാര്യങ്ങള്‍തന്നെ സ്വകാര്യ സംഭാഷണത്തില്‍ പരാമര്‍ശിച്ചത് നിയമ നടപടികളെ ആകര്‍ഷിക്കുന്നില്ലെന്നാണ് ജസ്റ്റിസ് ബസന്തിന്‍െറയും അനുകൂലികളുടെയും നിലപാട്. പരസ്യമാക്കപ്പെട്ട പരാമര്‍ശങ്ങള്‍ അങ്ങേയറ്റം നിന്ദ്യവും ക്രൂരവുമാണെന്നിരിക്കെ നടപടി വേണമെന്ന് സാമൂഹിക പ്രവര്‍ത്തകരും സ്ത്രീവാദികളും രാഷ്ട്രീയക്കാരും ഉള്‍പ്പെടെ ഒരു വലിയ വിഭാഗവും ശഠിക്കുന്നു. അങ്ങനെ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും കൊത്തിവലിക്കാന്‍ ഒരു വിഷയംകൂടിയായി.

ഇതില്‍നിന്നൊക്കെ തെളിയുന്ന സത്യം മനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവരുടെ ഉറക്കം കെടുത്തേണ്ടതാണ്. നേതാക്കളെന്നും ഭരണകര്‍ത്താക്കളെന്നും ജനപ്രതിനിധികളെന്നും ഘോഷിച്ച് ജനം കൊണ്ടുനടക്കുന്നവരില്‍ വളരെ പേര്‍ മൂല്യച്യുതിയുടെ കാര്യത്തില്‍ സമൂഹത്തിന്‍െറ ഏറ്റവും അടിത്തട്ടിലാണ് നില്‍ക്കുന്നത്. പ്രത്യക്ഷത്തിലെങ്കിലും മാന്യമായ ജീവിതം നയിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ടാണ് ആരോപണങ്ങള്‍ ഒരുവേള വെറും അപവാദ പ്രചാരണമായിരിക്കാമെങ്കില്‍കൂടി ജനങ്ങള്‍ സംശയിക്കാനും വിശ്വസിക്കാനും ഇടയാവുന്നത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കുമില്ല ഒരുവിധ തത്ത്വദീക്ഷയും നീതിബോധവും. തല്‍ക്കാലത്തെ നേട്ടങ്ങള്‍ക്കോ കാര്യലാഭത്തിനോ വേണ്ടി ആരുടെ മേലും ചളി തെറിപ്പിക്കുന്നത് സാമര്‍ഥ്യമായി അവര്‍ അഭിമാനിക്കുന്നു. മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഇവ്വിധം നിന്ദ്യമായ കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നത് വിലക്കുന്ന ഒരു പെരുമാറ്റച്ചട്ടം ഇല്ലതാനും. ഇത്തരമൊരു സാമൂഹികാന്തരീക്ഷത്തിന്‍െറ വിഷബാധയേറ്റു വളരുന്ന ഇളംതലമുറ ഇരകളും പീഡിതരും ഒടുവില്‍ വേട്ടക്കാരും പീഡകരും നിയമലംഘകരുമായി മാറുന്നതില്‍ അദ്ഭുതമുണ്ടോ? അവരെ തളക്കാന്‍ കൂടുതല്‍ കൂടുതല്‍ കര്‍ക്കശ നിയമങ്ങള്‍ കൊണ്ടുവരുന്നത് പാഴ്വേലയല്ലേ? ‘ജനത എന്നാല്‍ സദാചാരമാണ്. സദാചാരം തകര്‍ന്നാല്‍ ജനതയും തകര്‍ന്നു’ എന്നര്‍ഥം വരുന്ന വരികള്‍ പാടിയ കവി സമൂഹത്തിന്‍െറ യഥാര്‍ഥ ഗുണകാംക്ഷിയായിരുന്നു എന്നെങ്കിലും നാം തിരിച്ചറിയുക.
ഇന്ത്യന്‍ ഫുട്‌ബോളിന് എന്തു പറ്റി?  (മാത്രുഭൂമി )
Newspaper Edition
അഞ്ചു ദശാബ്ദങ്ങള്‍ക്കു മുമ്പ് ലോക ഫുട്‌ബോളിലെ എണ്ണപ്പെടുന്ന ശക്തിയായിരുന്നു ഇന്ത്യ. മികച്ച കളിക്കാരും ടീമുകളും നമുക്കുണ്ടായിരുന്നു. ഏതൊരു നാടും വികാസം പ്രാപിക്കുമ്പോള്‍ അവിടുത്തെ കായിക രംഗവും അതിനനുസരിച്ച് വളരാറുണ്ട്. ഫുട്‌ബോളിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഇതു നേരേ മറിച്ചാണ്. ഏറ്റവുമൊടുവില്‍ കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ പലസ്തീനിനോട് വ്യക്തമായ മാര്‍ജിനില്‍ പരാജയം വഴങ്ങി. അധിനിവേശത്തിലും യുദ്ധക്കെടുതികളിലും ഉലയുന്ന ജനതയാണ് പലസ്തീനിലേത്. വെടിയൊച്ചകള്‍ക്കു നടുവില്‍, ജീവന്‍ പണയംവെച്ച് പരിശീലനം നടത്താന്‍ നിര്‍ബന്ധിതമായിട്ടും അവരുടെ ഫുട്‌ബോള്‍ ആവേശത്തിന് കോട്ടം തട്ടിയിട്ടില്ലെന്ന് ഇന്ത്യയ്‌ക്കെതിരായ വിജയം സാക്ഷ്യപ്പെടുത്തുന്നു. ഒളിമ്പിക്‌സിന്റെ സെമിയിലെത്തിയ ആദ്യ ഏഷ്യന്‍ ടീമായ ഇന്ത്യയ്ക്ക് എന്താണ് പറ്റിയത്? ലോകകപ്പ് കളിക്കുന്ന ആദ്യ ഏഷ്യന്‍ ടീമാവാനുള്ള അവസരം അറുപത്തിമൂന്ന് വര്‍ഷം മുമ്പ് വന്നണഞ്ഞിരുന്നു. അത് തട്ടിയെറിഞ്ഞു. ഇനി എന്നെങ്കിലും അങ്ങനെയൊരു അവസരം വരുമെന്ന് പറയാന്‍പോലും കഴിയാത്ത നിലയിലേക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ താണുപോയിരിക്കുന്നു.

കഴിഞ്ഞ അരനൂറ്റാണ്ടില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഗ്രാഫ് താഴോട്ടാണ്. നന്നാക്കാനുള്ള ഓരോ ശ്രമവും തിരിച്ചടിയിലാണ് കലാശിച്ചത്. ഇന്ത്യയിലെ ഫുട്‌ബോളില്‍ ആകൃഷ്ടരായി, അതേപോലെയാവാന്‍ കഠിനപ്രയത്‌നം ചെയ്ത ജപ്പാന്‍ ഇന്ന് ലോക റാങ്കിങ്ങില്‍ 21-ാം സ്ഥാനവുമായി മുന്‍നിര ടീമുകളിലൊന്നാണ്. ഇന്ത്യയാവട്ടെ ഫുട്‌ബോള്‍ കളിയെ പുനരുജ്ജീവിപ്പിക്കാന്‍, വന്‍ ഹിറ്റായി മാറിയ ജപ്പാനിലെ ജെ-ലീഗിന്റെ പ്രവര്‍ത്തന രീതിയെപ്പറ്റി പഠനം നടത്തുന്നു! നെഹ്രു കപ്പില്‍ ഹാട്രിക് കിരീടംനേടി ചരിത്രം സൃഷ്ടിച്ചിട്ടും ലോകറാങ്കിങ്ങില്‍ നമ്മള്‍ പിന്നോട്ടു പിന്നോട്ടു പോവുകയാണ്. ഇപ്പോള്‍ 166-ാം സ്ഥാനത്ത്. അഞ്ചു ലക്ഷത്തില്‍ താഴെ ജനങ്ങളുള്ള കേപ് വെര്‍ദെയും(69) അരക്കോടിയില്‍ താഴെ ജനസംഖ്യയുള്ള പലസ്തീനും(152) നാല്പതിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള ലിക്ടന്‍സ്റ്റെയ്‌നും(154) ഇന്ത്യയേക്കാള്‍ മുന്നിലാണ്. 121 കോടിയിലേറെ ജനങ്ങളുള്ള, പ്രൗഢമായ ഭൂതകാലമുള്ള ഇന്ത്യയ്ക്കു മാത്രമെന്തേ അടിപതറുന്നു? അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അമരത്തിരിക്കുന്നവരാണ് ഇതിന് ഉത്തരം നല്‌കേണ്ടത്. വികസനത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഇനിയുമില്ല എന്നതാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ശാപം. നല്ല സ്റ്റേഡിയങ്ങളോ മികച്ച പരിശീലകരോ കായിക ക്ഷമതയുയര്‍ത്താനുള്ള സൗകര്യങ്ങളോ നമുക്കില്ല. കളിക്കാര്‍ക്കാകട്ടെ മുഴുവന്‍സമയവും കളിക്കാനുള്ള ശേഷിയുമില്ല. ശാസ്ത്രീയമായി കളിക്കാരുടെ സ്റ്റാമിനയും കരുത്തും കൂട്ടുന്ന മാര്‍ഗങ്ങള്‍ മറ്റു രാജ്യങ്ങള്‍ അവലംബിക്കുന്നുണ്ട്. അത്തരം മാര്‍ഗങ്ങള്‍ നമ്മളും ഉള്‍ക്കൊള്ളണം.

അമ്പതുകളും അറുപതുകളും ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണകാലഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. സയ്യദ് അബ്ദുള്‍ റഹിമിന്റെ ശിക്ഷണത്തില്‍ ഏഷ്യയിലെ വന്‍ശക്തികളിലൊന്നായി നമ്മള്‍ മാറി. 1950 ബ്രസീല്‍ ലോകകപ്പില്‍ കളിക്കാന്‍ ക്ഷണം കിട്ടിയത് അങ്ങനെയാണ്. ബൂട്ടിടാതെ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ലാറ്റിനമേരിക്കയിലും യൂറോപ്പിലുമുള്ളവര്‍ക്ക് കൗതുകക്കാഴ്ചയായ കാലമായിരുന്നു അത്. കോട്ടങ്ങള്‍ നികത്തി രണ്ടുവട്ടം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ നേടി. മെല്‍ബണ്‍ ഒളിമ്പിക്‌സില്‍(1956) സെമിയിലെത്താനും ഏഷ്യന്‍ കപ്പില്‍(1964) വെള്ളി മെഡല്‍ നേടാനും സാധിച്ചു. പിന്നീട് പടിപടിയായി ഇറക്കം. ഫുട്‌ബോള്‍ വളര്‍ത്തുന്നതിന് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ നടത്തിയ ശ്രമങ്ങളും ഈ കാലയളവില്‍ ഫലം കണ്ടില്ല. ഫിഫയുടെ നിര്‍ദേശപ്രകാരം 2006-ല്‍ ബോബ് ഹൂട്ടന്‍ ടീമിന്റെ പരിശീലകനായെത്തിയത് ഇന്ത്യന്‍ ഫുട്‌ബോളിന് ഉണര്‍വു പകര്‍ന്നു. നെഹ്രു കപ്പിലെ ഹാട്രിക് കിരീടനേട്ടം ഇതിന്റെ ബാക്കിപത്രമാണ്. ഇന്ത്യയില്‍ കളിയുടെ നിലവാരം ഉയര്‍ത്താന്‍ ഫിഫ പ്രത്യേക പദ്ധതികള്‍ തന്നെ ആവിഷ്‌കരിച്ചു. 2017-ലെ ജൂനിയര്‍ ലോകകപ്പ് (അണ്ടര്‍-17) ഇന്ത്യക്കനുവദിച്ചത് ഇതിന്റെ ഭാഗമാണ്. ഫുട്‌ബോള്‍ നിറഞ്ഞു നിന്ന കാലത്ത് അത്രയൊന്നും അറിയപ്പെടാതിരുന്ന ക്രിക്കറ്റ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കായിക വിനോദമാണ്. സംഘാടന മികവാണ് ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിച്ചത്. ഇന്ത്യന്‍ വിപണിയുടെ അനന്തസാധ്യതകളെക്കുറിച്ച് ഫിഫയ്ക്ക് ഇപ്പോള്‍ നല്ല ബോധ്യമുണ്ട്. അതു മുതലെടുത്ത് ഇന്ത്യയില്‍ ഫുട്‌ബോള്‍ കളി വളര്‍ത്താനുള്ള ശ്രമം ഫലം കാണുമോയെന്നാണ് അറിയേണ്ടത്.

ദേശീയ ഫുട്‌ബോള്‍ നിറംമങ്ങിക്കിടന്ന കാലത്താണ് കേരളത്തില്‍ കളി തിളക്കമാര്‍ജിച്ചത്. സന്തോഷ് ട്രോഫിയിലെയും ഫെഡറേഷന്‍ കപ്പിലെയും മികച്ച പ്രകടനങ്ങളിലൂടെ കേരളത്തില്‍ നിന്നുമുള്ള താരങ്ങള്‍ ദേശീയ ശ്രദ്ധ നേടി. എണ്‍പതുകളിലും തൊണ്ണൂറുകളിലും കേരളം ജ്വലിച്ചുനിന്നു. ദേശീയ ടീമില്‍ മലയാളികള്‍ നിറഞ്ഞ കാലം. 1988 മുതല്‍ തുടരെ ഏഴ് സന്തോഷ് ട്രോഫി ഫൈനല്‍. ഇതില്‍ രണ്ടു വട്ടം കിരീടം. ഫെഡറേഷന്‍ കപ്പില്‍ കേരള പോലീസ് ടീം രണ്ടുവട്ടം ചാമ്പ്യന്മാരായതും ഊ കാലഘട്ടത്തിലാണ്. വി.പി.സത്യന്‍, ഷറഫലി, പാപ്പച്ചന്‍, ഐ.എം.വിജയന്‍, ജോപോള്‍ അഞ്ചേരി, ജിജു ജേക്കബ്, ഫിറോസ് ഷെരീഫ് തുടങ്ങിയ പ്രതിഭാധനരുടെ നീണ്ടനിര തന്നെ കേരളത്തില്‍ നിന്നുമുണ്ടായി. സത്യന്‍ മൂന്നുവട്ടവും വിജയന്‍ രണ്ടു തവണയും അഞ്ചേരി ഒരു വട്ടവും ദേശീയ ടീമിന്റെ നായകരായി. മറ്റൊരു സന്തോഷ് ട്രോഫിയുടെ തയ്യാറെടുപ്പിലാണ് കേരളം ഇപ്പോള്‍. ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഫുട്‌ബോള്‍ ഉയരങ്ങള്‍ താണ്ടുന്നത് കാണാന്‍ കാത്തിരിക്കയാണ് കളിക്കമ്പക്കാര്‍.

നീതുവിന്റെ കണ്ണുകള്‍ നമ്മോടു പറയുന്നത്  (മനോരമ)
mmonline_logoവണ്ടിപ്പെരിയാര്‍ വാളാഡി എസ്റ്റേറ്റിലെ രാധാകൃഷ്ണനും ബീനയും ചേര്‍ന്നു കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡയറക്ടര്‍ക്ക് ഞായറാഴ്ച ഇങ്ങനെയൊരു കത്തെഴുതി: വാഹനാപകടത്തെ തുടര്‍ന്നു വെന്റിലേറ്ററില്‍ മരണത്തിനു കീഴടങ്ങിയ ഞങ്ങളുടെ മകള്‍ നീതുവില്‍ നിന്നു സ്വീകരിക്കാവുന്ന എല്ലാ അവയവങ്ങളും കൈമാറാന്‍ തയാറാണെന്ന് അറിയിക്കുന്നു. ഞങ്ങളുടെ മകളുടെ ഓര്‍മ നിലനിര്‍ത്താന്‍ മാത്രമല്ല, ജീവനുവേണ്ടി പോരാടുന്ന, കിട്ടാന്‍ അര്‍ഹതയുള്ള ഒരു രോഗിക്ക് അവളുടെ അവയവങ്ങള്‍ നല്‍കണം.  ഈ അപേക്ഷ ഉടനെ നിറവേറ്റുമല്ലോ. 

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നീതു രാധാകൃഷ്ണന്‍ എന്ന ഇരുപത്തിനാലുകാരിയുടെ മസ്തിഷ്കമരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചപ്പോള്‍ മാതാപിതാക്കള്‍ ആദ്യംചെയ്തത് അവയവദാനത്തിനു സമ്മതമറിയിക്കുകയായിരുന്നു. ആയുസ്സും കടന്നു താന്‍ മറ്റുള്ളവരില്‍ ജീവിക്കുമെന്നറിയാതെ തിങ്കളാഴ്ച നീതു മരണത്തിനു കീഴടങ്ങിയപ്പോള്‍ നമുക്കു കൈവന്നത് അവയവദാനത്തിന് ഒരു മഹനീയ മാതൃകയാണ്. നീതുവില്‍ നിന്നു സ്വീകരിക്കാവുന്ന അവയവങ്ങള്‍ മുഴുവന്‍ ദാനംചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതിച്ചെങ്കിലും ശാരീരികനില പ്രതികൂലമായതുമൂലം കണ്ണുകള്‍ മാത്രമേ എടുക്കാനായുള്ളൂ. ജീവിതം കണ്ടു കൊതിതീരാത്ത ആ കണ്ണുകള്‍ കൊണ്ട് നീതു ഇനിയും ഭൂമിയുടെ കാഴ്ചകള്‍ കണ്ടുകൊണ്ടേയിരിക്കും...

അമ്മയെപ്പോലെ നഴ്സിങ്ങില്‍ സ്വയം സമര്‍പ്പിച്ചവളായിരുന്നു, നീതുവും. വിവാഹാലോചനകള്‍ നടക്കുന്നതിനിടെയാണ് ആയുസ്സു മുറിഞ്ഞത്. വെള്ളിയാഴ്ച കോട്ടയം കാഞ്ഞിരപ്പള്ളിക്കു സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നീതുവിന്റെ തലയ്ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. മൂന്നുദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞശേഷമാണു മസ്തിഷ്കമരണം സ്ഥിരീകരിച്ചത്.
'ദയവുചെയ്തു നിങ്ങളുടെ അവയവങ്ങള്‍ സ്വര്‍ഗത്തിലേക്കു കൊണ്ടുപോകരുത്. ഭൂമിയിലാണതിന്റെ ആവശ്യമെന്നു സ്വര്‍ഗത്തിനറിയാം- വിദേശത്തു പ്രചാരത്തിലുള്ള ഈ സ്വര്‍ഗീയ ചിന്തയ്ക്കു സ്വന്തം മകളുടെ ജന്മംകൊണ്ട് അടിവരയിടുകയായിരുന്നു അവളുടെ അച്ഛനമ്മമാര്‍ . മകളുടെ ജീവന്‍ തിരിച്ചുകിട്ടിയില്ലെങ്കിലും, നീതുവിലൂടെ കാഴ്ചയുടെ ജീവനെങ്കിലും ദാനം ചെയ്യാന്‍ അവര്‍ക്കു കഴിഞ്ഞു.

അവയവദാനം എന്ന മഹാസന്ദേശത്തിന്റെ പ്രസക്തി മുന്‍പെന്നത്തെയുംകാള്‍ വര്‍ധിച്ചുവന്നപ്പോഴും അതിന് ഒരുങ്ങുന്നവര്‍ അടുത്ത കാലംവരെ കേരളത്തില്‍ കുറവായിരുന്നു. അവബോധത്തിന്റെ കുറവും പരിഷ്കൃതസമൂഹത്തിനു ഭൂഷണമല്ലാത്ത അലംഭാവവും സാമൂഹികബോധമില്ലായ്മയുമായിരുന്നു ഇതിനു കാരണം. സാങ്കേതിക നൂലാമാലകള്‍ അവയവദാനത്തെ സങ്കീര്‍ണമാക്കുകയും ചെയ്തു. ലക്ഷ്യബോധത്തോടെയുള്ള നാടുണര്‍ത്തലിനു പക്ഷേ, പ്രതിസന്ധികളെയെല്ലാം മറികടക്കാനാവും എന്നതിനു മികച്ച ഉദാഹരണമാണു മൃതദേഹങ്ങളില്‍ നിന്നുള്ള അവയവദാനം പ്രോല്‍സാഹിപ്പിക്കാന്‍ 'മൃതസഞ്ജീവനി എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കിയ പദ്ധതി. സന്നദ്ധസംഘടനകള്‍ വഴി കേരളത്തില്‍നിന്നു ചുരുങ്ങിയ കാലംകൊണ്ടു സമാഹരിക്കപ്പെട്ടതു ലക്ഷക്കണക്കിന് അവയവദാന സമ്മതപത്രങ്ങളാണ്. 

അടുത്തകാലത്തു കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ സ്വാതി കൃഷ്ണ എന്ന പെണ്‍കുട്ടിക്കു കരള്‍ പകുത്തുനല്‍കിയ ചെറിയമ്മ റെയ്നി എന്ന നാട്ടിന്‍പുറത്തുകാരി വീട്ടമ്മയെയും സ്വമേധയാ അവയവദാനത്തിനു മുതിര്‍ന്ന ഫാ. ഡേവിസ് ചിറമ്മല്‍ എന്ന വൈദികനെയും കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി എന്ന വ്യവസായിയെയും പോലെ പലരും മാതൃകകളായി നമുക്കൊപ്പമുണ്ട്. അവയവദാനത്തിന്റെ സന്ദേശം പകരാന്‍ സമര്‍പ്പിതമായ എത്രയോ കൂട്ടായ്മകളുടെ മുന്നേറ്റങ്ങളും പ്രതീക്ഷ പകരുന്നു. 

അവയവദാനം മഹാദാനമാണെന്നും അതില്‍ ദൈവം കയ്യൊപ്പിട്ടതാണെന്നും തിരിച്ചറിയുന്നവരുടെ കരുണാസമുദ്രം ഇവിടെ അലയടിക്കാന്‍ നീതു എന്ന പെണ്‍കുട്ടിയുടെ മിഴികള്‍കൂടി വഴിവിളക്കാവട്ടെ.


No comments:

Post a Comment