Tuesday, April 16, 2013

മുഖപ്രസംഗം April 14 - 2013

മുഖപ്രസംഗം April 14 - 2013

1. ആകാശസ്വപ്നങ്ങള്‍ക്ക് കാല്‍നൂറ്റാണ്ട് തികയുമ്പോള്‍ (മാതൃഭൂമി)
കോഴിക്കോട് വിമാനത്താവളം നിലവില്‍ വന്നതിനു ശേഷം സാമ്പത്തികവും സാംസ്‌കാരികവും സാമൂഹികവുമായ പല തരത്തിലുള്ള മാറ്റങ്ങള്‍ ഈ പ്രദേശത്ത് സംഭവിച്ചിട്ടുണ്ട്. മലബാര്‍ മേഖല വ്യോമ ഗതാഗതത്തിന്റെ ശൃംഖലയില്‍ കണ്ണി ചേര്‍ക്കപ്പെട്ടതുകൊണ്ടു മാത്രം സംഭവിച്ചതല്ല ഇതെങ്കിലും അതിന്റെ പങ്കും വളരെ വലുതാണ്. വിമാനത്താവളം നിര്‍മിക്കുന്നതിന് പിന്നെയും കാലതാമസം വന്നിരുന്നുവെങ്കില്‍ ഈ പ്രദേശം ഇപ്പോഴും പിന്നണിയില്‍ തന്നെ കിടക്കുമായിരുന്നു. ആ സ്ഥിതിക്ക് വലിയ വ്യത്യാസം വന്നിട്ടുണ്ട് എന്നല്ല. ഇപ്പോള്‍ എത്തിയേടത്തു പോലും എത്തുമായിരുന്നില്ല എന്നു മാത്രം.

ആകാശസ്വപ്നങ്ങള്‍ക്ക് കാല്‍നൂറ്റാണ്ട് തികയുമ്പോള്‍ 



Newspaper Editionകോഴിക്കോട് വിമാനത്താവളം നിലവില്‍ വന്നതിനു ശേഷം സാമ്പത്തികവും സാംസ്‌കാരികവും സാമൂഹികവുമായ പല തരത്തിലുള്ള മാറ്റങ്ങള്‍ ഈ പ്രദേശത്ത് സംഭവിച്ചിട്ടുണ്ട്. മലബാര്‍ മേഖല വ്യോമ ഗതാഗതത്തിന്റെ ശൃംഖലയില്‍ കണ്ണി ചേര്‍ക്കപ്പെട്ടതുകൊണ്ടു മാത്രം സംഭവിച്ചതല്ല ഇതെങ്കിലും അതിന്റെ പങ്കും വളരെ വലുതാണ്. വിമാനത്താവളം നിര്‍മിക്കുന്നതിന് പിന്നെയും കാലതാമസം വന്നിരുന്നുവെങ്കില്‍ ഈ പ്രദേശം ഇപ്പോഴും പിന്നണിയില്‍ തന്നെ കിടക്കുമായിരുന്നു. ആ സ്ഥിതിക്ക് വലിയ വ്യത്യാസം വന്നിട്ടുണ്ട് എന്നല്ല. ഇപ്പോള്‍ എത്തിയേടത്തു പോലും എത്തുമായിരുന്നില്ല എന്നു മാത്രം. മുംബൈയിലേക്കും മറ്റും വളരെ ബുദ്ധിമുട്ടി ചെന്നെത്തി ഗള്‍ഫിലേക്ക് ജോലിക്കായി പോയിക്കൊണ്ടിരുന്ന അനേകം പേരുടെ യാത്രാ ക്ലേശം ലഘുകരിക്കപ്പെട്ടതും വലിയ കാര്യമായിരുന്നു. വിമാനത്താവളം കാല്‍ നൂറ്റാണ്ടു മുമ്പ് യാഥാര്‍ഥ്യമാകാന്‍ നീണ്ട സമരങ്ങളും പരിശ്രമങ്ങളും വേണ്ടിവന്നു എന്നത് ഇന്ന് പലര്‍ക്കും അത്ഭുതമായി തോന്നിയേക്കാം. സ്ഥാപിച്ചിട്ട് ഇത്രയും വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റപ്പെട്ടുവോ എന്ന് പരിശോധിക്കേണ്ടതു തന്നെയാണ്. ഗള്‍ഫ് മേഖലയിലേക്ക് നേരിട്ടു പറക്കാനുള്ള സൗകര്യം ഇന്ന് ലഭ്യമാണെങ്കിലും ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്ക് ആവശ്യത്തിനനുസരിച്ച് സര്‍വീസുകള്‍ എന്ന പ്രതീക്ഷ ഇപ്പോഴും യാഥാര്‍ഥ്യമായിട്ടില്ല. പ്രദേശത്തിന്റെ വ്യാവസായികമായ പിന്നാക്കാവസ്ഥ കൂടി ഇതിനു കാരണമായിരിക്കാം. എന്നാല്‍, വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തന്നെ വേണ്ടത്ര മുന്നോട്ടു പോകാതെ നിന്നേടത്തുതന്നെ നില്‍ക്കുകയാണ്.

1977 ഒക്ടോബര്‍ എട്ടിന് മാതൃഭൂമി സ്ഥാപക പത്രാധിപര്‍ കെ.പി. കേശവമേനോന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭയാത്രയ്ക്ക് ഫലം കാണാന്‍ 1988 ഏപ്രില്‍ 13 വരെ കാത്തിരിക്കേണ്ടിവന്നിട്ടുണ്ട്. കാല്‍നൂറ്റാണ്ടിന്റെ വിളവെടുപ്പിന്റെ ഫലം നോക്കുകയാണെങ്കില്‍ തുടങ്ങിയിടത്ത് നിന്ന് ഏറെയൊന്നും മുന്നോട്ടു പോയിട്ടില്ല എന്നു കാണാം. 2006 ഫിബ്രവരി ഒന്നിന് അന്താരാഷ്ട്രപദവി കിട്ടിയെന്നതാണ് ഇതിനിടയിലെ വലിയ നേട്ടം. 7,000 യാത്രക്കാര്‍ വരെ പ്രതിദിനം എത്തുന്ന കോഴിക്കോട് വിമാനത്താവളത്തിന് 500 പേര്‍ക്കുള്ള സൗകര്യങ്ങളുള്ള ടെര്‍മിനല്‍ മാത്രമാണ് ഇന്നുമുള്ളത്. രണ്ട് കണ്‍വെയര്‍ സെന്ററുകള്‍ മാത്രമേ ഇവിടെ ഇപ്പോഴുമുള്ളൂ. തിരക്കുള്ള സമയത്ത് ഒരു യാത്രക്കാരന്‍ പരിശോധനകള്‍ കഴിഞ്ഞ് പുറത്തെത്തുമ്പോഴേക്കും രണ്ട് മണിക്കൂറിലേറെ കഴിയും. മഴക്കാലത്ത് സ്ഥിതിഗതികള്‍ ഒന്നുകൂടി രൂക്ഷമാകും. 12 വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സംവിധാനമേ ഇപ്പോഴുള്ളൂ. ജംബോ വിമാനമെത്തിയാല്‍ അത് ഒമ്പതായി ചുരുങ്ങും. 

ഈ പരാധീനതകള്‍ക്കൊക്കെ മൂലകാരണം സ്ഥലമില്ലായ്മതന്നെയാണ്. 370 ഏക്കറില്‍ തിക്കിത്തിരക്കി യാത്രാസംവിധാനം ഒരുക്കുന്ന ഏകവിമാനത്താവളമായിരിക്കും കോഴിക്കോട്ടേത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഒന്നാംഘട്ടത്തിനുവേണ്ടി ഏറ്റെടുത്തത് 3,000 ഏക്കര്‍ ആണെന്നറിയുമ്പോള്‍ കോഴിക്കോടിന്റെ വലിപ്പക്കുറവ് വ്യക്തമാ വും. ബാംഗ്ലൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് ഇപ്പോള്‍ ഏറ്റെടുത്തത് 5,000 ഏക്കറാണ്. ഒരാഴ്ചയില്‍ 324 വിദേശയാത്രകള്‍ ഒരുക്കുന്ന കോഴിക്കോട് വിമാനത്താവളം ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നാല് വിമാനത്താവളങ്ങളിലൊന്നാണ്. 2006 മുതല്‍ അതിന്റെ വികസനത്തിനുവേണ്ടി നടക്കുന്ന സ്ഥലമെടുപ്പ് ശ്രമങ്ങള്‍ ഇന്നും ഫലം കാണാതെ കിടക്കുന്നു. വെറും 157 ഏക്കര്‍ ഏറ്റെടുക്കാനുള്ള ശ്രമമാണ് പലകാരണങ്ങള്‍കൊണ്ടും മുടങ്ങിക്കിട ക്കുന്നത്. വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെത്തന്നെ ഇത് സ്തംഭനാവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. ഒരു കിലോമീറ്റര്‍ നീളത്തിലുള്ള പാര്‍ക്കിങ് ബേ നിര്‍മിച്ച് കൂടുതല്‍ വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള ഇടമുണ്ടാക്കണമെങ്കിലും 5,000 പേര്‍ക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന പുതിയ ടെര്‍മിനല്‍ നിര്‍മിക്കണമെങ്കിലും സ്ഥലം കൂടിയേ തീരൂ.

വിമാനത്താവളത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍. ഏപ്രില്‍ 20-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍, കഴിഞ്ഞ കാല്‍നൂറ്റാണ്ടായി വിമാനത്താവളം വഴിയുള്ള വികസനസ്വപ്നം പങ്കുവെച്ച ജനനേതാക്കള്‍ക്കൊപ്പം വ്യോമയാന മന്ത്രി കെ.സി. വേണുഗോപാലും എത്തുന്നുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷത്തോളമായി സ്ഥലമെടുപ്പ് നടക്കാതെപോയ സാഹചര്യം എന്തുകൊണ്ട് ഉണ്ടായി ന്ന് എല്ലാവര്‍ക്കും ഒത്തൊരുമിച്ച് മനസ്സിലാക്കാനുള്ള അവസരം കൂടിയാണിത്. പരിമിതികളെ മറികടക്കാനുള്ള തീരുമാനമെടുക്കലായി മാറണം ആഘോഷം. അല്ലെങ്കില്‍ 370 ഏക്കറില്‍ കോഴിക്കോട് വിമാനത്താവളത്തിന്റെ വളര്‍ച്ച നിലച്ചു പോകലായിരിക്കും ഫലം.

No comments:

Post a Comment