Thursday, April 4, 2013

മുഖപ്രസംഗം April 04 - 2013

മുഖപ്രസംഗം April 04 - 2013

1. നമുക്ക് ഈ കണ്ണട അഴിച്ചുവയ്ക്കാം (മനോരമ)
പീഡനവാര്‍ത്തകളും മറ്റും വലുപ്പത്തില്‍ കൊടുക്കുമ്പോള്‍ സമൂഹത്തില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു മുതിര്‍ന്ന പത്രാധിപന്മാരെങ്കിലും ഒാര്‍മിക്കണമെന്നു പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിക്കണ്ണു നട്ടു കാത്തിരിക്കുന്ന മലയാളിയും ഇതേ കണ്ണോടെ വാര്‍ത്തകള്‍ സമൃദ്ധമായി നല്‍കുന്ന മാധ്യമങ്ങളും ഇത്തരം വാര്‍ത്തകളുണ്ടാക്കാനും അതില്‍ കഥാപാത്രങ്ങളാകാനും നാണമില്ലാതെ ശ്രമിക്കുന്നവരുമൊക്കെച്ചേര്‍ന്നതാണ് ഇപ്പോള്‍ കേരളത്തിന്റെ സാംസ്കാരിക മുഖം.
2. മോഡി സ്വയം വെളിപ്പെടുത്തുന്നു (മാധ്യമം)
പ്രധാനമന്ത്രി സ്ഥാനത്ത് വാഴിക്കാന്‍ ലക്ഷ്യമിട്ട് സംഘ്പരിവാര്‍ ദേശീയരാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ബി.ജെ.പിക്ക് ചേര്‍ച്ചയൊക്കുമെങ്കിലും ജനാധിപത്യ ഇന്ത്യക്ക് ചേരുംപടി ചേരുന്നതെങ്ങനെ എന്ന് ജനം വിസ്മയിക്കുന്നത് അദ്ദേഹത്തിന്‍െറ ഇത$പര്യന്തമുള്ള ഭരണപരീക്ഷണം മുന്നില്‍വെച്ചുതന്നെയാണ്. അദ്ദേഹം എതിര്‍വായില്ലാതെ വാഴുന്ന ഗുജറാത്തിനെക്കുറിച്ച് സംഘ്പരിവാറിനുതന്നെയുള്ള ആത്മവിശ്വാസം മൂന്നുവര്‍ഷത്തിനകം അവിടം ഹിന്ദു സംസ്ഥാനമായി പ്രഖ്യാപിച്ചുകളയാം എന്നുമാത്രമാണ്. ഗാന്ധിയുടെ ജന്മനാടിനെ വര്‍ഗീയതയുടെ സ്വന്തം നാടാക്കി മാറ്റുന്നതില്‍ മോഡി അത്രടം വിജയിച്ചു എന്നു ചുരുക്കം.

3.. ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച ചരിത്രവിധി    (മാത്രുഭൂമി)
രക്താര്‍ബുദ ചികിത്സയ്ക്കുള്ള ഗ്ലിവക് എന്ന മരുന്നിന്റെ കുത്തകാവകാശം കൈയടക്കാനുള്ള സ്വിസ് ബഹുരാഷ്ട്ര മരുന്നുകമ്പനിയായ നൊവാര്‍ട്ടിസിന്റെ ശ്രമത്തിന് തടയിട്ടതിലൂടെ സുപ്രീംകോടതി രാജ്യത്തിന്റെ പരമാധികാരവും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിച്ച സുപ്രധാനമായ ഒരു ചരിത്രവിധിതന്നെയാണ് നടത്തിയിരിക്കുന്നത്. ഏഴുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് താങ്ങാനാവുന്ന വിലയ്ക്കുള്ള മരുന്നുലഭിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനുള്ള അംഗീകാരമായി വിലകുറഞ്ഞ ജനറിക് മരുന്നുകള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ മരുന്നുകമ്പനികളെ തടയണമെന്ന നൊവാര്‍ട്ടിസിന്റെ ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞത്.


നമുക്ക് ഈ കണ്ണട അഴിച്ചുവയ്ക്കാം 
malmanoramalogo
പീഡനവാര്‍ത്തകളും മറ്റും വലുപ്പത്തില്‍ കൊടുക്കുമ്പോള്‍ സമൂഹത്തില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു മുതിര്‍ന്ന പത്രാധിപന്മാരെങ്കിലും ഒാര്‍മിക്കണമെന്നു പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. ഇതിനായി പൊതുവേദി ഉണ്ടാക്കണമെന്നും നേരത്തേ നിലയ്ക്കല്‍ പ്രശ്നം വന്നപ്പോള്‍ ഇത്തരം വേദി ഗുണം ചെയ്തതായും ഇക്കഴിഞ്ഞ ജനുവരിയില്‍ കൊച്ചിയില്‍ നടന്ന ഒരു ചടങ്ങില്‍ അദ്ദേഹം പറയുകയുണ്ടായി. പിണറായി പറഞ്ഞതിന് ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തില്‍ പ്രസക്തി വര്‍ധിക്കുകയാണ്.


മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിക്കണ്ണു നട്ടു കാത്തിരിക്കുന്ന മലയാളിയും ഇതേ കണ്ണോടെ വാര്‍ത്തകള്‍ സമൃദ്ധമായി നല്‍കുന്ന മാധ്യമങ്ങളും ഇത്തരം വാര്‍ത്തകളുണ്ടാക്കാനും അതില്‍ കഥാപാത്രങ്ങളാകാനും നാണമില്ലാതെ ശ്രമിക്കുന്നവരുമൊക്കെച്ചേര്‍ന്നതാണ് ഇപ്പോള്‍ കേരളത്തിന്റെ സാംസ്കാരിക മുഖം. 

മുന്‍പൊക്കെ ഒരു ചെറിയ വിവാദവാര്‍ത്തയില്‍ പേരറിയിക്കാതെ മറഞ്ഞിരിക്കാന്‍ ആഗ്രഹിച്ചവര്‍ ഇപ്പോള്‍ നാണംകെട്ട കാര്യങ്ങള്‍ നാട്ടുകാരെ അറിയിക്കാന്‍ നേരിട്ടു മാധ്യമങ്ങളെ കാണുന്നതില്‍വരെ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. നിയമപരമായ അന്വേഷണത്തിലേക്കു നീങ്ങിക്കഴിഞ്ഞതും രണ്ടു വ്യക്തികള്‍ക്കു മാത്രം ബാധകമായതുമായ ഒരു കുടുംബവഴക്കില്‍ കേരളീയ സമൂഹത്തിനും രാഷ്ട്രീയത്തിനും ഉണ്ടായിവന്ന അതിരുവിട്ട താല്‍പര്യത്തിലുള്ളതു തീര്‍ച്ചയായും നിഷ്കളങ്കതയല്ല. 

കഴിഞ്ഞ രണ്ടുദിവസവും നിയമസഭ സ്തംഭിപ്പിച്ചതിനു ജനത്തിനു മുന്‍പാകെ പറയാന്‍ ജനപ്രതിനിധികള്‍ക്ക് എന്തു ന്യായമാണുള്ളത്? നാടിന്റെ നീറുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യേണ്ട നിയമസഭയെ കുടുംബവഴക്കുകള്‍ ചര്‍ച്ചചെയ്യുന്ന വേദിയാക്കിയതു ലജ്ജാകരമാണെന്നു സഭയില്‍ പറഞ്ഞത് പ്രതിപക്ഷ കക്ഷിയായ സിപിഐയുടെ നേതാവ് സി. ദിവാകരനാണ്. 

വരള്‍ച്ചയും വിലക്കയറ്റവും പ്രവാസി കാര്യങ്ങളും പോലുള്ള ജനകീയപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യേണ്ട സഭ സദാചാരപ്രശ്നങ്ങള്‍ക്കും കുടുംബവഴക്കിനുമായി സമയം പാഴാക്കുന്നതിലെ അപഹാസ്യത ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം. 'എന്തെല്ലാം നാണംകെട്ട കാര്യങ്ങളാണ് ഇന്നിവിടെ കേട്ടത്. ഇതിനാണോ നിയമസഭ? ഇതിനാണോ സര്‍ക്കാര്‍ ഖജനാവില്‍നിന്നു കോടികള്‍ ചെലവാക്കുന്നത്? എന്നൊക്കെ ദിവാകരന്‍ ചോദിച്ചതു മലയാളിയുടെ മനസ്സിലുള്ള ചോദ്യങ്ങള്‍ തന്നെയാണ്. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ പ്രതിപക്ഷത്തിനു നേരെ കൂടിയുള്ളതായി. 

ഇപ്പോഴത്തെ നിയമസഭാ സമ്മേളനം 16 ദിവസം ചേരാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഇതില്‍ മൂന്നുദിവസം വെട്ടിക്കുറച്ചു. ഇതുവരെ 11 ദിവസം സഭ സമ്മേളിച്ചതില്‍ 12 തവണ നടുത്തളത്തില്‍ ഇറക്കവും വോക്കൌട്ടും നടന്നു. കഴിഞ്ഞ ഒാരോ ദിവസവും ബഹളത്തിന് ഒാരോ കാരണം കണ്ടെത്തുകയായിരുന്നു പ്രതിപക്ഷം. മന്ത്രിയുടെ രാജിക്കും പൊലീസ് കേസിനും ശേഷവും ആ കുടുംബവിഷയത്തിന്റെ പേരില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. 

കേരളത്തിന്റെ സാംസ്കാരിക ബോധവും ജനാധിപത്യബോധവും സ്വയംമറന്ന് നീലക്കണ്ണട വച്ചുനില്‍ക്കുകയാണോ? വ്യര്‍ഥവിശേഷങ്ങളുടെ നെല്ലിപ്പലകയ്ക്കു താഴേക്കു പതിക്കാനാണോ നമ്മുടെ സാക്ഷരതയുടെയും സാമൂഹികബോധത്തിന്റെയും വിധി! കേരളം അഭിമുഖീകരിക്കുന്ന സങ്കീര്‍ണപ്രശ്നങ്ങള്‍ നാം കാണാതെപോകുന്നതെന്തുകൊണ്ടാണ്? 
തീര്‍ച്ചയായും നാം നമ്മെത്തന്നെ തിരുത്താന്‍ കാലമായി.
മനോരമ 04-04-13
മോഡി സ്വയം വെളിപ്പെടുത്തുന്നു 

മോഡി സ്വയം വെളിപ്പെടുത്തുന്നു
പ്രധാനമന്ത്രി സ്ഥാനത്ത് വാഴിക്കാന്‍ ലക്ഷ്യമിട്ട് സംഘ്പരിവാര്‍ ദേശീയരാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ബി.ജെ.പിക്ക് ചേര്‍ച്ചയൊക്കുമെങ്കിലും ജനാധിപത്യ ഇന്ത്യക്ക് ചേരുംപടി ചേരുന്നതെങ്ങനെ എന്ന് ജനം വിസ്മയിക്കുന്നത് അദ്ദേഹത്തിന്‍െറ ഇതപര്യന്തമുള്ള ഭരണപരീക്ഷണം മുന്നില്‍വെച്ചുതന്നെയാണ്. ദേശീയമാധ്യമങ്ങള്‍ കെട്ടുകാഴ്ചപോലെ എഴുന്നള്ളിക്കുമ്പോഴും മോഡിയുടെ മികവായി ഉയര്‍ത്തിക്കാട്ടുന്നതിന്‍െറയെല്ലാം വിപരീതദിശയിലാണ് അദ്ദേഹത്തിന്‍െറ സഞ്ചാരം. വംശഹത്യയുടെ ചോര കൈകളില്‍നിന്നു കഴുകിക്കളയാനാവാത്ത മോഡിക്ക് ഒരു ജനാധിപത്യക്രമത്തില്‍ എല്ലാവരുടെയും വിശ്വാസമാര്‍ജിക്കാനാവില്ല. അദ്ദേഹം എതിര്‍വായില്ലാതെ വാഴുന്ന ഗുജറാത്തിനെക്കുറിച്ച് സംഘ്പരിവാറിനുതന്നെയുള്ള ആത്മവിശ്വാസം മൂന്നുവര്‍ഷത്തിനകം അവിടം ഹിന്ദു സംസ്ഥാനമായി പ്രഖ്യാപിച്ചുകളയാം എന്നുമാത്രമാണ്. ഗാന്ധിയുടെ ജന്മനാടിനെ വര്‍ഗീയതയുടെ സ്വന്തം നാടാക്കി മാറ്റുന്നതില്‍ മോഡി അത്രടം വിജയിച്ചു എന്നു ചുരുക്കം. അഥവാ, മറ്റു ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ അമ്പേ പരാജയപ്പെട്ടു എന്നും. വികസനവിഷയത്തില്‍ സ്വന്തം മണ്ഡലമായ മണിനഗറില്‍നിന്നു തുടങ്ങുന്നു അദ്ദേഹത്തിന്‍െറ പരാജയം. തങ്ങളുടെ കാര്യലാഭത്തിന് ഉപയോഗപ്പെടുത്താന്‍ കുത്തകകള്‍ പറയുന്ന അപദാനകഥകള്‍ക്കപ്പുറം ഗുജറാത്ത് ഒരു മുഴവും മുന്നോട്ടു നീങ്ങിയില്ല എന്നതിലുമില്ല വസ്തുതാന്വേഷകര്‍ക്ക് തര്‍ക്കം. നിക്ഷിപ്തതാല്‍പര്യക്കാരായ ഈ സ്തുതിപാഠകര്‍ കെട്ടിപ്പൊക്കുന്ന പ്രതിച്ഛായക്കു പിന്നിലെ സാക്ഷാല്‍ മോഡിയെ അനാവരണം ചെയ്യുന്ന രണ്ടു വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഗുജറാത്തിനെ പുരോഗതിയിലേക്കു നയിച്ചെന്നു പറയുന്ന മോഡിയുടെ വികസനയജ്ഞങ്ങള്‍ക്കു പിറകിലെ അഴിമതിയും കെടുകാര്യസ്ഥതയും വെളിപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസം സംസ്ഥാന നിയമസഭയുടെ മുന്നില്‍ വന്ന സി.എ.ജി റിപ്പോര്‍ട്ട്. കോര്‍പറേറ്റുകളെ വാഴിച്ച് വികസനനായക പരിവേഷമുണ്ടാക്കാന്‍ മോഡി ഗവണ്‍മെന്‍റ് നടത്തിയ അഴിമതിയും അവിഹിത ഇടപാടുകളും സംസ്ഥാനത്തിന് 17,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍െറ കണ്ടെത്തല്‍. എല്‍ ആന്‍ഡ് ടി, ഫോര്‍ഡ് ഇന്ത്യ, എസ്സാര്‍ സ്റ്റീല്‍ എന്നീ കുത്തകഭീമന്മാരെ കുടിയിരുത്താന്‍ ചുളുവിലക്ക് വന്‍തോതില്‍ സര്‍ക്കാര്‍ഭൂമി പതിച്ചുകൊടുത്തെന്നും വന്‍കിട കമ്പനികളെ അവരുടെ ഹിതാനുസാരം സംസ്ഥാനത്തിന്‍െറ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കൂട്ടുനിന്നെന്നുമാണ് സി.എ.ജി കണ്ടെത്തിയിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ കുത്തകകള്‍ക്ക് വ്യക്തമായ രേഖയും പ്രമാണവുമില്ലാതെ ഭൂമി വാരിക്കോരി ദാനം ചെയ്യുകയായിരുന്നുവെന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം അവലോകനം ചെയ്ത് സി.എ.ജി ചൂണ്ടിക്കാട്ടുന്നു. ഭൂവുടമസ്ഥ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്ന ഇ-ധാര പദ്ധതി, കൃഷിക്കാര്‍ക്ക് സ്ഥലം പതിച്ചുനല്‍കുന്ന പദ്ധതി, നര്‍മദ, കല്‍പസാര്‍ പദ്ധതികള്‍ എന്നിവയെല്ലാം പ്രയോഗതലത്തില്‍ പാളിപ്പോയെന്ന് സി.എ.ജി വിലയിരുത്തുന്നു. അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനുമെതിരെ വാചാടോപത്തിലുപരി ബി.ജെ.പി പുതിയ ഉരുക്കുമനുഷ്യനും വികാസ്പുരുഷനുമായി പാര്‍ലമെന്‍ററി പാര്‍ട്ടിയിലേക്ക് ഉയര്‍ത്തിയ നരേന്ദ്ര മോഡിയുടെ കൈവശവും ഒന്നുമില്ലെന്നാണ് സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
വന്‍കിട മാധ്യമങ്ങളുടെ പ്രൊപഗണ്ടാ ഒത്താശയുടെ സഹായത്തോടെ നരേന്ദ്ര മോഡി മുന്നോട്ടുവെക്കുന്ന പുതിയ മന്ത്രം ‘ജനപക്ഷം, സദ്ഭരണം (പ്രോ പീപ്പ്ള്‍, ഗുഡ് ഗവേണന്‍സ് -പി2 ജി2) ആണ്. ആ ‘സദ്ഭരണ’ത്തിന്‍െറ ഉള്ളുകള്ളികളാണ് സി.എ.ജി റിപ്പോര്‍ട്ടിലൂടെ പുറത്തുചാടിയത്. അടുത്ത സംഭവം മോഡിയുടെ ജനപക്ഷ സ്വഭാവം എന്തെന്നു മറനീക്കി കാണിക്കുന്നു. ഗുജറാത്തില്‍ ലോകായുക്തയെ നിയമിക്കാനും അന്തിമ തീര്‍പ്പ് നല്‍കാനുമുള്ള അധികാരം മുഴുവന്‍ മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമാക്കുന്ന പുതിയ ലോകായുക്ത ആയോഗ് ബില്‍ ചൊവ്വാഴ്ച നിയമസഭ പാസാക്കി. സംസ്ഥാന സര്‍ക്കാറിന്‍െറ ഉത്തരവ് മറികടന്ന് ജസ്റ്റിസ് ആര്‍.എ. മത്തേയെ ഗവര്‍ണര്‍ കമല ബേനിവാള്‍ ലോകായുക്തയായി നിയമിച്ചതിനെതിരെ മോഡി നടത്തിയ കൊണ്ടുപിടിച്ച നീക്കമാണ് പുതിയ ബില്‍ പാസാക്കുന്നതിലെത്തിയത്. ലോകായുക്ത നിയമനത്തിനെതിരെ മോഡി കോടതി കയറിയെങ്കിലും ഹൈകോടതിയും സുപ്രീംകോടതിയും നിയമനം ശരിവെച്ചു. ഹൈകോടതി ചീഫ് ജസ്റ്റിസിന്‍െറ നടപടി അന്തിമമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍, വിധിക്കെതിരെ മോഡിസര്‍ക്കാര്‍ ക്യുറേറ്റിവ് ഹരജി നല്‍കുകയും സംസ്ഥാന നിയമസഭയില്‍ പുതിയ ബില്‍ കൊണ്ടുവരുകയുമായിരുന്നു. ലോകായുക്ത നിയമനത്തില്‍ ഗവര്‍ണര്‍ക്കും ഹൈകോടതി ചീഫ് ജസ്റ്റിസിനുമുള്ള പരമാധികാരം എടുത്തുകളയുന്ന ബില്‍ ആ അവകാശം പൂര്‍ണമായും മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമാക്കുന്നു. ലോകായുക്തയെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ സ്പീക്കര്‍, കാബിനറ്റ് മന്ത്രി, പ്രതിപക്ഷ നേതാവ്, മുതിര്‍ന്ന ഹൈകോടതി ജഡ്ജി, വിജിലന്‍സ് കമീഷണര്‍ എന്നിവര്‍ അംഗങ്ങളായിരിക്കുമെങ്കിലും സമിതി അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ മറികടന്ന് മുഖ്യമന്ത്രിക്ക് അന്തിമ തീരുമാനമെടുക്കാം. ലോകായുക്തയുടെ പരിധിയില്‍നിന്ന് ഏതെങ്കിലും ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിനായിരിക്കുമെന്നും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഭരണ, ഔദ്യാഗികതലങ്ങളിലെ അഴിമതി നിയന്ത്രിക്കുന്നതിനു കൊണ്ടുവന്ന സംവിധാനത്തെ സ്വേച്ഛാധിപത്യസ്വഭാവത്തില്‍ തന്‍െറ വരുതിയില്‍ നിര്‍ത്തുന്ന ഫാഷിസ്റ്റ് രീതിയാണ് മോഡി അഭികാമ്യമായി കരുതുന്നത്. അഴിമതിക്കെതിരായ സ്വതന്ത്രപരിശോധനയെ അദ്ദേഹം ഭയപ്പെടുന്നു. അഥവാ, അഴിമതിയുടെയും ഏകാധിപത്യത്തിന്‍െറയും തല്‍സ്വരൂപം മോഡി സ്വയം വെളിപ്പെടുത്തുകയാണ്.

മാധ്യമം 04-04-13

ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച ചരിത്രവിധി    
Newspaper Edition
രക്താര്‍ബുദ ചികിത്സയ്ക്കുള്ള ഗ്ലിവക് എന്ന മരുന്നിന്റെ കുത്തകാവകാശം കൈയടക്കാനുള്ള സ്വിസ് ബഹുരാഷ്ട്ര മരുന്നുകമ്പനിയായ നൊവാര്‍ട്ടിസിന്റെ ശ്രമത്തിന് തടയിട്ടതിലൂടെ സുപ്രീംകോടതി രാജ്യത്തിന്റെ പരമാധികാരവും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിച്ച സുപ്രധാനമായ ഒരു ചരിത്രവിധിതന്നെയാണ് നടത്തിയിരിക്കുന്നത്. ഏഴുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് താങ്ങാനാവുന്ന വിലയ്ക്കുള്ള മരുന്നുലഭിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനുള്ള അംഗീകാരമായി വിലകുറഞ്ഞ ജനറിക് മരുന്നുകള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ മരുന്നുകമ്പനികളെ തടയണമെന്ന നൊവാര്‍ട്ടിസിന്റെ ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞത്. അര്‍ബുദത്തോട് പോരാടുന്ന രാജ്യത്തെ ലക്ഷക്കണക്കിനാളുകള്‍ക്ക് ആശ്വാസംപകരുന്ന ഈ വിധിയിലൂടെ ഇന്ത്യന്‍ പേറ്റന്റ് നിയമം അട്ടിമറിക്കാനുള്ള ബഹുരാഷ്ട്ര കമ്പനികളുടെ ശ്രമവും സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ പേറ്റന്റ് നിയമത്തെ എതിര്‍ത്തതിന് പിഴചുമത്തിയാണ് നൊവാര്‍ട്ടിസിന്റെ കേസ് തള്ളിക്കളഞ്ഞത്.

ഗ്ലിവക് മരുന്നിന്റെ ഒരു മാസത്തെ ഡോസിന് 1.20 ലക്ഷം രൂപയിലേറെയാണ് വില. എന്നാല്‍, ഇതേ ഗുണങ്ങളുള്ള ഇന്ത്യന്‍ കമ്പനികളുടെ ജനറിക് മരുന്നിന് 8000 രൂപയേ വിലയുള്ളൂ. മരുന്നുകളുടെ കുത്തകാവകാശ കാലാവധി അവസാനിക്കുമ്പോള്‍ കാലാകാലങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി പുതിയപേരില്‍ വിലകൂട്ടി മരുന്നിനെ വിപണിയിലിറക്കി ലാഭംകൊയ്യുന്ന ബഹുരാഷ്ട്ര കമ്പനികളുടെ തന്ത്രങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിവിധിയിലൂടെ സംഭവിച്ചിരിക്കുന്നത്. ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ സുപ്രധാനമായ 3 (ഡി) വകുപ്പനുസരിച്ചാണ് നിലവില്‍ പേറ്റന്റ് ചെയ്യപ്പെട്ട മരുന്നുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി പുതിയ മരുന്നായി അവതരിപ്പിക്കുന്നത് തടയാനുള്ള വ്യവസ്ഥകള്‍ക്ക് എതിരെയായിരുന്നു നോവാര്‍ട്ടിസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ബഹുരാഷ്ട്ര കുത്തകകള്‍ക്ക് രാജ്യം അടിയറവുപറയുന്നതിനെച്ചൊല്ലിയുള്ള മുറവിളികള്‍ എങ്ങുമുയരുന്ന സാഹചര്യത്തില്‍ സുപ്രീംകോടതിവിധിക്ക് രാഷ്ട്രീയപ്രധാന്യവും ഏറെയാണ്.

രോഗചികിത്സ പണമുള്ളവര്‍ക്കുമാത്രം വിലയ്ക്കുവാങ്ങാവുന്ന സാഹചര്യമുണ്ടാക്കുന്നതില്‍ ബഹുരാഷ്ട്ര മരുന്നുകമ്പനികള്‍ നിയന്ത്രിക്കുന്ന മരുന്നുവിപണിക്ക് വലിയ പങ്കുണ്ട്. ആവശ്യമുള്ളതും ഇല്ലാത്തതുമായ മരുന്നുകള്‍ ജനങ്ങളെക്കൊണ്ട് തീറ്റിക്കുന്നതില്‍ വിപണിയിലെ അനാശാസ്യപ്രവണതകള്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഡോക്ടര്‍മാര്‍ മരുന്നുകളുടെ ജനറിക് നാമമാണ് എഴുതേണ്ടതെന്ന നിര്‍ദേശം മിക്കപ്പോഴും പാലിക്കപ്പെടാതെപോവുകയാണ് പതിവ്. പകരം ബ്രാന്റ് നാമങ്ങള്‍ എഴുതുന്നതിലാണ് വിപണിയുടെ താത്പര്യങ്ങള്‍ കുടികൊള്ളുന്നത്. ജനറിക് മരുന്നുകള്‍ ഉത്പാദിപ്പിക്കാനും വില്‍ക്കാനും വന്‍കിട മരുന്നുകള്‍ക്കും അതെഴുതാന്‍ ഡോക്ടര്‍മാര്‍ക്കും താത്പര്യമില്ലാതെപോകുന്ന സാഹചര്യം ഇതുവഴി നിര്‍മിക്കപ്പെടുകയാണ് ചെയ്യുന്നത്. സുപ്രീംകോടതിവിധി ജനറിക് മരുന്നുകളുടെ പ്രസക്തിയും ആവശ്യകതയും പൊതുസമൂഹത്തെ മാത്രമല്ല ഇന്ത്യന്‍ മരുന്നുകമ്പനികളെയും ബോധ്യപ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ മരുന്നുകമ്പനികളും സന്നദ്ധസംഘടനകളുമെല്ലാം സുപ്രീംകോടതിയെ സ്വാഗതം ചെയ്തത് ഇതിന്റെ വ്യക്തമായ തെളിവാണ്. നോവാര്‍ട്ടിസിനെതിരെ സുപ്രീംകോടതിയില്‍ കക്ഷിചേര്‍ന്ന കാന്‍സര്‍ പേഷ്യന്റ്‌സ് എയ്ഡ് അസോസിയേഷന്‍ പ്രതിനിധി വൈ.കെ. സാപ്രു കോടതിവിധിയെ മനുഷ്യാവകാശത്തിന്റെ വിജയമായാണ് കാണുന്നത്. അര്‍ബുദചികിത്സയ്ക്കുവേണ്ടി പത്തിരട്ടിയിലേറെ വിലനല്‍കി മരുന്നുവാങ്ങി ജീവിതംതന്നെ കടക്കെണിയിലായ ലക്ഷങ്ങള്‍ക്ക് പ്രത്യാശയുടെ പ്രകാശംനല്‍കുന്നതാണ് ഈ വിധി.

മരുന്നുകളുടെ വിലനിര്‍ണയിക്കുന്നത് ഇന്നും മരുന്നുകമ്പനികളാണ്. ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്പിക്കുന്ന മഹാഭൂരിപക്ഷം മരുന്നുകളും ഒരാവശ്യവുമില്ലാത്തവയാണെന്ന് ബോധ്യപ്പെട്ടിട്ടും അതെല്ലാം കമ്പോളത്തില്‍ തുടരുന്നതിന് ഒരൊറ്റ കാരണമേയുള്ളൂ - നമ്മുടെ ആരോഗ്യരംഗം ഇന്ന് പൂര്‍ണമായും കമ്പോളത്തിലെ അനാരോഗ്യകരമായ മത്സരത്തിന്റെ പിടിയിലാണെന്നതാണ് ആ കാരണം. ഇങ്ങനെ വിറ്റഴിക്കപ്പെടുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനാകട്ടെ, യാതൊരു സംവിധാനവുമില്ല. ഉള്ള സംവിധാനമാകട്ടെ, തീര്‍ത്തും അപര്യാപ്തവും. വിലകൂടിയ മരുന്നുകളെ അത് പരിശോധനയ്ക്ക് വിധേയമാക്കുന്നുപോലുമില്ല. വിലകുറഞ്ഞ മരുന്നുകളാകട്ടെ, മരുന്നുപരിശോധനയെത്തുടര്‍ന്ന് ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തപ്പെടുമ്പോഴേക്കും മിക്കവാറും വിറ്റഴിക്കപ്പെട്ടുകഴിഞ്ഞിട്ടുമുണ്ടാകും.

മനുഷ്യജീവന് വിലകല്പിക്കുന്ന ഒരു സമൂഹത്തിന് പൊതുജനാരോഗ്യസുരക്ഷയെ ബാധിക്കുന്ന മരുന്നുത്പാദനരംഗത്തെ പൂര്‍ണമായി കമ്പോളത്തിന്റെ നിയന്ത്രണത്തിന് വിട്ടുകൊടുക്കാനാവില്ല. ഇക്കാര്യത്തില്‍ സമഗ്രമായ ഒരു നിയമനിര്‍മാണം ആവശ്യമാണ്. ഗുണ പരിശോധന പൂര്‍ത്തിയാകാത്ത ഒരു മരുന്നും വിപണിയിലെത്താന്‍ നിയമപരമായിത്തന്നെ പാടില്ല. മരുന്നിന്റെ വിലനിര്‍ണയിക്കാനുള്ള അധികാരം സര്‍ക്കാറിന്റേതായിരിക്കണം. അത് കൊള്ളലാഭമെടുക്കുന്ന മരുന്നുകമ്പനികളുടേതാകരുത്. ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ അനിവാര്യമായ മുന്‍ ഉപാധിയാണത്
.
  മാത്രുഭൂമി 04-04-13

No comments:

Post a Comment