Tuesday, April 2, 2013

മുഖപ്രസംഗം April 02 - 2013

മുഖപ്രസംഗം April 02 - 2013

1. അമേരിക്ക ഉത്തര കൊറിയക്കെതിരെ (മാധ്യമം) 
കൊറിയന്‍ മേഖലയില്‍ യുദ്ധമേഘങ്ങള്‍ ഉരുണ്ടുകൂടുകയാണ്. ആണവയുദ്ധ ഭീഷണി സൃഷ്ടിച്ചുകൊണ്ട് അമേരിക്ക ബി-2 ഒളിവിമാനങ്ങള്‍ ഉത്തര കൊറിയയിലേക്ക് അയച്ചത് പിരിമുറുക്കം വര്‍ധിപ്പിച്ചിരിക്കുന്നു. ഉത്തരകൊറിയ ദക്ഷിണ കൊറിയയെയും അമേരിക്കയെയും ഭീഷണിപ്പെടുത്തിയതാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് അമേരിക്ക പറയുന്നു. എന്നാല്‍, പത്തു ദിവസം മുമ്പ് അമേരിക്ക ആണവായുധശേഷിയുള്ള ബി-52 ബോംബര്‍ വിമാനങ്ങള്‍ അയച്ച് ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് സൈനികാഭ്യാസങ്ങള്‍ നടത്തിയതോടെയാണ് ഉത്തരകൊറിയ വിവേകരഹിതമായ പ്രസ്താവനകളുമായി എടുത്തുചാടിയത്.
2. കൊച്ചി മെഡി. കോളജ് സര്‍ക്കാരിന്റേതാവട്ടെ  (മനോരമ)

കൊച്ചി കളമശേരിയില്‍ സഹകരണ വകുപ്പിനു കീഴിലുള്ള കൊച്ചിന്‍ മെഡിക്കല്‍ കോളജ് അനാസ്ഥയുടെ രോഗശയ്യയിലായിട്ടു കാലമേറെയായി. പൊതുജനാരോഗ്യ രംഗത്ത് വലിയ സാധ്യതകളുള്ള ഈ സ്ഥാപനത്തെ നാശത്തില്‍ നിന്നു രക്ഷിക്കാന്‍ ഇനി ഒറ്റ മാര്‍ഗമേയുള്ളൂ എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്: മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ എറ്റെടുക്കുക.
അമേരിക്ക ഉത്തര കൊറിയക്കെതിരെ 
അമേരിക്ക ഉത്തര കൊറിയക്കെതിരെ
കൊറിയന്‍ മേഖലയില്‍ യുദ്ധമേഘങ്ങള്‍ ഉരുണ്ടുകൂടുകയാണ്. ആണവയുദ്ധ ഭീഷണി സൃഷ്ടിച്ചുകൊണ്ട് അമേരിക്ക ബി-2 ഒളിവിമാനങ്ങള്‍ ഉത്തര കൊറിയയിലേക്ക് അയച്ചത് പിരിമുറുക്കം വര്‍ധിപ്പിച്ചിരിക്കുന്നു. ഉത്തരകൊറിയ ദക്ഷിണ കൊറിയയെയും അമേരിക്കയെയും ഭീഷണിപ്പെടുത്തിയതാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് അമേരിക്ക പറയുന്നു. എന്നാല്‍, പത്തു ദിവസം മുമ്പ് അമേരിക്ക ആണവായുധശേഷിയുള്ള ബി-52 ബോംബര്‍ വിമാനങ്ങള്‍ അയച്ച് ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് സൈനികാഭ്യാസങ്ങള്‍ നടത്തിയതോടെയാണ് ഉത്തരകൊറിയ വിവേകരഹിതമായ പ്രസ്താവനകളുമായി എടുത്തുചാടിയത്. ദക്ഷിണകൊറിയയുമായി യുദ്ധാവസ്ഥയുണ്ടെന്ന് പ്രഖ്യാപിച്ച പ്യോങ്യാങ് ഭരണകൂടം, അമേരിക്കയെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിക്കുമെന്നുവരെ വീമ്പിളക്കി. ഈ തുറന്ന ഭീഷണി മറയാക്കിക്കൊണ്ട് അമേരിക്ക ബി-2 വിമാനങ്ങള്‍ അയച്ചതോടെ കാര്യങ്ങള്‍ വെറും വാചകമടിയില്‍നിന്ന് വിടുന്ന മട്ടായിരിക്കുന്നു. ഏറ്റവും ശക്തമായ അണുബോംബുകള്‍ ഉത്തരകൊറിയയിലിടാന്‍ ശേഷിയുള്ളതത്രെ ഈ വിമാനങ്ങള്‍. അവ ഉത്തരകൊറിയക്ക് തൊട്ടടുത്ത ദ്വീപില്‍ ഏതാനും നിഷ്ക്രിയ ബോംബുകള്‍ വര്‍ഷിച്ച് ‘പരിശീലിക്കുക’യും ചെയ്തു.

പ്രചാരണങ്ങള്‍ക്കപ്പുറം വസ്തുതകള്‍ പരിശോധിച്ചാല്‍ ആരാണ് യഥാര്‍ഥത്തില്‍ സമാധാനത്തിന് ഭീഷണിയെന്ന് കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ല. ഏതാനും ആണവപരീക്ഷണങ്ങള്‍ നടത്തി, ആണവായുധശേഷി കൈവരിച്ചു എന്നവകാശപ്പെടുന്ന ഉത്തര കൊറിയ സ്വതവേ ദുര്‍ബലമായ ഒരു രാജ്യമാണ്. അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനുമെല്ലാം ചൈനയെ ആശ്രയിക്കുന്ന ഈ ചെറുരാജ്യം സൈനികമായി അമേരിക്കക്കോ അതിന്‍െറ കൂട്ടാളികളായ ദക്ഷിണ കൊറിയക്കോ ജപ്പാനോ ഒരു എതിരാളിയേ അല്ല എന്നാണ് സൈനിക വിദഗ്ധരുടെ വിലയിരുത്തല്‍. മുമ്പ് ഇറാഖിലെ സദ്ദാമിനെയും ലിബിയയിലെ ഖദ്ദാഫിയെയും പോലെ ഇപ്പോള്‍ ഉത്തര കൊറിയയിലെ കിം ജോങ് ഉനും വാചാടോപത്തില്‍ മോശമല്ലെന്നു മാത്രം. യു.എസിലോ ഹവായിയിലോ ബോംബിടുമെന്ന് ഉത്തര കൊറിയ പറഞ്ഞുനോക്കുന്നുണ്ടെങ്കിലും ആ രാജ്യത്തിന് അത് കഴിയില്ലെന്ന് ‘ജെയ്ന്‍സ് ഡിഫന്‍സ് വീക്ലി’ ചൂണ്ടിക്കാട്ടുന്നു. അതിനുവേണ്ട ദീര്‍ഘദൂര മിസൈല്‍ അവരുടെ പക്കലില്ല എന്നാണ് വിദഗ്ധമതം. ചുരുക്കത്തില്‍, ഉത്തര കൊറിയ തങ്ങള്‍ക്ക് ഭീഷണിയല്ല എന്ന് ഉറപ്പുണ്ടായിട്ടും അമേരിക്ക യുദ്ധസാഹചര്യം മുതലെടുക്കുകയാണ് എന്നുവേണം കരുതാന്‍. അവരുടെ യഥാര്‍ഥ ഉന്നം ചൈനയാകാം. ചൈനക്കെതിരായി ദക്ഷിണ കൊറിയയും ജപ്പാനുമായി ചേര്‍ന്ന് സൈനികനിര സൃഷ്ടിക്കുന്നതില്‍ അമേരിക്കക്ക് താല്‍പര്യമുണ്ട്. കൊറിയകള്‍ തമ്മില്‍ പുനരേകീകരണം വേണമെന്ന ചിന്ത വേരുപിടിച്ചുകൊണ്ടിരിക്കെ, അത് തകര്‍ക്കാനും അമേരിക്ക ഉദ്ദേശിക്കുന്നുണ്ടാകാം. അമേരിക്കന്‍ സാമ്രാജ്യത്വ മോഹങ്ങള്‍ക്കുമേല്‍ ഇപ്പോള്‍ നിഴല്‍പടര്‍ത്തുന്നത് ചൈനയാണ്. സിറിയയെ ലക്ഷ്യമിട്ടുള്ള യു.എന്‍ പ്രമേയങ്ങള്‍ വീറ്റോ ചെയ്ത ചൈന, ഇറാനുമായുള്ള വ്യാപാരബന്ധം തുടരുന്നതും റഷ്യയുമായി അടുക്കാന്‍ നോക്കുന്നതുമെല്ലാം അമേരിക്കയെ ചൊടിപ്പിക്കുന്നുണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രം.
ഉത്തര കൊറിയ അമേരിക്കക്കല്ല, അമേരിക്ക ഉത്തര കൊറിയക്കാണ് ഭീഷണിയായിരിക്കുന്നത്. ശേഷികുറഞ്ഞ രാജ്യങ്ങളെ ആപല്‍ക്കാരികളായി ചിത്രീകരിച്ച് കടന്നാക്രമിക്കുന്ന യു.എസ് രീതി ലോകം കണ്ടുപരിചയിച്ചതാണ്. ഗ്രനേഡ, സോമാലിയ, ഇറാഖ്, ലിബിയ എന്നിവിടങ്ങളില്‍ അത് കണ്ടു. കൊറിയന്‍ മേഖലയിലും ഒരു യുദ്ധം വന്നാല്‍ അത് അമേരിക്കക്കാണ് ഗുണം ചെയ്യുക. അതേസമയം, ചൈന അതിലിടപെടാന്‍ തീരുമാനിക്കുകയും ഉത്തര കൊറിയ ആണവായുധം പ്രയോഗിക്കാന്‍ നിശ്ചയിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ പിടിവിടുകയും ചെയ്യും. ഉത്തര കൊറിയ എന്തൊക്കെ വീരസ്യം പറഞ്ഞാലും യുദ്ധം വേണോ വേണ്ടേ എന്ന തീരുമാനം അമേരിക്കയുടേതായിരിക്കും. അതുകൊണ്ടുതന്നെ അമേരിക്കയാണ് സംയമനം പാലിക്കേണ്ടത്. ഉത്തര കൊറിയ ആണവായുധം കൈവശം വെക്കുന്നുവെന്നു പറഞ്ഞ് ആക്ഷേപിക്കുന്ന അമേരിക്കയാണ് വാസ്തവത്തില്‍ ആ ആയുധം കണ്ടുപിടിച്ചതും കുന്നുകൂട്ടി വെച്ചിട്ടുള്ളതും പ്രയോഗിച്ചിട്ടുള്ളതും. കൊറിയയില്‍ 1950-53 കാലത്ത് അമേരിക്ക നിരത്തി ബോംബിട്ടപ്പോള്‍ അരക്കോടി മനുഷ്യരാണ് മരിച്ചൊടുങ്ങിയത്. ഇന്നും മറ്റു രാജ്യങ്ങളുടെ ആണവശേഷിയെച്ചൊല്ലി രോഷം നടിക്കുന്ന അമേരിക്കയും ഉറ്റചങ്ങാതിയായ ഇസ്രായേലും അനേകം അണുബോംബുകള്‍ കൈവശം വെച്ചുകൊണ്ടിരിക്കുന്നു. ആണവനിര്‍വ്യാപന കരാറിന്‍െറ (എന്‍.പി.ടി) ഉപാധികള്‍ പ്രകാരം ആണവായുധങ്ങള്‍ കുറക്കാന്‍ അമേരിക്ക തയാറായിട്ടില്ല. ഈ ഇരട്ടത്താപ്പാണ് അമേരിക്കയുടെ വിശ്വാസ്യത ചോര്‍ത്തിയിട്ടുള്ളത്.
കൊറിയന്‍ പ്രശ്നം ഒരിക്കല്‍കൂടി ലോകത്തെ ബോധ്യപ്പെടുത്തുന്നത്, ആണവായുധമാകട്ടെ, യുദ്ധഭീഷണിയാവട്ടെ, സാമ്രാജ്യത്വ നെറികേടുകളാകട്ടെ എന്തു കാര്യത്തിലും ലോകത്തിനും ലോകസമാധാനത്തിനും ഭീഷണിയായി നിലകൊള്ളുന്നത് അമേരിക്ക എന്ന രാജ്യമാണ് എന്നാണ്. കൊറിയയില്‍ യുദ്ധമുഖം തുറക്കുക എളുപ്പമൊന്നുമല്ല. ഇറാഖിലെയും അഫ്ഗാനിസ്താനിലെയും സൈന്യങ്ങളും യുദ്ധക്കോപ്പുകളും കൊറിയയിലേക്ക് മാറ്റാനുള്ള പ്രയാസവും അധിനിവേശം സൃഷ്ടിച്ച വമ്പിച്ച കടബാധ്യതയുമെല്ലാം അമേരിക്കയെ പലവട്ടം ചിന്തിപ്പിക്കേണ്ടതുണ്ട്. അവരില്‍ യാഥാര്‍ഥ്യബോധം സൃഷ്ടിക്കാന്‍ യു.എന്നിനും മറ്റും കഴിയേണ്ടതുമുണ്ട്.
മാധ്യമം 02-04-13

കൊച്ചി മെഡി. കോളജ് സര്‍ക്കാരിന്റേതാവട്ടെ   

mmonline_logoകൊച്ചി കളമശേരിയില്‍ സഹകരണ വകുപ്പിനു കീഴിലുള്ള കൊച്ചിന്‍ മെഡിക്കല്‍ കോളജ് അനാസ്ഥയുടെ രോഗശയ്യയിലായിട്ടു കാലമേറെയായി. പൊതുജനാരോഗ്യ രംഗത്ത് വലിയ സാധ്യതകളുള്ള ഈ സ്ഥാപനത്തെ നാശത്തില്‍ നിന്നു രക്ഷിക്കാന്‍ ഇനി ഒറ്റ മാര്‍ഗമേയുള്ളൂ എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്: മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ എറ്റെടുക്കുക. തത്വത്തില്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചിട്ടുണ്ടെങ്കിലും ചുവപ്പുനാടയില്‍ കുരുങ്ങി നടപടിക്രമങ്ങള്‍ അനിശ്ചിതമായി വൈകുന്നു.

രോഗം കണ്ടെത്തി ചികില്‍സ നിശ്ചയിച്ചിട്ടും അതു നല്‍കാതെ രോഗിയെ മരണത്തിലേക്കു തള്ളിവിടുന്നതിനു സമാനമായ സ്ഥിതി.
എറണാകുളം ജില്ലയില്‍ സ്വകാര്യ മേഖലയ്ക്കു പുറത്ത് പ്രവര്‍ത്തിക്കുന്ന ഏക മെഡിക്കല്‍ കോളജാണിത്. ദിനംപ്രതി ആയിരത്തോളം രോഗികള്‍ ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ചികില്‍സ തേടിയെത്തുന്ന, അഞ്ഞൂറോളം കിടക്കകളുള്ള ഈ ആശുപത്രിയില്‍ പക്ഷേ അതിനു തക്ക ചികില്‍സാ സൌകര്യങ്ങളോ വികസനമോ വന്നിട്ടില്ല. ഉള്ള സൌകര്യങ്ങള്‍ പോലും ഉപയോഗിക്കാതെ നശിക്കുകയും ചെയ്യുന്നു. കോ-ഓപ്പറേറ്റീവ് അക്കാദമി ഫോര്‍ പ്രഫഷനല്‍ എജ്യൂക്കേഷനു(കേപ്) കീഴിലാണ് ഈ സ്ഥാപനം.

സ്ഥലവും കെട്ടിടങ്ങളും കോടിക്കണക്കിനു രൂപയുടെ ചികില്‍സാ ഉപകരണങ്ങളും അടക്കം 500 കോടി രൂപയിലേറെ ആസ്തി കണക്കാക്കുന്ന സ്ഥാപനം നിരുപാധികം സര്‍ക്കാരിനു വിട്ടുകൊടുക്കാന്‍ തയാറാണെന്ന് കേപ് ഭരണസമിതി തന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ബാങ്ക് ഓവര്‍ഡ്രാഫ്ട് വകയില്‍ 37 കോടിയോളം രൂപയാണ് ഇപ്പോള്‍ കൊച്ചിന്‍ മെഡിക്കല്‍ കോളജിന്റെ ബാധ്യത. സ്ഥാപനം ഏറ്റെടുക്കുമ്പോള്‍ ഈ ബാധ്യത മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരിക. ഇതും വേണമെങ്കില്‍ ഒഴിവാക്കാവുന്നതാണെന്ന് സഹകരണ വകുപ്പ് അധികൃതര്‍ പറയുന്നു. നൂറ്റന്‍പതോളം കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ തൊഴില്‍ സംബന്ധിച്ച പ്രശ്നങ്ങളും പരിഹരിക്കേണ്ടി വരും.

കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായി മാറിയ കൊച്ചിയില്‍ സ്ഥലം കണ്ടെത്തി പുതുതായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുക എന്നതു വലിയ സാമ്പത്തിക ബാധ്യത തന്നെയാവും. ഈ സാഹചര്യത്തിലാണു സഹകരണ രംഗത്തെ കൊച്ചിന്‍ മെഡിക്കല്‍ കോളജ് ഏറ്റെടുത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആക്കി മാറ്റുന്നതിന്റെ വലിയ സാധ്യത നിലനില്‍ക്കുന്നത്. പുതിയൊരു മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ 300-400 കോടി രൂപയോളം വേണ്ട സ്ഥാനത്ത് താരതമ്യേന ചെറിയ തുകയുടെ ബാധ്യത ഏറ്റെടുത്തുകൊണ്ടു തന്നെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന എറണാകുളം ജില്ലയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാനാവും.

നിലവില്‍ സ്ഥാപനത്തിന്റെ സൌകര്യങ്ങളോ ഗുണനിലവാരമോ മെച്ചപ്പെടുത്താനോ സാധ്യതകള്‍ പ്രയോജനപ്പെടുത്താനോ സഹകരണ വകുപ്പ് അധികാരികള്‍ക്കു താല്‍പര്യവുമോ ശ്രമമോ ഇല്ലെന്നതു യാഥാര്‍ഥ്യമാണ്. ഇക്കാലത്തിനിടെ ഒരു സൂപ്പര്‍ സ്പെഷ്യല്‍റ്റി വിഭാഗം പോലും ഇവിടെ ആരംഭിച്ചിട്ടില്ലെന്നു മാത്രമല്ല, അഞ്ച് ഡയാലിസിസ് മെഷീനുകള്‍ ഉള്‍പ്പെടെ കോടിക്കണക്കിനു രൂപയുടെ ചികില്‍സാ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിക്കുകയുമാണ്. ബിരുദാനന്തര ബിരുദ കോഴ്സുകളും തുടങ്ങാനായിട്ടില്ല.

അനാസ്ഥയും കെടുകാര്യസ്ഥതയും ചേര്‍ന്നതോടെ ചികില്‍സകരും സ്ഥാപനത്തെ കയ്യൊഴിഞ്ഞു പോകുന്ന സ്ഥിതി. പല ഘട്ടങ്ങളിലായി സര്‍ക്കാര്‍ രൂപം നല്‍കിയ രക്ഷാ പദ്ധതികളും വാഗ്ദാനങ്ങളും കടലാസില്‍ ഒതുങ്ങി. സഹകരണ വകുപ്പിനു കീഴിലായതിനാല്‍ കേന്ദ്ര-സംസ്ഥാന ആരോഗ്യ പദ്ധതികള്‍ ഇവിടെ അനുവദിക്കുകയോ അതുമായി ബന്ധപ്പെട്ട ധനസഹായങ്ങള്‍ ലഭിക്കുകയോ ചെയ്യുന്നുമില്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളജായി മാറുന്നതോടെ ഈ ദുഃസ്ഥിതിക്കു പരിഹാരമാവും.

കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ മധ്യ കേരളത്തില്‍ കാന്‍സര്‍ ചികില്‍സാ കേന്ദ്രം തുടങ്ങുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അത് ഇവിടെ തുടങ്ങുമെന്നുണ്ടെങ്കില്‍ മധ്യ കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ളവര്‍ക്ക് ഏറ്റവും സൌകര്യപ്രദമായിരിക്കും. മെഡിക്കല്‍ കോളജിനു വേണ്ട 25 ഏക്കര്‍ കഴിഞ്ഞും 35 ഏക്കറോളം ഇവിടെ ബാക്കിയുണ്ട്. മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് കാന്‍സര്‍ ചികില്‍സാ കേന്ദ്രം കൂടി വന്നാല്‍ ഒരു സമഗ്ര ചികില്‍സാ കേന്ദ്രമായി ഇവിടം വികസിപ്പിക്കാനാവും.
ഇനി വേണ്ടത് സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ്. സ്ഥാപനത്തിന്റെ ആസ്തിയും ബാധ്യതകളും ജീവനക്കാരുടെ നിയമന പ്രശ്നങ്ങളും മാനദണ്ഡങ്ങളുമെല്ലാം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സ്പെഷല്‍ ഓഫിസറെ നിയമിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. കൊച്ചിന്‍ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്ത് ജനങ്ങളുടെ പ്രതീക്ഷ നടപ്പാക്കാന്‍ വൈകുന്ന ഓരോ ദിനവും ഈ സ്ഥാപനത്തിന്റെ നാശത്തിലേക്കാവും നയിക്കുക.
മനോരമ 02-04-13 

No comments:

Post a Comment