Sunday, May 19, 2013

മുഖപ്രസംഗം May 19- 2013

മുഖപ്രസംഗം May 19- 2013

1. അശാന്തന്‍ (മാധ്യമം)
മലയാളത്തിന്‍െറ മുഖശ്രീയെന്നൊക്കെയായിരുന്നു ഇന്ത്യന്‍ ടീമില്‍ ഇടംകിട്ടിയപ്പോള്‍ ശാന്തകുമാരന്‍ ശ്രീശാന്തിന് മലയാളമാധ്യമങ്ങളിട്ട പേര്. കളിക്കളത്തില്‍ പക്ഷേ, കോങ്കണ്ണുള്ളവള്‍ക്ക് മീനാക്ഷി എന്നു പേരിട്ട പോലെയായി കാര്യങ്ങള്‍. കളിമൈതാനങ്ങളില്‍ ശാന്തകുമാരന്‍ ശ്രീശാന്ത് എന്നും അശാന്തി വിതച്ചു. എതിരാളികള്‍ക്കു നേരെ കണ്ണുരുട്ടി. വിക്കറ്റെടുക്കുമ്പോഴൊക്കെ കോപ്രായങ്ങള്‍ കാട്ടി. ഓരോ പന്തിലും അലറിവിളിച്ച് അമ്പയര്‍മാരുടെ പിഴ വാങ്ങി. ഒടുവില്‍ ഹര്‍ഭജന്‍ സിങ് കരണക്കുറ്റിക്കിട്ട് ഒന്നു പൊട്ടിച്ചപ്പോള്‍ അവന് കിട്ടേണ്ടതു കിട്ടിയെന്ന് പറഞ്ഞവരായിരുന്നു ഏറെയും. വെറുക്കപ്പെട്ടവനായി മാറാന്‍ അധികനാളൊന്നും വേണ്ടിവന്നില്ല. അങ്ങനെയിരിക്കെയാണ് കോഴ വിവാദം വരുന്നത്. സംഖ്യാജ്യോതിഷത്തിലൊക്കെ വലിയ വിശ്വാസമുള്ള ശ്രീശാന്തിന് കാലം കണ്ടകശ്ശനിയായിരിക്കും. കളിക്കളത്തില്‍നിന്നും കരിയറില്‍നിന്നും ബിസിനസില്‍നിന്നും ഇപ്പോള്‍ ക്ളീന്‍ബൗള്‍ഡ്.

അശാന്തന്‍ 

അശാന്തന്‍
മലയാളത്തിന്‍െറ മുഖശ്രീയെന്നൊക്കെയായിരുന്നു ഇന്ത്യന്‍ ടീമില്‍ ഇടംകിട്ടിയപ്പോള്‍ ശാന്തകുമാരന്‍ ശ്രീശാന്തിന് മലയാളമാധ്യമങ്ങളിട്ട പേര്. കളിക്കളത്തില്‍ പക്ഷേ, കോങ്കണ്ണുള്ളവള്‍ക്ക് മീനാക്ഷി എന്നു പേരിട്ട പോലെയായി കാര്യങ്ങള്‍. കളിമൈതാനങ്ങളില്‍ ശാന്തകുമാരന്‍ ശ്രീശാന്ത് എന്നും അശാന്തി വിതച്ചു. എതിരാളികള്‍ക്കു നേരെ കണ്ണുരുട്ടി. വിക്കറ്റെടുക്കുമ്പോഴൊക്കെ കോപ്രായങ്ങള്‍ കാട്ടി. ഓരോ പന്തിലും അലറിവിളിച്ച് അമ്പയര്‍മാരുടെ പിഴ വാങ്ങി. ഒടുവില്‍ ഹര്‍ഭജന്‍ സിങ് കരണക്കുറ്റിക്കിട്ട് ഒന്നു പൊട്ടിച്ചപ്പോള്‍ അവന് കിട്ടേണ്ടതു കിട്ടിയെന്ന് പറഞ്ഞവരായിരുന്നു ഏറെയും. വെറുക്കപ്പെട്ടവനായി മാറാന്‍ അധികനാളൊന്നും വേണ്ടിവന്നില്ല. അങ്ങനെയിരിക്കെയാണ് കോഴ വിവാദം വരുന്നത്. സംഖ്യാജ്യോതിഷത്തിലൊക്കെ വലിയ വിശ്വാസമുള്ള ശ്രീശാന്തിന് കാലം കണ്ടകശ്ശനിയായിരിക്കും. കളിക്കളത്തില്‍നിന്നും കരിയറില്‍നിന്നും ബിസിനസില്‍നിന്നും ഇപ്പോള്‍ ക്ളീന്‍ബൗള്‍ഡ്.
അധോലോകവും ബോളിവുഡും ഹവാലപ്പണവും ചേര്‍ന്ന് കെട്ടിവലിക്കുന്ന മനോഹരമായ വര്‍ണരഥമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. കോടികളുടെ കള്ളപ്പണം വെളുക്കുന്ന ഇടം. അവിടെ കളിക്കാന്‍ പോയ കുട്ടിയാണ് ശ്രീശാന്ത്. കോഴ വാങ്ങുന്നതും ഒരു കളിയാണ്. ആ കളി കളിച്ചതിന്‍െറ പേരില്‍ ശ്രീശാന്തിനെ ഇങ്ങനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. വാതുവെപ്പ് എന്നത് മൂന്നു ലക്ഷം കോടിയുടെ കളിയാണ്. ഐ.പി.എല്‍ എന്നതുതന്നെ ഒരു ചൂതാട്ടമാണ്. ആ ചൂതാട്ടത്തിലെ ഒരു കരുവാണ് കളിക്കാരന്‍. ഐ.പി.എല്‍ ഇപ്പോള്‍ നിയമവിധേയമായ ചൂതാട്ടമാണ്. വാതുവെപ്പുകൂടി നിയമവിധേയമാക്കിയാല്‍ സര്‍ക്കാറിന് നികുതിയിനത്തില്‍ കോടികളുടെ വരുമാനം കിട്ടും. മൂന്നുലക്ഷം കോടിയുടെ വരുമാനമുള്ള വാതുവെപ്പുകളിയില്‍നിന്ന് 20,000 കോടി രൂപ നികുതിയിനത്തില്‍ കിട്ടും. കളിക്കാരന്‍ രാജ്യത്തെ ഒറ്റിക്കൊടുത്തു എന്ന മട്ടിലുള്ള കപടദേശസ്നേഹത്തിന്‍െറ പ്രകടനങ്ങളാണ് അപകടകരം. ഒരു ദേശത്തിന്‍െറയും അഭിമാനത്തിനുവേണ്ടിയല്ല ശ്രീശാന്ത് കളിച്ചത്. കളിമികവിന്‍െറ പേരില്‍ കിട്ടുന്ന അംഗീകാരത്തിനും പണത്തിനും വേണ്ടി തന്നെയാണ്. ഗാലറിയില്‍ ഉയരുന്ന ആരവങ്ങള്‍ക്കു ചെവിയോര്‍ത്തുകൊണ്ട് പന്തെറിഞ്ഞില്ല എന്നതുകൊണ്ട് ശ്രീശാന്ത് മോശം കളിക്കാരനാവുന്നില്ല. ഐ.പി.എല്‍ എന്ന ചൂതാട്ടത്തില്‍ ഒരു കരുവായി കളിച്ചു. വാതുവെപ്പിന്‍െറ കോഴക്കളിയില്‍ കാശുവാങ്ങിയും കളിച്ചു. കള്ളക്കളിയില്‍ പിടിക്കപ്പെട്ടു. അത്രമാത്രം. നികുതിദായകന്‍െറ പണമെടുത്ത് കീശയിലാക്കുന്ന രാഷ്ട്രീയക്കാരനേക്കാള്‍ മെച്ചമാണ് കള്ളപ്പണം കിട്ടാന്‍ വാതുവെക്കുന്ന ക്രിക്കറ്റുകാരന്. 2ജി ആയാലും കല്‍ക്കരിപ്പാടമായാലും റെയില്‍വേ ആയാലും പൊതുപണം മുക്കുന്ന രാഷ്ട്രീയക്കാരന് പൊതുജീവിതത്തില്‍ വിലക്കോ അസ്പൃശ്യതയോ ഉണ്ടാവില്ല. അതുകൊണ്ട് ശ്രീശാന്തിന് ഇനി അസ്ഹറുദ്ദീന്‍െറ വഴി നോക്കാം. ഇന്ത്യന്‍ ക്രിക്കറ്റിനെ നാണംകെടുത്തിയ ആദ്യ വാതുവെപ്പുകഥയിലെ വില്ലന്‍ ഇപ്പോള്‍ രാജ്യം ഭരിക്കുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ എം.പിയാണ്. ഉത്തര്‍പ്രദേശിലെ മുറാദാബാദ് മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി. അദ്ദേഹത്തെ ആജീവനാന്തം കളിക്കളത്തില്‍നിന്ന് വിലക്കിയതായിരുന്നു. രാഹുലിന്‍െറ പടയില്‍ അംഗമാവാനുള്ള ഗ്ളാമറൊക്കെയുണ്ട്. കേരളത്തില്‍ നിന്നാല്‍ ജയിക്കില്ലെന്നു മാത്രം. അത്രക്കും ഇഷ്ടമാണ് മലയാളികള്‍ക്ക് ഈ ചെറുപ്പക്കാരനെ.
അഴിമതിയില്‍ മുങ്ങിയതുകൊണ്ട് ഏതെങ്കിലും രാഷ്ട്രീയക്കാരനെ ഇങ്ങനെ അയിത്തം കല്‍പിച്ച് അകറ്റിനിര്‍ത്തിയ ചരിത്രമുണ്ടോ ഇന്ത്യന്‍ ജനാധിപത്യത്തിന്? ശ്രീശാന്തിനെതിരെ വാര്‍ത്ത വന്ന് നേരംവെളുക്കുംമുമ്പ് മാണിസാര്‍ കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍നിന്ന് ചെറുക്കനെ ഒഴിവാക്കി. പരസ്യങ്ങളില്‍നിന്ന് ഒഴിവാക്കപ്പെടുന്നത് പുത്തരിയല്ല. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍െറയും മത്തേര്‍ കണ്‍സ്ട്രക്ഷന്‍സിന്‍െറയും ബ്രാന്‍ഡ് അംബാസഡറായിരുന്നു. കളിക്കളത്തില്‍ അശാന്തി വിതക്കുന്ന ശ്രീശാന്തിന്‍െറ മുഖശ്രീ ഇനിയും തങ്ങളുടെ പരസ്യങ്ങളില്‍ നിറഞ്ഞാല്‍ കച്ചവടരംഗം അശാന്തമാവുമെന്നുപേടിച്ച് അവര്‍ നേരത്തേതന്നെ കരാറുകളില്‍നിന്ന് പിന്മാറി.
ബിസിനസിലും പന്തെറിഞ്ഞുനോക്കുന്ന പതിവുണ്ടായിരുന്നു ശ്രീശാന്തിന്. കച്ചവടക്കണ്ണുള്ള കളിക്കാരന്‍. ബിസിനസ് തനിക്കു പറ്റിയ കളിയല്ലെന്നു തിരിച്ചറിഞ്ഞത് തിരിച്ചടികള്‍ നേരിട്ടതോടെയാണ്. 2007ല്‍ റോബിന്‍ ഉത്തപ്പക്ക് ഒപ്പം ബംഗളൂരുവില്‍ ഒരു റസ്റ്റാറന്‍റ് തുടങ്ങി. ബാറ്റ് ആന്‍ഡ് ബാള്‍ എന്ന് പേര്. കൊച്ചി ഫൈന്‍ ആര്‍ട്സ് ഹാളിനടുത്ത് അതിന് ശാഖയും തുടങ്ങി. ആ കച്ചവടത്തിന്‍െറ ക്രീസില്‍ കാലിടറിയപ്പോള്‍ സംഗീതത്തിലായി ശ്രദ്ധ. പാട്ടും നൃത്തവും ബിസിനസാക്കാന്‍ ബാന്‍ഡ് തുടങ്ങണം. ക്രിക്കറ്ററായില്ലെങ്കില്‍ കൊറിയോഗ്രാഫര്‍ ആകുമായിരുന്ന ആളാണ്. അത്രക്കുണ്ട് നൃത്തത്തിലുള്ള പ്രതിപത്തി. അങ്ങനെ ശ്രീശാന്തിലെ എസും ഇന്ത്യന്‍ ടീമിലെ ജഴ്സി നമ്പര്‍ 36നും ചേര്‍ത്ത് എസ് 36 എന്ന മ്യൂസിക് ബാന്‍ഡ് തുടങ്ങി. കോമണ്‍വെല്‍ത്ത് ഗെയിംസിന് തീംസോങ് ഒരുക്കി. കൊച്ചിയില്‍ ആഘോഷമായി ഉദ്ഘാടനം നടത്തി. സ്വയം എഴുതി ഈണം നല്‍കിയ പാട്ടു പാടുകയും ചെയ്തു. അമ്പതില്‍പരം ഇംഗ്ളീഷ് കവിതകള്‍ എഴുതിയിട്ടുള്ള ആളാണ്. ബഹുമുഖപ്രതിഭ. പന്തുമാത്രമല്ല വാക്കും വഴങ്ങും. പക്ഷേ, എസ് 36ന്‍െറ സംഗീതത്തിന്‍െറ അപാരമായ ശ്രവണസുഖംകൊണ്ടാണോ എന്നറിയില്ല ഈ പാട്ടുകച്ചവടവും പൂട്ടിപ്പോയി. സഹോദരീഭര്‍ത്താവ് മധു ബാലകൃഷ്ണനുമായി ചേര്‍ന്ന് തുടങ്ങാനിരുന്ന മ്യൂസിക് കഫേ എന്ന ഈവന്‍റ് മാനേജ്മെന്‍റ് കമ്പനി പാതിവഴിയില്‍ നിര്‍ത്തിയ പദ്ധതിയായി. സ്പോര്‍ട്സ് ഉപകരണങ്ങളുടെ വില്‍പനക്കായി വ്യാപാരശൃംഖല തുടങ്ങാനും തീരുമാനിച്ചിരുന്നു. കോഴവിവാദത്തില്‍ കുടുങ്ങിയതുകൊണ്ട് കച്ചവടത്തിന്‍െറ കാര്യം കഷ്ടമാണ്.
അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് വളര്‍ന്ന് ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ കളിച്ച ആദ്യ മലയാളിതാരത്തിന് തൊപ്പിയില്‍ തൂവലുകള്‍ ഏറെ. ടീം ക്യാപ്റ്റന്‍ ധോണി പരസ്യമായി വിമര്‍ശിച്ച ഏക കളിക്കാരന്‍. ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍െറ അവസാനതാക്കീത് കിട്ടിയ ഏകതാരം. മാന്യന്മാരുടെ കളിയെന്ന് അറിയപ്പെടുന്ന ക്രിക്കറ്റിലെ പല നടപ്പുമര്യാദകളും ലംഘിച്ച വിപ്ളവകാരി. ചെന്നൈയില്‍ ചലഞ്ചര്‍ ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെ സചിന്‍ ടെണ്ടുല്‍കര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളെ തുറിച്ചുനോക്കി ഭീഷണിപ്പെടുത്തി. 2006 ഡിസംബറില്‍ ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ സിക്സര്‍ അടിച്ചശേഷം ബാറ്റ് ആകാശത്തേക്കു ചുഴറ്റി പിച്ചില്‍ നൃത്തം ചവിട്ടി. ഒരു സെഞ്ച്വറിക്കാരന്‍പോലും കാണിക്കാത്ത ആനന്ദനൃത്തം (1995ല്‍ സോണി ടി.വി സംപ്രേഷണംചെയ്ത ബൂഗി വൂഗി എന്ന ഡാന്‍സ് മത്സരത്തിലെ സൗത് സോണ്‍ വിഭാഗത്തിലെ വിജയിയാണ് ഈ ചുവടുകള്‍ വെച്ചത്). 2007 ജൂലൈയില്‍ ഇംഗ്ളണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണിനെ തോളുകൊണ്ട് തട്ടിയതിന് മാച്ച് ഫീസിന്‍െറ 50 ശതമാനം പിഴയൊടുക്കേണ്ടിവന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2008 ഏപ്രില്‍ 25നു നടന്ന മത്സരത്തില്‍ തോറ്റതിന്‍െറ വിഷമത്തിലായിരുന്ന ഹര്‍ഭജനോട് ഹാര്‍ഡ് ലക്ക് എന്നു പറഞ്ഞപ്പോള്‍ കരണത്ത് അടി കിട്ടി.
വലിയ വിശ്വാസിയാണ്. കുറച്ച് അന്ധവിശ്വാസവുമുണ്ട് കൂട്ടിന്. സംഖ്യാജ്യോതിഷമനുസരിച്ച് പേര് ശ്രീസന്ത് എന്നു മാറ്റാന്‍ വരെ പോയതാണ്. കൈ നിറയെ ചരടുകള്‍ കെട്ടിയിട്ടും ഐ.പി.എല്ലില്‍ പന്തുകളൊന്നും നേരാംവണ്ണം എറിയാന്‍ കഴിഞ്ഞിട്ടില്ല. കാശും പോയി. കരിയറും പോയി. അമ്മയുടെ ഗോപുമോന്‍െറ കല്യാണമെങ്കിലും കണ്ടകശ്ശനിയുടെ ഉപദ്രവമില്ലാതെ നടന്നാല്‍ മതിയായിരുന്നു.

No comments:

Post a Comment